മനോജ് കുമാർ കെ.
രണ്ടുവർഷം മുമ്പത്തെ കുട്ടികളല്ല സ്കൂളിൽ തിരിച്ചെത്തിയത്. മുമ്പില്ലാതിരുന്ന എനർജിയാണ് അവർക്കുണ്ടാവുക. അതിന്റെ ഫലം എന്തെന്നോ ആഘാതം എന്തെന്നോ നമുക്കറിയില്ല. ഒന്നിലും രണ്ടിലും എത്തുന്ന കുട്ടികളാവട്ടെ അധ്യാപകരുടെ കൂട്ടില്ലാതെ പഠിക്കാൻ ശ്രമിച്ചവരാണ്. അവർക്കു ,ചെറുപ്രായത്തിൽ കൂട്ടുകാരൊത്ത് കളിച്ചും ചിരിച്ചും പിണങ്ങിയും വഴക്കടിച്ചും നേടേണ്ട സോഷ്യൽ സ്കില്ലുകൾ സ്വയമേവ വികസിച്ചില്ല. അകത്തിരുന്നു മടുത്തും വെറുത്തുമാണ് പുറത്തുവരുന്നത്. മിക്കവരും അതീവസന്തോഷത്തിലാവാം, അധ്യാപകരിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. രക്ഷിതാക്കളിലും സങ്കീർണ്ണമായ മാറ്റങ്ങളുണ്ട്. ഉപജീവനം, കുട്ടികൾ വീടിനുള്ളിൽ കുടുങ്ങിയതിനാൽ ജീവിതചര്യയിലുണ്ടായ മാറ്റം, വരുമാനക്കുറവ്, ഭാവിയെ കുറിച്ചുള്ള ആശങ്ക എല്ലാം കൊണ്ടും കലുഷിതമായ അന്തരീക്ഷമാണ് രക്ഷിതാവിനുമുള്ളത്.

പാർശ്വവത്ക്കരിക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികളിൽ 14 വയസ്സിനു മുകളിലുള്ളവർ കഴിഞ്ഞ ഒന്നര വർഷമായി വീട്ടിലെ വരുമാനത്തിന്റെ ഭാഗമാകാനുള്ള സാധ്യതയുമുണ്ട്. അച്ഛനമ്മമാരുടെ വരുമാനമുണ്ടാക്കാനുള്ള പ്രവർത്തനത്തിൽ അവരും പങ്കാളിയാവാനുള്ള സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഇത് ലോകത്തെ വികസ്വര രാജ്യങ്ങളിൽ സംഭവിച്ച കാര്യങ്ങളാണ്. ഈ കുട്ടികൾ സ്കൂളിൽ നിന്ന് ഡ്രോപ്പ് ഔട്ട് ആകാനുള്ള സാധ്യത നമ്മൾ തള്ളിക്കളയരുത്. അതു കൊണ്ടുതന്നെ അധ്യാപകരും സ്വയംഭരണ സ്ഥാപനങ്ങളും ഇത്തരം കുട്ടികൾ തങ്ങളുടെ സ്കൂളുകളിൽ ഉണ്ടോ എന്ന് കണ്ടെത്തി പരിഹാര പ്രവർത്തനങ്ങൾ നടത്തണം.
ഇതുവരെ നടന്നിരുന്ന ക്ലാസുകൾ ഡിജിറ്റൽ ക്ലാസുകളാണ്. അത് അധ്യാപകനും കുട്ടികളും തമ്മിലും കുട്ടികൾ പരസ്പരവും സംവദിക്കുന്നതല്ല. അതുകൊണ്ട് തന്നെ പഠനം തുടരാൻ കുട്ടികളെ സജ്ജരാക്കുന്ന പ്രവർത്തനം മാത്രമായി കണക്കാക്കണം. ക്‌ളാസിൽ നിന്ന് മാത്രം ലഭിക്കുന്ന അറിവുകളിലൂടെയല്ല കുട്ടി ശേഷികൾ കൈവരിക്കുന്നത് . കൂടെ പഠിക്കുന്നവരുമായുള്ള ഇടപെടൽ , ചുറ്റിലുമുള്ളവർ , സാഹചര്യങ്ങൾ , പ്രകൃതി , കാഴ്ചകൾ ഒക്കെയും നിരീക്ഷിച്ചും അപഗ്രഥിച്ചും ആണ് കുട്ടി അറിവ് നേടുന്നത്. ഈ പ്രവർത്തനങ്ങളുടെ ഇല്ലായ്മ അറിവ് നേടുന്നതിൽ തടസ്സമായിട്ടുണ്ട്.
