ബംഗലുരു: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചത് അപലപനീയമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംഘടനയ്ക്കെതിരായി തുടര്‍ന്നുവരുന്ന അടിച്ചമര്‍ത്തല്‍ നടപടികളുടെ ഭാഗമാണ് ഇഡിയുടെ ഈ നടപടി. ജനകീയ പ്രസ്ഥാനങ്ങള്‍, എന്‍ജിഒകള്‍, മനുഷ്യാവകാശ സംഘടനകള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍ തുടങ്ങി രാജ്യത്തെ ഫാഷിസ്റ്റ് ഭരണകൂടത്തെ വിമര്‍ശിക്കുന്ന ഏതൊരു ജനാധിപത്യ ശബ്ദത്തിനും പിന്നാലെ കൂടി രാഷ്ട്രീയ യജമാനന്മാരുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുകയാണ് ഇഡിയെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുകയാണ്.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 13 വര്‍ഷത്തെ ഇടപാടുകള്‍, ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തില്‍ സാധാരണമാണ്. മാതൃകാപരമായ ദുരിതാശ്വാസരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംഘടനയെന്ന നിലയില്‍ രാജ്യം അഭിമുഖീകരിച്ച പ്രകൃതി ദുരന്തങ്ങളടക്കമുള്ള വലിയ പ്രശ്നങ്ങള്‍ നേരിടാന്‍ പോപുലര്‍ ഫ്രണ്ട് നടത്തിയ ധനശേഖരണവും നിക്ഷേപങ്ങളും ഉള്‍പ്പെട്ട തുകയാണത്. ഇഡി പ്രസ്താവിച്ച കണക്കുകള്‍ ഒട്ടും ആശ്ചര്യകരമല്ല. സംഘടന അതിന്റെ ഓരോ പൈസയുടെ ഇടപാടുകളും ആദായനികുതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിലേറെ കാലത്തെ കണക്കുകള്‍ വെച്ച് വാര്‍ത്തകള്‍ സെന്‍സേഷണലൈസ് ചെയ്യുകയാണ്. 2020ല്‍ പോപുലര്‍ ഫ്രണ്ട് 120 കോടി പിരിച്ചെടുത്തതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 60 കോടി എന്ന ഇപ്പോഴത്തെ പ്രസ്താവന നേരത്തെയുള്ള വ്യാജ അവകാശവാദം തള്ളിക്കളയുന്നതാണ്.
ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഗ്രീന്‍ പീസ് തുടങ്ങിയ ലോകപ്രശസ്ത എന്‍ജിഒകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ബാങ്ക് അക്കൗണ്ടുകളും ഇതേ രീതിയില്‍ മരവിപ്പിച്ചിരുന്നു. അന്വേഷണമെന്ന പേരിലുള്ള പകപോക്കലിനെ ഭയന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളിലുമുള്ള അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ തങ്ങളുടെ കള്ളപ്പണം സംരക്ഷിക്കാന്‍ ബിജെപിയില്‍ ചേരുന്ന ഒരു പ്രവണത രാജ്യത്ത് ഇതിനകം തന്നെ ഇഡിയുടെ ഇടപെടലിലൂടെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ആര്‍എസ്എസിന്റെ ദുഷിച്ച പദ്ധതികളോടുള്ള പോപുലര്‍ ഫ്രണ്ടിന്റെ ഉറച്ച നിലപാടും എതിര്‍പ്പും ജനകീയമായി തുടരുക തന്നെ ചെയ്യും. ഇത്തരം ഹീന നടപടികള്‍ ഞങ്ങളെ ഭയപ്പെടുത്തുന്നില്ല. ഈ തടസ്സങ്ങളെ മറികടക്കാന്‍ നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാര്‍ഗങ്ങളും പോപുലര്‍ ഫ്രണ്ട് സ്വീകരിക്കുമെന്നും അനീസ് അഹമ്മദ് പറഞ്ഞു