കോഴിക്കോട്: സൈക്കിളില്‍ പുസ്തകങ്ങള്‍ കെട്ടിവെച്ച് വായനക്കാരെ തേടിയലഞ്ഞ എന്‍.ഇ ബാലകൃഷ്ണമാരാര്‍ ടൂറിങ് ബുക്സ്റ്റാള്‍ എന്ന പ്രസാധനാലയം സ്ഥാപിച്ചതിന്റെ പിന്നില്‍ കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും കഥയുണ്ട്. അസംഖ്യം പുസ്തകങ്ങള്‍ മലയാളികളുടെ വായനാമുറികളില്‍ എത്തിക്കാന്‍ യത്നിച്ച ബാലകൃഷ്ണമാരാര്‍ ഏഴു പതിറ്റാണ്ടായി കോഴിക്കോട് പുസ്തക കച്ചവടം നടത്തുന്നു. നാളെ നവതിയിലേക്ക് പ്രവേശിക്കുന്ന മാരാരുടെ ഓര്‍മയില്‍ പുസ്തകവ്യാപാരത്തിന്റെ വളര്‍ച്ചക്കൊപ്പം കോഴിക്കോടിന്റെ ഉയര്‍ച്ചയും തെളിയുന്നുണ്ട്.
ദാരിദ്ര്യത്തിന്റെ കണ്ണീര്‍ നനവുള്ളതാണ് കണ്ണൂര്‍ കൂത്തുപറമ്പിലെ കണ്ണവം ദേശത്തുള്ള ബാലകൃഷ്ണന്റെ ബാല്യം. ഒന്നര വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.ആറാംക്ലാസില്‍ പഠനം നിര്‍ത്തി. പതിനാലാം വയസ്സില്‍ പത്രവിതരണക്കാരനായി കോഴിക്കോട്ടെത്തി. പിന്നീട് പല ജോലികളും ചെയ്തു. പത്രവില്‍പനക്കൊപ്പം പുസ്തകങ്ങള്‍ വില്‍ക്കുന്ന ജോലിയും ഏറ്റെടുത്തു. പിന്നീട് സൈക്കിളില്‍ പുസ്തകങ്ങള്‍ വില്‍ക്കുന്ന രീതി അവലംബിച്ചു. ഒരിക്കല്‍ ഒരു സ്‌കൂളില്‍ പുസ്തകം വിറ്റപ്പോള്‍ ബില്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ടൂറിങ് ബുക്സ്റ്റാള്‍ എന്ന പേരിടുന്നത്. കവി ആര്‍. രാമചന്ദ്രനാണ് അങ്ങനെയൊരു പേരിട്ടത്.
1957ല്‍ മിഠായിതെരുവില്‍ കട തുടങ്ങി. 1966ല്‍ എട്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പൂര്‍ണ പബ്ലിക്കേഷന് തുടക്കമിട്ടു. 1988ല്‍ മുതലക്കുളത്തെ അഞ്ചുനില കെട്ടിടത്തിലേക്ക് മാറി. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്സ് അവാര്‍ഡ്, ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ അക്ഷര അവാര്‍ഡ്, അബുദാബി ശക്തി തായാട്ട് അവാര്‍ഡ് എന്നിവ ലഭിച്ചു. ആത്മകഥയായ ‘കണ്ണീരിന്റെ മാധുര്യം’ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ കൃതികള്‍ പൂര്‍ണ പ്രസിദ്ധീകരിക്കുന്നു.
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ കാരണം മാരാര്‍ ഇപ്പോള്‍ പുതിയറയിലെ വീട്ടില്‍ വിശ്രമത്തിലാണ്. നവതി ആഘോഷങ്ങള്‍ക്കൊന്നും അദ്ദേഹത്തിന് താല്‍പര്യമില്ല.