കോഴിക്കോട്: കേൾവി സംസാര പരിമിതരും കാഴ്ചശേഷി കുറഞ്ഞവരുമായ ഭിന്നശേഷിക്കാർ പഠിക്കുന്ന സ്പെഷൽ സ്കൂളുകളുടെ ഹോസ്റ്റൽ തുറന്ന് പ്രവർത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.
ഈ രണ്ട് വിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ സാധാരണ സ്കൂളുകൾക്കൊപ്പം തുറന്നെങ്കിലും ഹോസ്റ്റൽ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. അന്ധ-ബധിര വിഭാഗങ്ങൾക്കായി സംസ്ഥാനത്ത് 42 സ്പെഷ്യൽ സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. പ്രത്യേക പരിഗണന അർഹിക്കുന്നവരും വിദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവരുമായതിനാൽ ദിവസോനയുള്ള യാത്ര അപ്രായോഗികമാണ്.
ഈ കുട്ടികൾക്ക് പഠിക്കണമെങ്കിൽ ഭക്ഷണത്തിനും താമസത്തിനും ഹോസ്റ്റൽ അനിവാര്യമാണ്. ഒരു ക്ലാസിൽ ശരാശരി അഞ്ച് കുട്ടികൾ എന്നതാണ് സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാർത്ഥി അനുപാതം. അതിനാൽ കൊവിഡ് മാനദണ്ഡം പാലിക്കുക ഇവരെ സംബന്ധിച്ച് പ്രയാസകരമല്ല. മതിയായ സൗകര്യമുള്ളതാണ് ഹോസ്റ്റലുകളും.
കൊവിഡ് കാലത്തെ വെല്ലുവിളി നിറഞ്ഞ 19 മാസവും വീടുകളിൽ ഒറ്റപ്പെട്ടു കഴിഞ്ഞവരാണ് ഈ വിഭാഗം കുട്ടികൾ. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന ഇവരുടെ പഠനം ഹോസ്റ്റൽ അസൗകര്യത്തിന്റെ പേരിൽ നീണ്ടുപോകുന്നത് കടുത്ത പ്രയാസമുണ്ടാക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നു.
സാധാരണ സ്കൂളിലെ പാഠ്യപദ്ധതി തന്നെയാണ് സവിശേഷ വിദ്യാലയങ്ങളും തുടർന്ന് പോരുന്നത്. എന്നാൽ ഭാഷാ പരിമിതി മൂലം ആശയ കൈമാറ്റം വെല്ലുവിളി ഉയർത്തുന്ന ശ്രവണ പരിമിതരായ കുട്ടികൾ പഠിക്കുന്ന സ്പഷ്യൽ സ്കൂളുകൾക്ക് വേണ്ടി പ്രത്യേകമായി ഓൺലൈൻ പഠനവും നൽകിയിരുന്നില്ല. അദ്ധ്യാപകർ സ്വന്തം നിലയിൽ ക്ലാസ് തയ്യാറാക്കി നൽകുകയായിരുന്നു. സാധാരണ സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റിലും ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തിയിരുന്നില്ല. സ്കൂൾ പ്രവർത്തിക്കാത്തതിനാൽ കിട്ടികൊണ്ടിരുന്ന ബോർഡിംഗ് ഗ്രാന്റ് അനുവദിച്ചതുമില്ല.
കൊവിഡ് മൂലം അടച്ചുപൂട്ടിയിരുന്ന വിദ്യാലയങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം തുറക്കുമെന്നറിഞ്ഞതോടെ എറ്റവും കൂടുതൽ സന്തോഷിച്ചത് ഭിന്നശേഷിക്കാരായ കുട്ടികളാണ്. ഒന്നര വർഷത്തോളമായ ഒറ്റപ്പെടലിന്റെ അവസാനം അവർ ഏറെ കൊതിച്ചിരുന്നു. പക്ഷേ, അതിനുള്ള സാഹചര്യം ഒരുക്കുന്നതിൽ സർക്കാർ പിറകോട്ടുപോകുകയാണ്.
സ്പെഷൽ സ്കൂൾ ഹോസ്റ്റൽ തുറക്കാൻ അനുമതി നൽകി എറ്റവും പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനത്തിന് സർക്കാർ അടിയന്തര സാഹചര്യം ഒരുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് കരീം പടുകുണ്ടിൽ, ജനറൽ സെക്രട്ടറി എം. അഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.