Wednesday, June 18, 2025

പേവിഷ ബാധ: മരണനിരക്ക് കൂടുന്നതില്‍ ആശങ്ക

Must Read

പ്രത്യേക ലേഖകന്‍

പേവിഷബാധയെ പ്രതിരോധിക്കാനുള്ള വാക്‌സിന്റെ ഉപയോഗം സംബന്ധിച്ച് പല വിധ സംശയങ്ങള്‍ ഉയര്‍ന്നുവരികയാണ്. വാക്‌സിന്‍ എടുത്തിട്ടും മരണമടയുന്ന കേസുകള്‍ കൂടി വരുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ഈ വര്‍ഷം 19 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. അതില്‍ ആറു പേര്‍ കുത്തിവെപ്പ് നടത്തിയവരാണ്. പേവിഷ ബാധയേറ്റുള്ള മരണം മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതലാണ്. 2020ല്‍ മരണം പത്തില്‍ താഴെയായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം 11 പേര്‍ മരിച്ചു. ഈ വര്‍ഷം ഇതുവരെ 19 മരണം റിപ്പോര്‍ട്ട് ചെയ്തു. അതുകൊണ്ടുതന്നെ വാക്‌സിന്‍ ഫലപ്രദമോ എന്ന ചോദ്യം അവശേഷിക്കുന്നു.

തല, കഴുത്ത് എന്നിവിടങ്ങളില്‍ നായയുടെ കടിയേറ്റാല്‍ മരണസാധ്യത ഏറെയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. തലച്ചോറിനെ പെട്ടെന്ന് ബാധിക്കുന്നതാണ് പ്രശ്‌നം. കുത്തിവെപ്പിന്റെ സാങ്കേതിക രീതികള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതും ഒരു വിഷയമാണ്. തൊലിയില്‍ ക്രമപ്രകാരം കുത്തിവെപ്പ് നടത്തിയില്ലെങ്കില്‍ വാക്‌സിന്റെ ഫലം കിട്ടാതെ പോവും. പ്രത്യേകമായി ശീതീകരിച്ച അവസ്ഥയിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. ഇക്കാര്യത്തിലും ജാഗ്രത ആവശ്യമാണ്.

വാക്‌സിന്‍ എത്തിക്കുമ്പോഴും പിന്നീട് ശേഖരിച്ചുവെക്കുമ്പോഴും ശീതീകരണ സംവിധാനം ഉറപ്പാക്കണം. വാക്‌സിന്‍ എടുത്തവര്‍ക്ക് അലര്‍ജി പോലുള്ള അസുഖങ്ങള്‍ വരുന്നത് പ്രശ്‌നമായി ചൂണ്ടികാണിക്കപ്പെടുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നായ കടിച്ച സ്ത്രീ മരിക്കാനിടയായ സംഭവം പേവിഷ ബാധയല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയത് ആശ്വാസം പകരുന്നു. എന്നാല്‍, ഇത്തരം കേസുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നുണ്ടെന്ന വസ്തുത ഭീതിജനകമാണ്. പേവിഷ ബാധക്കുള്ള വാക്‌സിന്‍ യഥേഷ്ടം കിട്ടാനില്ലാത്തതും പ്രശ്‌നമാണ്.വാക്‌സിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ നടപടി സ്വീകരിക്കണം. നേരത്തെ മുതല്‍ മരുന്ന് വിതരണം ചെയ്യുന്ന കമ്പനികള്‍ രംഗത്തുണ്ട്. അവരുടെ മരുന്ന് ഫലപ്രദമാണോ എന്ന് പരിശോധിക്കേണ്ടതാണ്. അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കിലും കാര്യക്ഷമമായ പ്രവര്‍ത്തനം ഈ മേഖലയില്‍ നടക്കുന്നില്ല.

പേവിഷബാധ തടയാന്‍ റാബിസ് വാക്‌സിന്‍ ഉപയോഗിക്കുന്നു.സുരക്ഷിതവും ഫലപ്രദവുമായ നിരവധി റാബിസ് വാക്‌സിനുകള്‍ ലഭ്യമാണ് .സാധാരണയായി നായയുടെയോ വവ്വാലിന്റെയോ കടിയേറ്റാലുണ്ടാകുന്ന പേവിഷബാധ തടയാന്‍ റാബീസ് വാക്‌സിനുകള്‍ ഉപയോഗിക്കുന്നു.ചര്‍മത്തിലേക്കോ പേശികളിലേക്കോ കുത്തിവെച്ചാണ് സാധാരണയായി ഡോസുകള്‍ നല്‍കുന്നത് .ചികിത്സയുടെ പൂര്‍ണ്ണമായ കോഴ്‌സിനുശേഷം വൈറസിനുള്ള ദീര്‍ഘകാല പ്രതിരോധശേഷി വികസിക്കുന്നു.റാബിസ് വാക്‌സിനുകള്‍ എല്ലാ പ്രായക്കാര്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാം.ഏകദേശം 35 മുതല്‍ 45 ശതമാനം വരെ ആളുകള്‍ക്ക് ഇഞ്ചക്ഷന്‍ ചെയ്തയിടത്ത് ചെറിയ സമയത്തേക്ക് ചുവപ്പും വേദനയും ഉണ്ടാകുന്നു.കൂടാതെ അഞ്ചുമുതല്‍ പതിനഞ്ച് ശതമാനം ആളുകള്‍ക്ക് പനി,തലവേദന,ഓക്കാനം എന്നിവ അനുഭവപ്പെട്ടേക്കാം.
പൂജ്യം,ഏഴ് ,ഇരുപത്തിയൊന്ന് അല്ലെങ്കില്‍ ഇരുപത്തിയെട്ട് ദിവസങ്ങളില്‍ വാക്‌സിന്‍ മൂന്ന് ഡോസുകള്‍ ഒരു മാസ കാലയളവില്‍ നല്‍കുന്നു.വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള വ്യക്തികള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ നാല് ഡോസുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു.മുമ്പ് വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് റാബിസ് വാക്‌സിന്‍ ഒരു ഡോസ് മാത്രമേ ആവശ്യമുള്ളൂ.എന്നിരുന്നാലും സമ്പര്‍ക്കത്തിനുശേഷമുള്ള വാക്‌സിനേഷന്‍ പേവിഷബാധയ്ക്കുള്ള ചികിത്സ അല്ല.വൈറസ് തലച്ചോറില്‍ എത്തുന്നതിനുമുമ്പ് വാക്‌സിനേഷന്‍ നല്‍കിയാല്‍ മാത്രമേ ഒരു വ്യക്തിയില്‍ പേവിഷബാധ ഉണ്ടാകുന്നത് തടയാന്‍ കഴിയുകയുള്ളൂ.

