കോഴിക്കോട്: ഇന്ന് പുലര്‍ച്ചെ അന്തരിച്ച എന്‍.ഇ ബാലകൃഷ്ണമാരാര്‍ക്ക് സാംസ്കാരികലോകം ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. ടൂറിങ് ബുക്സ്റ്റാളിന്റെയും പൂര്‍ണ പബ്ലിക്കേഷന്റെയും സ്ഥാപകനാണ്. വ്യാഴാഴ്ചയായിരുന്നു ബാലകൃഷ്ണമാരാരുടെ നവതി. കോവിഡാനന്തര ശസ്ത്രക്രിയയെതുടര്‍ന്ന് ഒന്നര വര്‍ഷമായി ചികിത്സയിലായിരുന്നു. പുതിയറയിലെ ദീപം എന്ന വീട്ടിലായിരുന്നു താമസം. സൈക്കിളില്‍ പുസ്തകങ്ങളും ആനുകാലികങ്ങളും വില്പന നടത്തിയാണ് മാരാര്‍ ഈ മേഖലയില്‍ എത്തുന്നത്. കഠിനപ്രയത്നത്തിന്റെയും പ്രതീക്ഷകളുടെയും നാളുകളായിരുന്നു അതെന്ന് അദ്ദേഹം തന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. എഴുത്തുകാരുമായും സഹൃദയരുമായും വല്ലാത്ത അടുപ്പം സൃഷ്ടിച്ച പ്രസാധകനായിരുന്നു മാരാര്‍. സുകുമാര്‍ അഴീക്കോട്, കവി ആര്. രാമചന്ദ്രന് തുടങ്ങിയവരുമായി സഹോദരസമാനമായ സ്നേഹാദരങ്ങളാണ് ഉണ്ടായിരുന്നത്. കോഴിക്കോട് കോര്‍ട്ട് റോഡില്‍ തുടങ്ങിയ ടൂറിങ് ബുക്സ്റ്റാള്‍ പിന്നീട് മുതലക്കുളത്തെ അഞ്ചുനില കെട്ടിടത്തിലേക്ക് മാറി.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ ബാലകൃഷ്ണമാരാര്‍ 1947ലാണ് കോഴിക്കോട്ടെത്തുന്നത്. പുസ്തകശാലയുടെയും പ്രസാധനത്തിന്റെയും വഴികള്‍ എല്ലാം തെളിഞ്ഞുകിട്ടിയത് ഇവിടെയാണ്. മികച്ച പുസ്തക പ്രസാധകനുള്ള അക്ഷര അവാര്‍ഡിന് 1990,96,97 വര്‍ഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടു. കണ്ണീരിന്റെ മാധുര്യം എന്ന ആത്മകഥക്ക് അബുദാബി ശക്തി തായാട്ട് അവാര്‍ഡ് ലഭിച്ചു.
ഭാര്യ: എം. സരോജം. മക്കള്‍ മനോഹര്‍ മാരാര്‍, ഡോ.എന്‍.ഇ അനിത. മരുമക്കള്‍: പ്രിയമനോഹര്, ഡോ. സേതുമാധവന്. സഹോദരങ്ങള്‍ നരേന്ദ്രനാഥ്, ശാന്താകുമാരി.