റഫീഖ് കെ. തലശ്ശേരി
തലശ്ശേരി: മലയാള സാഹിത്യത്തെ മൈലാഞ്ചി അണിയിച്ച മാപ്പിളപ്പാട്ടിന്റെ ജന്മ നാടാണ് തലശ്ശേരി. മാപ്പിളപ്പാട്ട് മുളച്ചതും തഴച്ചുവളർന്നതും അത് ലോകോത്തരമായതും ഇവിടെ വെച്ചാണ്. മാപ്പിളപ്പാട്ടിന്റെ പിതാവ് എന്നു പറയാവുന്ന കുഞ്ഞായൻ മുസല്യാർക്ക് ജന്മം നൽകിയതും തലശ്ശേരി തന്നെ. കേരളത്തിലെ മുതിർന്ന മാപ്പിളപ്പാട്ട് ഗായകരിൽ പ്രമുഖരാണ് ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത പരേതരായ എം. കുഞ്ഞി മൂസ, എം. പി. ഉമ്മർ കുട്ടി, എരഞ്ഞോളി മൂസ, അമ്പിലായി ഉമ്മർ എന്നിവരൊക്കെ. ഇന്ന് പുലർച്ചെ അന്തരിച്ച പീർ മുഹമ്മദ്, ജീവിച്ചിരിക്കുന്ന തലശ്ശേരി കെ. റഫീഖ്, മുഹമ്മദ് പാഷ എന്നിവരൊക്കെ തലശ്ശേരിക്കാരാണ്. മാപ്പിളപ്പാട്ടു രംഗത്ത് 60 വർഷം പിന്നിട്ട തലശ്ശേരിയിലെ മാപ്പിളപ്പാട്ട് ഗായകരുടെ സംഭാവനകൾ ഈ മേഖലക്ക് വലിയ മുതൽക്കൂട്ടായി നിൽക്കുന്നു.
കേരളത്തിലുടനീളം ഇന്നും മാപ്പിളപ്പാട്ടാസ്വാദകർ പാടിക്കൊണ്ടിരിക്കുന്ന പഴയ കാല പാട്ടുകളിൽ ഉയർന്ന് നിൽക്കുന്ന പലതും തലശ്ശേരിക്കാരുടെ പാട്ടുകൾ തന്നെയാണ്. ആ ഗായകരുടെ പാട്ടുകൾ മൂളാത്ത ചുണ്ടുകളോ മുഴങ്ങാത്ത വീഥികളോ ഉണ്ടാവില്ല. ഉദാഹരണത്തിന്, മിഹ് റാജ് രാവിലെ കാറ്റേ…/ നസീബുള്ള പെണ്ണേ…/ ഞാലിയലിക്കത്തിട്ട്…/ മയിലാഞ്ചിയരച്ചല്ലോ…/അഴകാർ മുഹമ്മദിൻ…/കാഫ് മല കണ്ട പൂങ്കാറ്റേ …/ അഴകേറുന്നോളെ വാ…/ കുടമുല്ല ചിരിയുള്ള…/സ്വർഗ്ഗീയ സുഖം വെൺ…/കതിർ കത്തും റസൂലിന്റെ…/ മധുവർണ്ണ പൂവല്ലേ…/ മക്കത്തുദിത്തൊളിവേ …/ മുത്തായ ബീവി നിന്റെ …/മാദക മണമെഴും…/ അഹദോനെ യാഅല്ലാ …എന്നിങ്ങനെ ആയിരത്തിൽ പരം മധുര മനോഹരമായ ഗാനങ്ങളത്രെയും മലയാളികളുടെ നാവിൻ തുമ്പിൽ അന്നും ഇന്നും തത്തികളിക്കുന്നു. ആ പാട്ടുകൾക്കൊക്കെയും തലശ്ശേരിയുടെ മണമാണുള്ളത്. ഒ. ആബു സാഹിബ് , ടി. സി. ഉമ്മർ, പി. കെ. അബൂട്ടി, ചാന്ദ് പാഷ, അഡ്വ: ഒ. വി. അബ്ദുല്ല, വൈ. എം. എ. ഖാലിദ് തുടങ്ങിയവരൊക്കെ തലശ്ശേരിയുടെ മാപ്പിളപ്പാട്ടു പാരമ്പര്യത്തിൽ അണിനിരക്കുന്ന മഹാന്മാരായ ഗായകരും എഴുത്തുകാരുമാണ്.
1954 കാലഘട്ടത്തിൽ മുസ്‌ലിം വീടുകളിൽ മാത്രം ഒതുങ്ങി നിന്ന മാപ്പിളപ്പാട്ടിനെ സമൂഹത്തിന്റെ പൊതുധാരയിലേക്കു കൈപിടിച്ചുയർത്തിയ പത്മശ്രീ ഡോ: കെ. രാഘവൻമാസ്റ്ററും തലശ്ശേരിയുടെ സ്വത്താണ്. കായലരികത്ത് വലയെറിഞ്ഞപ്പം / വള കിലുക്കിയ സുന്ദരീ… പോലെയുള്ള എത്രയെത്ര മാപ്പിളപ്പാട്ടുകളാണ് രാഘവൻ മാസ്റ്റർ കൈരളിക്കു നൽകിയത്. തലശ്ശേരിയെ ത്രസിപ്പിക്കുന്നതാണ് ഈ ഓർമ്മകൾ അത്രയും. എന്നാൽ മാപ്പിളപ്പാട്ടിന്റെ ഈ ജന്മ ഗേഹം മറ്റൊരു വേർപാടിനു കൂടി സാക്ഷിയാവുകയാണിന്ന്. മഹാനായ ആ ഗായകൻ പീർക്ക ഇനി നമുക്കൊപ്പമില്ല.