കോഴിക്കോട്: മാവൂര്‍റോഡ് കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയത്തിന്റെ ഉറപ്പ് സംബന്ധിച്ച് ആര്‍ക്കും ഉറപ്പില്ലാതെ ബലക്ഷയ ചര്‍ച്ചകള്‍ പലവഴിക്ക് നീങ്ങുമ്പോള്‍ കോടികള്‍ മുടക്കിയ 13 നില കെട്ടിടം ഏഴാം വര്‍ഷവും നോക്കുകുത്തിയായി തുടരുന്നു. ഒക്ടോബര്‍ എട്ടിനാണ് ചെന്നൈ ഐ.ഐ.ടിയില്‍ നിന്നുള്ള വിദഗ്ധര്‍ ഇതുമായി ബന്ധപ്പെട്ട് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കെട്ടിടത്തിന് സാരമായ ബലക്ഷയം ഉണ്ടെന്നും ബസ് സ്റ്റാന്റ് അവിടെ പ്രവര്‍ത്തിക്കുന്നത് അപകടത്തിന് കാരണമാകുമെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ കാതല്‍. ആവശ്യത്തിന് മെറ്റലും കമ്പിയും ഉപയോഗിക്കാതെയാണ് നിര്‍മാണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ബസുകള്‍ നിരന്തരം തട്ടുന്നത് കാരണം തൂണുകള്‍ക്ക് കനത്തനാശം നേരിടുകയാണെന്നും ഐ.ഐ.ടി ടീം വിലയിരുത്തുകയുണ്ടായി.
അതേസമയം, കെട്ടിട സമുച്ചയത്തിന്റെ രൂപകല്‍പനയില്‍ അപാകതയില്ലെന്നാണ് സര്‍്ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയിരിക്കുന്നത്. ടെര്‍മിനലിന് ഗുരുതരമായ ബലക്ഷയം ഇല്ലെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്.ഇക്കാര്യം ഉറപ്പുവരുത്താന്‍ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ചെന്നൈയിലെ ഐ.ഐ.ടിയെ ത്‌ന്നെ വീണ്ടും വിശദമായ പരിശോധന നടത്താന്‍ നിയോഗിക്കണമെന്നാണ് നിര്‍ദേശം. സര്‍്ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ഈയാഴ്ച ലഭിക്കും. അതിനുശേഷം ഐ.ഐ.ടിയുടെ തുടര്‍ പരിശോധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. കെട്ടിടത്തിന്റെ ബലക്ഷയം ഗുരുതരമാണെന്ന ഐ.ഐ.ടി സംഘത്തിന്റെ വിലയിരുത്തല്‍ കണക്കിലെടുത്ത് ബസ് സ്റ്റാന്റിന്റെ പ്രവര്‍ത്തനം മൊഫ്യൂസല്‍ സ്റ്റാന്റിലേക്കോ മറ്റോ മാറ്റാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അടിയന്തര അറ്റകുറ്റപണി നടത്തേണ്ട സാഹചര്യം ഇല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കഴിഞ്ഞ ആഗസ്റ്റ് 26നാണ് കെട്ടിട സമുച്ചയം കരാറുകാര്‍ക്ക് വിട്ടുകൊടുത്തത്. എന്നാല്‍ കടമുറികള്‍ വാടകക്കാര്‍്ക്ക നല്‍കിയിട്ടില്ല. അലിഫ് ബില്‍ഡേഴ്‌സ് ആണ് നടത്തിപ്പ് ഏറ്റെടുത്തത്. അവര്‍ ഔദ്യോഗികമായി ഇനിയും ജോലി തുടങ്ങിയിട്ടില്ല. അതിനിടെയാണ് ബലക്ഷയം സംബന്ധിച്ച വിവാദം ഉയര്‍ന്നത്. അതോടെ ഏറ്റെടുക്കല്‍ പ്രവൃത്തി നീളുകയായിരുന്നു.
ഏതായാലും കെട്ടിടസമുച്ചയം എപ്പോള്‍ ഉപയോഗിക്കാന്‍ തുടങ്ങുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. 76 കോടി രൂപയാണ് സമുച്ചയത്തിന്റെ ചെലവ്. കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ (കെ.ടി.ഡി.എഫ്.സി)യാണ് ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2009ല്‍ ആരംഭിച്ച നിര്‍മാണം 2015ലാണ് പൂര്‍ത്തിയായത്. 3,70,244 ചതുരശ്രയടിയാണ് സമുച്ചയത്തിന്റെ വിസ്തൃതി. ഒരു ചതുരശ്രയടിക്ക് 13 രൂപ എന്ന നിരക്കിലാണ് വാടക നിശ്ചയിച്ചത്. ഇത് വളരെ കുറവാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. നഗരത്തില്‍ സാധാരണ കെട്ടിടങ്ങള്‍ക്ക് പോലും 175 രൂപ ഈടാക്കുമ്പോഴാണ് ഇത്രയും കുറഞ്ഞ തുക വാടകയായി തീരുമാനിച്ചത്. 17 കോടി രൂപ തിരിച്ചു നല്‍കേണ്ടാത്ത നിക്ഷേപമായി അലിഫ് ബില്‍ഡേഴ്‌സ് നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
ഏതായാലും സമുച്ചയം വെറുതെകിടക്കുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാവുന്നത്. ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സൗകര്യങ്ങളും കുറവാണ്. ടെര്‍മിനലിന്റെ അകത്ത് വലിയ ചൂടാണ്. കൂടുതല്‍ ബസുകള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യവും ഇല്ല. ബസുകള്‍ പലതും പാവങ്ങാട് ഡിപ്പോയിലാണ് നിര്‍ത്തിയിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ധനചെലവും നഷ്ടത്തിന്റെ പട്ടികയില്‍ വരുന്നു.