കോഴിക്കോട് : ഉൽപ്പാദന മേഖലയ്ക്കും ഉൽപ്പാദന ക്ഷമതയക്കും മുൻ തൂക്കം നൽകുന്ന കേന്ദ്ര ബജറ്റ് വ്യവസായ സംരംഭകർക്ക് പ്രതീക്ഷ നൽകുന്നതായി മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി ഹസീബ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങളായ റോഡ് ഗതാഗതം, റെയിൽ , കാർഗോ ടെർമിനൽ എന്നിവയ്ക്ക് പ്രാമുഖ്യം നൽകുക വഴി ആശാവഹമായ വികസന നടപടികൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം വ്യക്തിഗത നികുതി നിരക്ക് കുറച്ചിരുന്നുവെങ്കിൽ സാധാരണക്കാരുടെ ക്രയവിക്രയ ശേഷി വർദ്ധിക്കുകയും സമ്പദ് വ്യവസ്ഥ കൂടുതൽ മെച്ചപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ടിക്ക് വാഹന ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ബാറ്ററി സ്വാപ്പിങ് പോളിസിയിലൂടെ ഇലക്ട്രിക്ക് വാഹന ക്ഷമത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ബജറ്റ് വായു മലിനീകരണത്തെ തടയുന്നതിനുള്ള ഉപാധിയായി മാറുന്നു എന്നത് ശ്രദ്ധേയമാണ്. കോർപ്പറേറ്റ് സർ ചാർജ്ജ് 12% ത്തിൽ നിന്നു. 7% മാക്കി കുറച്ചത് വ്യവസായ ലോകത്തിന് ആശ്വാസം പകരുന്ന നീക്കമാണ്. പ്രധാനമന്ത്രി ആവാസ് യോജനയിലെ 80 ലക്ഷം വീടുകൾ പൂർത്തികരിക്കാൻ 48000 കോടി രൂപ നീക്കിവെച്ചത് ഭവന മേഖലയിൽ പുത്തൻ ഉണർവ്വ് ലഭിക്കുന്നു. ഒരു ലക്ഷം കോടി രൂപ സാമ്പത്തിക സഹായം സംസ്ഥാനങ്ങൾക്ക് അനുവദിച്ചത് സാമ്പത്തിക രംഗത്ത് പുത്തൻ ഉണർവ്വ് പ്രതീക്ഷിക്കുന്നു. ഇ ബിൽ വ്യവസ്ഥ, ഇ പാസ്പ്പോർട്ട് , ഡിജിറ്റൽ നാണയം, ഡിജിറ്റൽ യൂണിവേഴ്സിറ്റി തുടങ്ങിയ നീക്കം ഡിജിറ്റൽ ഇന്ത്യ യാഥാർത്ഥ്യമാക്കും, മാത്രമല്ല ഡിജിറ്റൽ സമ്പദ് വ്യവസ്ഥയാണ് വരും കാലം ലോകത്തിന് ആവശ്യമെന്ന് ഓർമ്മപ്പെടുത്തുന്നതാണ് ബജറ്റെന്നും ചേംബർ അഭിപ്രായപ്പെട്ടു.
സഹകരണ മേഖലയ്ക്ക് നികുതി 18.5% ത്തിൽ നിന്നും 15% കുറച്ചതും സ്റ്റാർട്ടപ്പുകൾക്ക് ഒരു വർഷം കൂടി ടാക്സ് ഇൻസെന്റീവ് അനുവദിച്ചതും പ്രതീക്ഷ നൽകുമ്പോൾ വ്യക്തിഗത നികുതി ദായകർ ഉറ്റു നോക്കിയ ആശ്വാസങ്ങൾ ബജറ്റിൽ ഇല്ലാതെ പോയത് നിരാശജനകമെന്നും മലബാർ ചേംബർ വിലയിരുത്തി.