Thursday, June 19, 2025

പുരാനി ദില്ലിയിലെ നിലാവിന്റെ ചത്വരം

Must Read

ഹരിദാസ് കൊളത്തൂര്‍

ചാന്ദ്‌നി ചൌക്ക് എന്നാല്‍ നിലാവിന്റെ ചത്വരം (മൂണ്‍ ലൈറ്റ് സ്‌ക്വയര്‍). ഓള്‍ഡ് ഡല്‍ഹിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന  ചെങ്കോട്ട മുതല്‍ ഫത്തേപുരി മസ്ജിദ് വരെ നീണ്ടു കിടക്കുന്ന ഡല്‍ഹിയിലെ ഏറ്റവും തിരക്ക് പിടിച്ച വ്യാപാര കേന്ദ്രം. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ‘ബിസിനസ് ഹബ്’ ആണത്രേ ചാന്ദ്‌നി ചൌക്ക്. ചാന്ദ്‌നി ചൌക്കിന്റെ മധ്യത്തിലൂടെ പണ്ട് ഒരു അരുവി യമുനാനദിയിലേക്ക് ഒഴുകിയിരുന്നു. രാത്രികാലങ്ങളില്‍ ഈ അരുവിയും സമീപപ്രദേശങ്ങളും നിലാവില്‍ (ചാന്ദ്‌നി) കുളിച്ച് മനോഹരമായി കാണപ്പെട്ടിരുന്നു. അങ്ങിനെയാണ് ഈ പ്രദേശത്തിന് ചാന്ദ്‌നി ചൌക്ക് എന്ന് പേരുണ്ടായതെന്ന് പറയപ്പെടുന്നു. അരുവി പില്‍ക്കാലത്ത് നികത്തപ്പെട്ടു.


ഡല്‍ഹി സന്ദര്‍ശിക്കുന്നവര്‍ പുരാനി ദില്ലിയില്‍ (Old Delhi) പോകാറില്ല. ഡല്‍ഹിയുടെ ടൂറിസ്റ്റ് മാപ്പില്‍ പുരാനി ദില്ലി അടയാളപ്പെടുത്തിയിട്ടുമില്ല. ന്യൂ ഡല്‍ഹിയെപോലെ ഇരുവശത്തും മരങ്ങള്‍ വെച്ച് പിടിപ്പിച്ച വിശാലമായ റോഡുകളോ, അംബര ചുംബികളായ കെട്ടിടങ്ങളോ, ഷോപ്പിങ് മാളുകളോ, പഞ്ച നക്ഷത്ര ഹോട്ടലുകളോ പുരാനി ദില്ലിയിലില്ല.  ന്യൂ  ഡല്‍ഹിക്ക് 100 വര്‍ഷത്തെ ചരിത്രം പോലുമില്ല. ന്യൂഡല്‍ഹി ബ്രിട്ടീഷ്‌കാരാല്‍ നിര്‍മ്മിതമായ, കോളോണിയല്‍ ഭരണത്തിന്റെ തിരുശേഷിപ്പാണ്. പ്രസിദ്ധമായ കോണോട് പ്ലേസും നമ്മുടെ രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രമായ പാര്‍ലിമെന്റ് ഹൌസും, രാഷ്ട്രപതി ഭവനുമെല്ലാം  ബ്രിട്ടിഷ്‌കാരാല്‍ നിര്‍മ്മിതമത്രേ. എന്നാല്‍ ന്യൂ ഡല്‍ഹിക്കില്ലാത്ത ചരിത്ര പശ്ചാത്തലവും, പൈതൃകവും, പാരമ്പര്യവുമെല്ലാം പുരാനി ദില്ലിക്കവകാശപ്പെടാനാകും.
പുരാനി ദില്ലി  (ഓള്‍ഡ് ഡല്‍ഹി) ആദ്യം അറിയപ്പെട്ടിരുന്നത് ഷാജഹാനാബാദ് എന്ന പേരിലാണ്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആഗ്രയില്‍ നിന്നും മാറ്റുന്നതിന്റെ ഭാഗമായാണ് പില്‍ക്കാലത്ത് പുരാനി ദില്ലി എന്നറിയപ്പെട്ട ഷാജഹാനാബാദ് നിര്‍മ്മിതമാകുന്നത്. 1643 ല്‍  നിര്‍മാണമാരംഭിച്ച ഷാജഹാനാബാദ് 1648ല്‍ പൂര്‍ത്തിയാകുന്നു. അതിനുശേഷം 1857ല്‍ മുഗള്‍ സാമ്രാജ്യത്തിന്റെ പതനം വരെ ഷാജഹാനാബാദ് തലസ്ഥാനമായി തുടര്‍ന്നു. ബ്രിട്ടിഷുകാരാണ്, അവരുടെ അധിനിവേശകാലത്ത് ഷാജഹാനാബാദ് എന്ന പേര് മാറ്റി, ഓള്‍ഡ് ഡല്‍ഹി (പുരാനി ദില്ലി)  എന്നാക്കുന്നത്. ഡല്‍ഹി ഒരു മുഗള്‍ ചക്രവര്‍ത്തിയുടെ പേരില്‍ അറിയപ്പെടുന്നത്, ഇന്നത്തെ നമ്മുടെ ഭരണകൂടത്തെ പോലെ, ബ്രിട്ടിഷുകാരും ഇഷ്ടപ്പെട്ടിരുന്നില്ല.


