കോഴിക്കോട്: പ്രതികരിക്കുന്നവരെ പ്രതികളാക്കുന്ന ഭരണകൂടവേട്ടക്കെതിരെ ശക്തമായ പോരാട്ടത്തിന്റെ സന്ദേശമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഉജ്ജ്വല പ്രതിഷേധറാലി. മുതലക്കുളത്ത് നടന്ന പ്രതിഷേധസംഗമം മുസ്ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡോ. ശശി തരൂര്‍ എം.പി മുഖ്യാതിഥിയായി.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ അന്താരാഷ്ട്ര പഠന ഗവേഷണകേന്ദ്രങ്ങള്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട ഭരണകൂട ഏകാധിപത്യത്തിന്റെ രാജ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞതായി ശശി തരൂര്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരെ ഒതുക്കാനുള്ള നീക്കമാണ് രാജ്യത്തെങ്ങും നടക്കുന്നത്. ലോക ജനതക്കു മുമ്പില്‍ ഇന്ത്യയെ താഴ്ത്തിക്കെട്ടുന്ന പ്രവര്‍ത്തനങ്ങളാണ് മോദി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കെതിരെ ചിന്തിക്കുന്നതിന് പോലും തടവ് വിധിക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്ന രാജ്യദ്രോഹ കുറ്റങ്ങള്‍ സ്വന്തം പൗരന്മാര്ക്കെതിരെ അനാവശ്യമായി ഉപയോഗിച്ചുവരുന്നത്. കുറ്റാന്വേഷണം തന്നെ ഒരു ശിക്ഷയാക്കി തടവിലിട്ടു പീഢീപ്പിക്കുന്ന നയമാണ് കേന്ദ്രം പിന്തുടരുന്നത്. രാജ്യത്തെ വലിയ അപകടത്തിലേക്കാണ് സര്‍ക്കാര്‍ കൊണ്ടുപോകുന്നത്. ശശി തരൂര്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ വംശഹത്യക്ക് കളമൊരുക്കാനുള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി കുറ്റപ്പെടുത്തി. രാജ്യം മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പരമദയനീയമായ സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ്. ടീസ്റ്റ സെറ്റല്‍വാദ്, ആര്‍ബി ശ്രീകുമാര്‍ ഉള്പൈടെയുള്ളവര് ഇരകള്‍ക്കു വേണ്ടി നിലകൊണ്ടു എന്ന ഒറ്റക്കാരണത്തിന് വേട്ടയാടപ്പെടുകയാണ്. ഭയം കൊണ്ട് ജനങ്ങളെ ഏറെക്കാലം കീഴ്പ്പെടുത്തി ഭരിക്കാന്‍ കേന്ദ്രത്തിനാവുമെന്ന് കരുതേണ്ടതില്ലെന്നും ഇടി ബഷീര്‍ പറ്ഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. രാജ്യത്തെ നീതിക്കു വേണ്ടി ശബ്ദിക്കുന്നവരെ ഇത്തരത്തില്‍ വേട്ടയാടിയാല്‍ ഇവിടെയും മുല്ലപ്പൂ വിപ്ലവം അതിവിദൂരമല്ലെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് സ്വാഗതം പറഞ്ഞു. മതങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതും നീതിയുടെ ആളുകളെ ക്രൂശിക്കുന്നതും ഇന്ത്യയുടെ പാരമ്പര്യമല്ലെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ഓര്‍ക്കണമെന്ന് ഫിറോസ് പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം. എ റസാഖ് മാസ്റ്റര്‍, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ കമ്മറ്റി അംഗം ഷിബു മീരാന്‍ പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ നന്ദി പറഞ്ഞു. മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്, സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന് കോയ സംബന്ധിച്ചു.
നേരത്തെ കോര്പ്പറേഷന് സ്റ്റേഡിയം പരിസരത്ത് നിന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പി.കെ ഫിറോസ് എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രകടനം മാവൂര്‍ റോഡ്, ബാങ്ക് റോഡ്, മാനാഞ്ചിറ വഴി മുതലക്കുളത്ത് സമാപിച്ചു.