കാസർകോട്:പെരിയ ഇരട്ടക്കൊലക്കേസ്
വിചാരണ ഫെബ്രുവരി രണ്ടിന് എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിൽ ആരംഭിക്കാനിരിക്കെ പുറത്ത് വാദപ്രതിവാദം. പ്രതികളുടെ വക്കാലത്ത് ഈയിടെ സി.പി.എമ്മിൽ ചേർന്ന അഡ്വ.സി.കെ.ശ്രീധരൻ ഏറ്റെടുത്തതിനെച്ചൊല്ലിയാണിത്.
കൂടെ നിന്ന് ചതിച്ചു എന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം ആരോപിച്ചതിന് പിന്നാലെ നിഷേധിച്ച് ശ്രീധരൻ രംഗത്ത് വന്നു.ഈ കേസിൽ ഇരുവരുടെയും കുടുംബം ഉന്നയിക്കുന്നത് അസത്യം നിറഞ്ഞ അഭിപ്രായമാണ്. പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത് സി.പി.എം നിർദേശപ്രകാരമല്ല. കേസിൽ ഹാജരാകുമ്പോൾ രാഷ്ട്രീയം നോക്കാറില്ല. കേസ് ഏൽപിക്കുന്ന കക്ഷികളുടെ വിശ്വാസ്യത സംരക്ഷിക്കുകയാണ് കടമയെന്നും ശ്രീധരൻ പറഞ്ഞു.
എന്നാൽ, ശ്രീധരൻ കൂടെ നിന്നു ചതിച്ചുവെന്നാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുബം ആആരോപിക്കുന്നത്.. അദ്ദേഹം വീട്ടിലെ ഒരംഗത്തെപോലെ നിന്ന് ഫയലുകളെല്ലാം പരിശോധിച്ചു. ഈ സാഹചര്യത്തിൽ ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും സികെ ശ്രീധരന്റെ പങ്ക് കൂടി അന്വേഷിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുമെന്നും ഇരുവരുടെയും കുടുംബം പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള ഒമ്പത് പ്രതികള്‍ക്ക് വേണ്ടിയാണ് അഡ്വ. സികെ ശ്രീധരന്‍ വക്കാലത്ത് ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. സികെ ശ്രീധരന്‍ ഈയിടെയാണ് സിപിഎമ്മില്‍ ചേര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.
ഒന്നാം പ്രതി പീതാംബര്‍, രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ സജി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.മണികണ്ഠൻ, ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, 22 ഉം 23 ഉം പ്രതികളായ രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്ക്കരന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സികെ ശ്രീധരൻ വാദിക്കുക. 2019 ഫെബ്രുവരി 17 നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. 24 പ്രതികളാണ് കേസിലുള്ളത്. ഫെബ്രുവരി രണ്ടിനാണ് സിബിഐ സ്പെഷ്യല്‍ കോടതിയിൽ വിചാരണ ആരംഭിക്കുക.