ഇന്ത്യയില്‍ നിലനിന്നിരുന്ന മത സൗഹാര്‍ദ്ദത്തിന്റെയും, സഹവര്‍ത്തിത്വത്തിന്റെയും പാരമ്പര്യവും, പൈതൃകവും, ചാന്ദ്‌നി ചൌക്കില്‍ തോളോട് തോളുരുമ്മി നില്‍ക്കുന്ന ആരാധനാലയങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാകും. ചെങ്കോട്ടയില്‍ നിന്ന് ചാന്ദ്‌നി ചൌക്കിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം നമ്മുടെ കണ്ണില്‍ പെടുന്നത് 1656 ല്‍ നിര്‍മ്മിക്കപ്പെട്ട  ‘ശ്രീ ദിബംഗര്‍ ജെയിന്‍ ലാല്‍  മന്ദിര്‍’ ആണ്. ജെയിന്‍ മന്ദിറിന് പുറമേ 1761 ല്‍ നിര്‍മ്മിതമായ ‘ഗൌരിശങ്കര്‍ ക്ഷേത്രം’, 1814 ല്‍ സ്ഥാപിക്കപ്പെട്ട ‘സെന്‍ട്രല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച്’, 1783 ല്‍ നിര്‍മ്മിക്കപ്പെട്ട സിഖുകാരുടെ  ‘ഗുരുദ്വാര ശീശ് ഗഞ്ച് സാഹിബ്”, 1650 ല്‍ സ്ഥാപിതമായ ‘ഫത്തേപുരി മസ്ജിദ്’ തുടങ്ങിയ, വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും, ചാന്ദ്‌നി ചൌക്കില്‍ തോളോട്‌തോളുരുമ്മി തലയുയര്‍ത്തി നില്‍ക്കുന്നു.
കാലത്ത് 10 മണിയായാല്‍ ചാന്ദ്‌നി ചൌക്ക് സജീവമാകാന്‍ തുടങ്ങും. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചാന്ദ്‌നി ചൌക്ക് മെട്രോ സ്റ്റേഷനില്‍ ജനങ്ങള്‍ വന്നിറങ്ങിക്കൊണ്ടിരിക്കും. മറ്റു വാഹനങ്ങള്‍ക്ക് ചാന്ദ്‌നിചൌക്കിലേക്ക് പ്രവേശനമില്ല. കാലത്ത് 11 മണി കഴിഞ്ഞാല്‍ വന്‍തിരക്കാണിവിടെ.. കാല്‍നടയാത്ര പോലും ഏറെ പ്രയാസം.  

ചെങ്കോട്ട മുതല്‍ ഫത്തേപുരി മസ്ജിദ് വരെ നീണ്ട് കിടക്കുന്ന റോഡി ന്നിരുവശങ്ങളിലുമുള്ള പ്രദേശമാണ് ചാന്ദ്‌നി ചൌക്ക് എന്നറിയ പ്പെടുന്നത്. ഈ റോഡുകളില്‍ നിന്നാരംഭിക്കുന്ന  നിരവധി തിരക്കേറിയ  ഗലികള്‍ (ഇടുങ്ങിയ ലെയിനുകള്‍) കൂടിയുള്‍പ്പെട്ടതാണ് ചാന്ദ്‌നി ചൌക്ക്. ഈ ഗലികള്‍ക്കിരുവശത്തും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹവേലികള്‍ (മുസ്ലിം രീതിയിലുള്ള പരമ്പരാഗത വീടുകള്‍) കാണാം. ഇത്തരം ഗലികളിലെ ഒരു ഹവേലിയിലാണ് (ഗലി ഖാസിം ജാന്‍, ബാലിമാരന്‍)  ഉറുദു/പേര്‍ഷ്യന്‍ ഭാഷകളില്‍ കവിതകളും, ഗസലുകളുമൊക്കെ  എഴുതിയിരുന്ന 18-19 നൂറ്റാണ്ടുകളിലെ, മുഗള്‍ കാലഘട്ടത്തിലെ, പ്രശസ്ത കവി ‘മിര്‍സാ ഗാലിബ്’ ജീവിച്ചിരുന്നത്.

