പ്രത്യേക ലേഖകന്‍
പ്ലാസ്റ്റിക് നമ്മുടെ നിത്യജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന വസ്തുവാണ്. എന്നാല്‍ ഇതിന്റെ ദോഷവശങ്ങള്‍ ഏറെയാണ്. പരിസ്ഥിതിപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്തുനിര്‍ത്താന്‍ ശ്രമകരമായ ദൗത്യങ്ങള്‍ പലതും നടന്നിട്ടുണ്ട്. സംസ്ഥാനത്തും രാജ്യത്താകമാനവും പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങള്‍ സംബന്ധിച്ച് പഠനങ്ങളും ബോധവല്‍ക്കരണ പരിപാടികളും നടന്നുവരികയാണ്. പ്ലാസ്റ്റിക് സാമഗ്രികളുടെ ഉല്പാദനവും സംഭരണവും വിതരണവും ഉപയോഗവും ഈമാസം 30ഓടെ സമ്പൂര്‍ണമായി നിരോധിക്കുകയാണ്. കനം കുറഞ്ഞതും ഒറ്റത്തവണ ഉപയോഗിക്കാവുന്നതുമായ പ്ലാസ്റ്റിക് ആണ് നിരോധിക്കുന്നത്.
പ്ലാസ്റ്റിക് സഞ്ചികളും മറ്റും നിരോധിക്കുന്ന നടപടി നേരത്തെ വന്നതാണ്. സംസ്ഥാനത്ത് അതിന് ഫലം ഉണ്ടാവുകയും ചെയ്തു. കടകളില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ അപ്രത്യക്ഷമായ ഒരു കാലം ഉണ്ടായിരുന്നു. ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ തുണിസഞ്ചിയും മറ്റും വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. എന്നാല്‍ കൊവിഡ് കാലത്ത് ഈ നിരോധനം എല്ലാവരും മറന്നു.
പതുക്കെ പതുക്കെ കടകളില്‍ പ്ലാസ്റ്റിക് സഞ്ചികളും കവറുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പലചരക്ക് കടകളിലും പച്ചക്കറി വാങ്ങുന്നിടത്തും പ്ലാസ്റ്റിക് കവറുകള്‍ സാന്നിധ്യം ഉറപ്പാക്കിയിരിക്കുകയാണ് ഇപ്പോള്‍.
ദേശീയ തലത്തില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളും മറ്റും ഉപയോഗിക്കുന്നതില്‍ ഒരു വര്‍ഷം മുമ്പുതന്നെ നിയന്ത്രണം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സംരംഭകര്‍ക്കും ഹോട്ടല്‍മേഖലയില്‍ ഉള്ളവര്‍ക്കും വ്യാപാരികള്‍ക്കും സാവകാശം കിട്ടിയില്ല എന്ന് പറയാനാവില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം പ്ലാസ്റ്റിക് മാലിന്യം ഒരു വലിയ പ്രശ്നം തന്നെയാണ്. ഓരോ വീട്ടിലും പ്ലാസ്റ്റിക് കവറുകളും സഞ്ചികളും കുന്നുകൂടുകയാണ്. പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗമെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ പ്ലാസ്റ്റിക്കിനെ ഉപേക്ഷിക്കാന്‍ വയ്യ. തുണിസഞ്ചി പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീയും മറ്റും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഒരു പരിധി വരെ അത് വിജയിക്കുന്നുമുണ്ട്. എങ്കിലും പ്ലാസ്റ്റിക്കിനെ തീരെ മാറ്റി നിര്‍ത്താന്‍ സാധിച്ചിട്ടില്ല. പ്ലാസ്റ്റിക് ഉല്പന്നങ്ങളും കവറകളും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതാണ് മറ്റൊരു പ്രശ്നം. അതുകാരണം നമ്മുടെ നഗരപ്രദേശങ്ങളില്‍ പ്ലാസ്റ്റിക്മാലിന്യം കുന്നുകൂടുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഏല്പിക്കാന് സംവിധാനം ഉണ്ടെങ്കിലും പ്ലാസ്റ്റിക്കിന്റെ സംസ്കരണം ഇപ്പോഴും നമ്മുടെ നഗരങ്ങളില്‍ കീറാമുട്ടിയാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ പ്രധാന നഗരങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത് പതിവാണ്. സംസ്കരണ യൂണിറ്റുകള്‍ ഉണ്ടെങ്കിലും ഇത്രയുമധികം അളവിലുള്ള മാലിന്യം റീസൈക്കിള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.
ജൂണ്‍ 30 മുതല്‍ പ്ലാസ്റ്റിക് നിരോധിക്കുമ്പോള്‍ കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് മാര്‍ഗരേഖ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ചായക്കപ്പ്, സ്ട്രോ, ട്രേ, പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, കനം കുറഞ്ഞ തെര്മോകോള്മിഠായിയിലും മറ്റും ഉപയോഗിക്കുന്ന കോല് എന്നിവയൊക്കെ നിരോധിക്കും. ജൂലൈ ഒന്നുമുതല്‍ ഇതൊന്നും കാണാന്‍ സാധിക്കില്ല എന്നാണ് പറയുന്നത്. പാല് വിതരണത്തിന് ഉപയോഗിക്കുന്ന മില്മയെപോലുള്ള സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന കവര്‍ നിരോധിക്കാന്‍ നേരത്തെ നീക്കമുണ്ടായിരുന്നു. പ്രായോഗികമല്ലാത്തതിനാല്‍ അത് ഉപേക്ഷിക്കുകയാണുണ്ടായത്. പുതിയ നിരോധനത്തിനും അത്തരത്തിലുള്ള ഗതി വരുമോ എന്ന് പറയാനാവില്ല.
