പാലക്കാട്:സൗദിയില്‍നിന്നു നാട്ടിലേക്കു പുറപ്പെട്ട് നെടുമ്പാശേരിയില്‍ എത്തിയ ശേഷം ദുരൂഹ സാഹചര്യത്തില്‍ കാണാതായ അഗളി സ്വദേശി വെട്ടേറ്റതടക്കമുള്ള പരുക്കുകളോടെ മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. മലപ്പുറം ആക്കപ്പറമ്പിലെ വഴിയരികില്‍ രക്തം വാര്‍ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ അഗളി വാക്യത്തൊടി അബ്ദുല്‍ ജലീല്‍ (42) പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത് കേസിലെ പ്രധാനപ്രതിയായ യഹിയ ആണെന്നും ഒളിവില്‍ പോയ ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേര്‍ കസ്റ്റഡിയില്‍ ഉള്ളതായും പൊലീസ് അറിയിച്ചു.
കാണാതായി നാലാം ദിവസമാണ് ജലീലിനെ വെട്ടേറ്റ പരുക്കുകളോടെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത് വെന്റിലേറ്ററിലായിരുന്ന ജലീല്‍ രാത്രി 12.15 ഓടെ മരിച്ചു. ആശുപത്രി അധികൃതരാണു പൊലീസില്‍ അറിയിച്ചത്. ആശുപത്രിയില്‍ എത്തിച്ച വിവരം നെറ്റ് കോളിലൂടെ ഒരാള്‍ ഭാര്യയെ വിളിച്ച് അറിയിച്ചിരുന്നു. ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ജലീല്‍ 15നു രാവിലെ 9.45നാണു നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയിലേക്ക് എത്താമെന്നും കൂട്ടിക്കൊണ്ടുപോകാന്‍ വാഹനവുമായി ചെന്നാല്‍ മതിയെന്നും കുടുംബത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഭാര്യയും ഉമ്മയും അടക്കമുള്ളവര്‍ പെരിന്തയില്‍മണ്ണയിലെത്തി കാത്തുനിന്നെങ്കിലും എത്താന്‍ വൈകുമെന്നും വീട്ടിലേക്കു മടങ്ങിപ്പോകാനും ജലീല്‍ അറിയിച്ചതായി വീട്ടുകാര്‍ പറയുന്നു.
തുടര്‍ന്നാണു ദുരൂഹതകളുടെ തുടക്കം. പിറ്റേന്നു രാവിലെയായിട്ടും ജലീല്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അഗളി പൊലീസില്‍ വിവരം അറിയിച്ചിരുന്നു. വീടിന്റെ എതിര്‍വശത്താണു പൊലീസ് സ്റ്റേഷന്‍. ഭാര്യയുമായി ജലീല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതിനാല്‍ പൊലീസ് കൂടുതല്‍ അന്വേഷണത്തിലേക്കു കടന്നിരുന്നില്ല.16നു രാത്രിയാണ് ഇയാള്‍ ഭാര്യയുമായി അവസാനം സംസാരിച്ചത്. പിറ്റേന്നു രാവിലെ വിളിക്കാമെന്നും കേസ് കൊടുത്തിട്ടുണ്ടെങ്കില്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവത്രെ. ഇതു മറ്റാരോ ചെയ്യിപ്പിച്ചതാണെന്ന സംശയത്തിലാണു കുടുംബം. പിന്നീട് ഇന്നലെ രാവിലെ അജ്ഞാതന്‍ വിളിച്ച് അറിയിച്ച പ്രകാരം പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിയപ്പോഴാണു ജലീലിനെ കുടുംബം കാണുന്നത്. ശരീരമാസകലം മര്‍ദനമേറ്റ പരുക്കുണ്ടായിരുന്നു.