മിര്‍സാ ഗാലിബ്

300 വര്‍ഷത്തിലേറെ പഴക്കമുള്ള അദ്ദേഹത്തിന്റെ ഹവേലി  ഡല്‍ഹി സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു ചരിത്ര സ്മാരകമായി സംരക്ഷിക്കുന്നുണ്ട്.  അദ്ദേഹത്തിന്റെ ഉറുദുവിലും, പേര്‍ഷ്യനിലും ഉള്ള  കവിതകളുടെ കയ്യെഴുത്ത് പ്രതികളും, അദ്ദേഹം ധരിച്ചിരുന്ന കോട്ടും തൊപ്പിയും  മറ്റും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗാലിബിന്റെ കൂര്‍മ്പന്‍ തൊപ്പി ധരിച്ച ഒരു അര്‍ദ്ധകായ പ്രതിമയും ഈ ഹവേലിയില്‍ കാണാം. ഏറ്റവും അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹാദൂര്‍ ഷാ സാഫറിന്റെ ദര്‍ബാറിലെ കവിയായിരുന്നു മിര്‍സാ ഗാലിബ്.
വേറെയും പ്രശസ്തമായ കുറെ ഹവേലികളുണ്ട് ചാന്ദ്‌നി ചൌക്കില്‍. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്ത നര്‍ത്തകി ബീഗം സംരുവിന്റെ ഹവേലിയും ചാന്ദ്‌നിചൌക്കിലാണ്. പില്‍ക്കാലത്ത് ഇവര്‍ മീററ്റിനടുത്തുള്ള  സര്‍ദാനയിലെ (ഉത്തര്‍ പ്രദേശ്) ഭരണാധികാരിയായി മാറി.


ചാന്ദ്‌നി ചൌക്കിലെ, ‘ലാലാ ചുന്നാമല്‍ കി ഹവേലി’യും ഏറെ പ്രസിദ്ധമാണ്. മൂന്നു നിലകളിലായി 128 മുറികളുണ്ട് ഈ ഹവേലിക്ക്. ആ കാലഘട്ടത്തിലെ (പതിനേഴാം നൂറ്റാണ്ടില്‍) ചാന്ദ്‌നി ചൌക്കിലെ, ഏറ്റവും ധനികനായ വസ്ത്ര വ്യാപാരിയായിരുന്നുവത്രേ ലാലാ ചുന്നാമല്‍. അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ ഷാ സഫര്‍, ബ്രിട്ടീഷ് ഭരണം അനിവാര്യമായ ഘട്ടത്തില്‍, അന്നത്തെ ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശത്തുള്ള  ഹുമയൂണ്‍ ടോമ്പിലേക്ക് പലായനം ചെയ്യുന്നു. ബ്രിട്ടീഷ്‌കാര്‍ ചാന്ദ്‌നി ചൌക്കില്‍ ഉണ്ടായിരുന്ന മുഴുവന്‍ മുസ്ലിങ്ങളേയും ഒഴിപ്പിക്കാന്‍  ഉത്തരവിടുന്നു, ചാന്ദ്‌നി ചൌക്കിലെ പ്രസിദ്ധമായ ഫത്തേപുരി മസ്ജിദ് പൊളിക്കാനും അവിടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും തീരുമാനിക്കുന്നു. ബ്രിട്ടീഷ്‌കാരുടെ വിശ്വസ്തനായ ലാലാ ചുന്നാമല്‍ അവരില്‍ നിന്നും ഫത്തേപുരി മസ്ജിദ് അക്കാലത്തെ 19,000 രൂപയ്ക്കു വിലക്ക് വാങ്ങുകയും, മസ്ജിദ് നിലനിര്‍ത്തുകയും ചെയ്യുന്നു. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ ഭാര്യമാരില്‍ ഒരാളായ ഫത്തേപുരി ബീഗം പണികഴിച്ച മനോഹരമായ ഈ മസ്ജിദ് അങ്ങിനെ ഇന്ത്യയുടെ മതേതരത്വത്തിന്റെ പ്രതീകമായി ചാന്ദ്‌നി ചൌക്കില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.  