തെരുവ്‌നായകളുടെ ശല്യം കുറയ്ക്കാന്‍ എന്തു ചെയ്യാന്‍ കഴിയും എന്ന ചോദ്യം ഇതുപോലെ പ്രാധാന്യമുള്ളതാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുപത്തിയയ്യായിരത്തില്‍പരം തെരുവ് നായകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോജക്ട്(എ.ബി.സി) പദ്ധതി പ്രകാരം തെരുവ്‌നായകളെ പിടികൂടി വന്ധ്യംകരിച്ച് അവയുടെ കേന്ദ്രങ്ങളില്‍ തന്നെ കൊണ്ടുവിടുകയാണ് ചെയ്യുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ മാത്രം ഏഴായിരത്തിലേറെ നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു വിട്ടിട്ടുണ്ട്. എന്നാല്‍ ഇതൊരു ദീര്‍ഘകാല പരിഹാരരീതിയാണ്. നായ്ക്കളുടെ എണ്ണം ക്രമേണ കുറഞ്ഞുവരും. അതോടെ ഇവയുടെ ശല്യത്തിനും കുറവ് വരും എന്നാണ് ഉദ്ദ്യേശിക്കുന്നത്. എന്നാല്‍ വന്ധ്യംകരിച്ചു വിടുന്ന നായകളുടെ ശല്യത്തില്‍ നിന്ന് ഏതായാലും മോചനം ഉണ്ടാവില്ല എന്ന് ചുരുക്കം. മുന്‍കാലങ്ങളില്‍ തെരുവ്‌നായകളെ പിടികൂടി കൂട്ടത്തോടെ കൊന്നുകളയുന്ന രീതിയാണ് അവലംബിച്ചിരുന്നത്. എന്നാല്‍, കോടതിവിധിയുടെയും മറ്റും അടിസ്ഥാനത്തില്‍ അത്തരം രീതികള്‍ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കാനാവില്ല. അതിന് പകരമായാണ് എ.ബി.സി പദ്ധതി നടപ്പാക്കുന്നത്.

കോഴിക്കോട് കോര്‍പറേഷന്‍ മൃഗസംരക്ഷണവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന എ.ബി.സി പ്രോജക്ടിന്റെ കീഴില്‍ ഡോക്ടര്‍മാരും അറ്റന്‍ഡര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ജോലി ചെയ്യുന്നു. നായകളെ പിടികൂടുന്നതില്‍ പരിശീലനവും പ്രാവീണ്യവും ലഭിച്ച ആളുകളുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ പരിശീലനം നേടി എത്തിയത്. നായയെ പിടിക്കുന്നതിന് ഇവര്‍ക്ക് പ്രതിഫലം ലഭിക്കും. പിടികൂടുന്ന നായകളെ പ്രത്യേക വാഹനത്തില്‍ മൃഗാശുപത്രിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ശസ്ത്രക്രിയക്ക് ശേഷം അസുഖമൊന്നുമില്ലെങ്കില്‍ ഇവയെ പിടികൂടിയ സ്ഥലത്ത് തന്നെ തുറന്നുവിടും. എന്നാല്‍ എ.ബി.സി പദ്ധതി പൂര്‍ണമായും കാര്യക്ഷമമായി നടക്കുന്നു എന്ന് പറയാനാവില്ല. കോഴിക്കോട് ജില്ലയില്‍ പോലും ഇത് വിജയകരമായി നടക്കുന്നു എന്ന് പറയാനാവില്ല. കോര്‍പറേഷന് പുറത്ത് പദ്ധതി എങ്ങുമെത്തിയിട്ടില്ല. നാട്ടുകാരുടെ സഹകരണം കിട്ടാത്തതും പ്രശ്‌നമാണ്. വന്ധ്യംകരണത്തിന് വിധേയമാക്കിയ നായകളെ തുറന്നുവിടുമ്പോള്‍ നാട്ടുകാര്‍ എതിര്‍ക്കുക സ്വാഭാവികമാണ്.

എല്ലായിടങ്ങളിലും തെരുവ്‌നായ ശല്യം രൂക്ഷമാണ്. നായ്ക്കള്‍ റോഡിലൂടെ തലങ്ങും വിലങ്ങും ഓടുന്നത് കാരണം ഇരുചക്രവാഹനക്കാര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. മാലിന്യങ്ങള്‍ അശ്രദ്ധമായി വലിച്ചെറിയുന്നതും മറ്റും തെരുവ്‌നായശല്യം കൂടാന്‍ ഇടയാക്കുന്നു. ഏതായാലും തെരുവ്‌നായളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ ആവശ്യമാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img