മംഗളൂരു: രാജ്യം നടുങ്ങിയ മംഗളൂരു വിമാന അപകടത്തിന്റെ പന്ത്രണ്ടാം വാര്‍ഷിക ദിനമായ ഞായറാഴ്ച മംഗളൂരു ദുരന്ത സ്മൃതി പാര്‍ക്കില്‍ നളിന്‍ കുമാര്‍ കട്ടീല്‍ എം.പി പുഷ്പചക്രം അര്‍പ്പിച്ചു.ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.കെ.വി.രാജേന്ദ്ര,ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സൊനവാനെ,അഡീ.ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച്.കെ.കൃഷ്ണമൂര്‍ത്തി,ജില്ല ആരോഗ്യ കുടുംബ ക്ഷേമ ഓഫീസര്‍ എം.കിഷോര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
2010 മെയ് 22 ന് എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്നുണ്ടായായ അപകടത്തില്‍ 158പേരാണ് മരിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് മംഗളൂറു ബജ്‌പെ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന 166 പേരില്‍ രക്ഷപ്പെട്ടത് എട്ട് പേര്‍ മാത്രമാണ്. മരിച്ചവരില്‍ല്‍ 52 പേര്‍ മലയാളികളായിരുന്നു. ഇന്ത്യയില്‍ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന ദുരന്തമായിരുന്നു മംഗളൂറുവിലേത്.. പൈലറ്റിന് സംഭവിച്ച പിഴവാണ് അപകടത്തിന് കാരണമെന്നായിരുന്നോ കണ്ടെത്തല്‍.
കൃത്യമായ നഷ്ടപരിഹാരം ലഭിക്കാനായി അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ നടത്തുന്ന നിയമ പോരാട്ടം ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തി നില്‍ക്കുകയാണ്. മാന്യമായ തുക നഷ്ടപരിഹാരം ലഭിച്ചില്ലെന്നും ഇന്റര്‍നാഷണല്‍ എയര്‍കാരിയര്‍ ലയബിലിറ്റി, ദ മോണ്‍ട്രിയല്‍ കണ്‍വന്‍ഷന്‍ 1999 പ്രകാരം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. കരിപ്പൂരില്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കിയിരുന്നു.