ഫത്തേപുരി മസ്ജിദ്


ചാന്ദ്‌നി ചൌക്കിലെ വഴിയോര ഭക്ഷണ (സ്ട്രീറ്റ് ഫുഡ്) ശാലകള്‍ ഏറെ പ്രസിദ്ധമാണ്. അതില്‍ എടുത്തു പറയേണ്ട ഒന്നാണ് ‘പോറാട്ടെവാലെ ഗലി’. വിവിധയിനം (മുപ്പതില്‍ പരം) പോറാട്ടകള്‍ ഇവിടെയുള്ള കടകളില്‍  ലഭ്യമാണ്. പലകടകളും നൂറ്റാണ്ടുകളോളം പഴക്കമുള്ളവയാണ്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വാദിഷ്ടമായ പോറാട്ടകള്‍ ഭക്ഷിക്കാന്‍, നിരവധി പേര്‍ ഇവിടെയെത്തുന്നു. ഉച്ചഭക്ഷണ സമയത്ത് ഇരിപ്പിടം ലഭിക്കാന്‍ പോലും പ്രയാസമാണ്. പോറാട്ടെ വാലെ ഗലി പോലെ തന്നെ ഏറെ പ്രസിദ്ധമാണ് ചാന്ദ്‌നി ചൌക്കിലെ, മധുരപലഹാരങ്ങള്‍ക്ക് പ്രസിദ്ധമായ ‘ദരിബ കലാന്‍ ഗലി. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചാന്ദ്‌നി ചൌക്കില്‍ എത്തുന്നവര്‍ ഇവിടത്തെ ജിലേബി വാങ്ങാതെ മടങ്ങുകയില്ല.


ഏഷ്യയിലെ ഏറ്റവും വലിയ സ്‌പൈസ് മാര്‍ക്കറ്റായ (മസാല വ്യാപാര കേന്ദ്രം) ഖാരി ബോളി ചാന്ദ്‌നി ചൌക്കിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ്. നൂറുകണക്കിന് കച്ചവടക്കാര്‍, അരി, വിവിധ തരം മസാലകള്‍, വിവിധ തരം  ധാന്യങ്ങള്‍ എന്നിവ വില്‍ക്കുന്നതിനും, വാങ്ങുന്നതിനുമായി ഖാരിബോളിയിലെത്തുന്നു. ഖാരിബോളിയിലെ ഡ്രൈ ഫ്രൂട്ട് മാര്‍ക്കറ്റും ഏറെ പ്രസിദ്ധം. പതിനേഴാം നൂറ്റാണ്ടിലാണ് ഖാരിബോളി വ്യാപാരകേന്ദ്രം ആരംഭിക്കുന്നത്. ഇവിടെയുള്ള പല കടകളും നാല് നൂറ്റാണ്ടിലേറെ   പാരമ്പര്യം അവകാശപ്പെടുന്നു.   അതുപോലെതന്നെ പ്രസിദ്ധമാണ് ക്യാമറകള്‍ക്ക് പ്രസിദ്ധമായ ‘കച്ച ചൌധരി ഗലി’.


ഡല്‍ഹി  സന്ദര്‍ശിക്കുന്നവര്‍, ഈ മഹാനഗരത്തിന്റെ ചരിത്രവും മതേതര പൈതൃകവും പാരമ്പര്യവുമെല്ലാം  ഉറങ്ങിക്കിടക്കുന്ന പുരാനി ദില്ലിയും, ഏഷ്യയിലെ ഏറ്റവും പഴക്കമുള്ളതും, വലിയതും, തിരക്ക് പിടിച്ചതുമായ  ചാന്ദ്‌നി ചൌക്കും സന്ദര്‍ശിക്കാതെയാണ് പലപ്പോഴും മടങ്ങുന്നത്. ഇതാണ് യഥാര്‍ത്ഥ ഡല്‍ഹി എന്ന കാര്യം  മനസ്സിലാക്കാതെയാ  ണവര്‍  മടങ്ങുന്നത് . ഈ മഹാനഗരത്തെ അടുത്തറിയണമെങ്കില്‍, അനുഭവിക്കണമെങ്കില്‍ ഒരു പകലെങ്കിലും ഇവിടെ അലഞ്ഞു തിരിയേണ്ടതുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img