പ്ലാസ്റ്റിക് നിരോധനത്തിനെതിരെ ഇതിനകം തന്നെ ദേശീയതലത്തില്‍ കമ്പനികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. മധുരപാനീയ നിര്‍മാതാക്കളായ കമ്പനികളാണ് പ്രധാനമായും രംഗത്തുള്ളത്. സ്ട്രോ നിരോധിക്കുന്നതിലൂടെ മൂവായിരം കോടി രൂപയുടെ നഷ്ടം ഉണ്ടാവുമെന്നാണ് കമ്പനികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ നിരോധനം നടപ്പാക്കാന്‍ ചില വെല്ലുവിളികള്‍ ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.
പ്രളയം പതിവായ കേരളത്തില്‍ പ്ലാസ്റ്റിക്കിന്റെ നിരോധനത്തിന് ഏറെ പ്രാധാന്യമുണ്ട്. നമ്മുടെ നദികളും കായലുകളുമെല്ലാം പ്ലാസ്റ്റിക് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വെള്ളം ഒഴിഞ്ഞുപോകേണ്ട ചാലുകളില്‍ പ്ലാസ്റ്റിക് നിറഞ്ഞ് കിടക്കുന്നതുകാരണമാണ് നഗരത്തില്‍ ഒറ്റമഴക്കു തന്നെ വെള്ളപ്പൊക്കം ഉണ്ടാവുന്നത്. പല സ്ഥലത്തും ഇതിനകം പ്ലാസ്റ്റിക് ശേഖരണം നടന്നിരുന്നു. ടണ്‍ കണക്കിന് പ്ലാസ്റ്റിക് ആണ് കിട്ടിയത്. കേരളത്തില്‍ ശരാശരി 500 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് പുറത്തുവിടുന്നത്. അതില്‍ നിന്നുതന്നെ ഈ പ്രശ്നത്തിന്റെ രൂക്ഷത മനസ്സിലാക്കാന്‍ കഴിയും. ഇതില്‍ ചെറിയൊരു ശതമാനം മാത്രമെ റീസൈക്കിള്‍ വഴി ഉപയോഗിക്കാന്‍ കഴിയുകയുള്ളു. പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ രൂക്ഷത മനസ്സിലാക്കി ചില കുടുംബങ്ങളെങ്കിലും പ്ലാസ്റ്റിക്കിനെ പൂര്‍ണമായും വീട്ടില്‍ നിന്ന് പുറത്താക്കുന്നുണ്ട്. പലവ്യഞ്ജനങ്ങളും മറ്റും സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് ജാറുകള്‍ക്ക് പകരം സ്റ്റീല്‍ കൊണ്ടുള്ള പാത്രങ്ങള്‍ ഉപയോഗിക്കുന്നവരുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുമ്പോള്‍ തുണിസഞ്ചി കരുതിയാല്‍ നന്നായി. ഇടക്കാലത്ത് ചില കടക്കാരെങ്കിലും ഇത്തരം ഒരു മാതൃക പിന്തുടര്ന്നിരുന്നു. എന്നാല്‍, സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളുമെല്ലാം പ്ലാസ്റ്റിക് ബോട്ടിലുകള്‍ തന്നെയാണ് ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്നത്. അതിന് അറുതി വേണമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
ദേശീയ തലത്തിലുള്ള പ്ലാസ്റ്റിക് നിരോധനം എത്രമാത്രം ഫലപ്രദമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. കച്ചവടക്കാരില്‍ നിന്ന് പിഴ ഈടാക്കുകയാണ് നിയന്ത്രണത്തിന്റെ ഒരു വഴി. സംസ്ഥാനത്ത് അത്തരം നിയമം ഉണ്ടായിരുന്നുവെങ്കിലും വലിയതോതില്‍ പിഴ ഈടാക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ല. നിരോധനം പ്രാവര്‍ത്തികമാക്കാന്‍ കച്ചവടക്കാര്‍ തന്നെ മുന്നിട്ടിറങ്ങിയ അനുഭവം ഉണ്ടായിട്ടുണ്ട്. ഏതായാലും പിഴയുടെ കാര്യത്തില്‍ കടുംപിടിത്തം തന്നെ വേണ്ടിവരുമെന്നാണ് സൂചന. എന്തെല്ലാം കഷ്ടനഷ്ടങ്ങള്‍ നേരിട്ടാലും പ്ലാസ്റ്റിക് നിരോധനം പ്രയോഗത്തില്‍ വരുത്തേണ്ടത്. അനിവാര്യമാണ്. പരിസ്ഥിതിയുടെ സംരക്ഷണത്തിനും വരുംതലമുറയുടെ ആരോഗ്യത്തിനും അതാണ് മികച്ച മാര്‍ഗം.