സമൂഹത്തിൽ എങ്ങനെ ഇടപഴകാം, എങ്ങനെ ജീവിക്കാം എന്ന പ്രായോഗിക പാഠത്തിലൂടെയാണ് കുട്ടി നമ്മുടെ ഇടയിൽ വളരുന്നത്. ഈ പ്രധാന കാര്യം പോയകാലത്ത് ഉണ്ടായില്ല. ഇക്കാര്യം അധ്യാപകരും രക്ഷിതാവും സാമൂഹിക പ്രവർത്തകരും തിരിച്ചറിയണം.

സ്കൂൾ പഠനം സാധാരണ നിലയിൽ നടന്നിരുന്നപ്പോഴും മൂന്നിലൊന്ന് കുട്ടികളും പഠന പരിമിതികൾ ഉള്ളവരായിരുന്നു. ഇതിൽ ഭാഗികമായി ഗ്രഹിച്ചവരും ഒട്ടും പഠിക്കാത്തവരും ഉണ്ടായിരുന്നു. ഒട്ടും കാര്യങ്ങൾ പിടികിട്ടിയിട്ടില്ലാത്തവർ തങ്ങൾക്ക് ഒന്നും അറിയില്ല എന്ന കാര്യം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. എല്ലാ ദിവസവും നടക്കുന്ന ക്ലാസ്റൂം ആക്ടിവിറ്റികളിൽ തനിക്കെന്തൊക്കെയോ അറിയാം എന്ന ആത്മവിശ്വാസം അവരിലുണ്ടായിരുന്നു. സ്കൂൾ തുറക്കുമ്പോൾ ഈ പഠന വിടവ് ഈ കുട്ടികൾ പെട്ടെന്ന് തിരിച്ചറിയാനുള്ള സാധ്യതയുണ്ട്. അത് അവർക്കു വലിയ ആഘാതമുണ്ടാക്കിയേക്കാം . ഇതൊക്കെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാനുള്ള വിവേകവും പ്രായോഗികതയും ഓരോ അധ്യാപകരും കാണിക്കണം. ക്ലാസുകളിൽ എത്താത്തവരുടെ കാരണങ്ങൾ അന്വേഷിച്ചറിയണം. ഓരോ കുട്ടിയുടേയും പ്രശ്നങ്ങളും ആശങ്കകളും കണ്ടെത്തണം. കൗൺസിലർമാരുടെ സേവനം വിനിയോഗിക്കണം. പഠന-പിന്നാക്കാവസ്ഥയുള്ളവർക്ക് പിന്തുണ ഉറപ്പാക്കണം. ഇതൊക്കെ അത്ര എളുപ്പം ചെയ്യാവുന്ന കാര്യമല്ല. അതുകൊണ്ട് അതിനായൊരു തയ്യാറെടുപ്പ് ഉണ്ടാവണം.
അതായത് സ്കൂൾ തുറന്നത് ഓരോ അധ്യാപകന്റെയും മുന്നിൽ വെല്ലുവിളി ഉയർത്തുന്നുണ്ട് . അത് വിവേകത്തോടെ ചെയ്യാനുള്ള കരുത്ത് നമ്മുടെ അധ്യാപകർക്കുണ്ട് . അത് അവർ നിർവഹിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം .