കോഴിക്കോട്: മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലം പ്രവൃത്തി അന്തിമഘട്ടത്തില്‍. പാലത്തിന്റെ മപ്രം ഭാഗത്ത് മൂന്നു ബീമുകള്‍ തകര്‍ന്നു വീണതിനെതുടര്‍ന്നാണ് നിര്‍മാണം നീണ്ടുപോയത്. കഴിഞ്ഞ മേയ് 16നാണ് ബീമുകള്‍ താഴെക്ക് പതിച്ചത്. ബീമുകള്‍ ഗര്‍ഡറില്‍ സ്ഥാപിക്കുമ്പോള്‍ ഹൈഡ്രോളിക് ജാക്കി പ്രവര്‍ത്തനരഹിതമായതാണ് അപകടത്തിന് കാരണമായത്. സംഭവം നടക്കുമ്പോള്‍ ബന്ധപ്പെട്ട ചീഫ് എഞ്ചിനീയര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ എഞ്ചീനീയര്മാക്കെതിരെ നടപടി സ്വീകരിക്കുകയുണ്ടായി. യു.എല്‍.സി.സിയാണ് കരാര്‍ ഏറ്റെടുത്തിരുന്നത്.
ഇപ്പോള്‍ നടക്കുന്ന അവസാന ഘട്ട കോണ്‍ക്രീറ്റ് സൈറ്റ് പി.ടി.എ റഹീം എം.എല്‍.എ സന്ദര്‍ശിച്ചു.
2016-17 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കൂളിമാട് പാലത്തിന്റെ പ്രവൃത്തി 2019 മാര്‍ച്ച് 09 ന് ഉദ്ഘാടനം ചെയ്തത്. പാലത്തിന് കിഫ്ബി മുഖേന 25 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിരുന്നത്.
പാലത്തിന് 35 മീറ്റര്‍ നീളത്തിലുള്ള 7 സ്പാനുകളും 12 മീറ്റര്‍ നീളത്തിലുള്ള 5 സ്പാനുകളും ഉള്‍പ്പെടെ 309 മീറ്റര്‍ നീളമുണ്ട്. കൂളിമാട് ഭാഗത്ത് 160 മീറ്റര്‍ നീളത്തിലും മപ്രം ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ആകെ 13 തൂണുകളും രണ്ട് വശങ്ങളിലും അബട്ട്മെന്റുകളും ഉള്ള ഈ പാലം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലുള്ളവര്‍ക്കടക്കം കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കും തിരിച്ചും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായകമാവും.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍, കെ.ആര്.എഫ്.ബി എക്സി. എഞ്ചിനീയര്‍ കെ അബ്ദുല്‍ അസീസ്, അസി. എക്സി. എഞ്ചിനീയര്‍ പി.ബി ബൈജു, അസി. എഞ്ചിനീയര്‍ എം അബ്ദുല്‍ വഹാബ്, ഓവര്‍സിയര്‍ എല്‍ ഹാരിസ് , ടി.വി ബഷീര്‍, എ റസാഖ് തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ സംബന്ധിച്ചു.