Thursday, June 19, 2025

പീർക്ക: കാലത്തെ കൂടെ നിർത്തിയ മാപ്പിളപ്പാട്ടിന്റെ പരിമളക്കാറ്റ്

Must Read

ബാപ്പു വെള്ളിപറമ്പ്


കാഫു മല കണ്ട പൂങ്കാറ്റേ / കാരക്ക നീ കൊണ്ടു വന്നാട്ടെ…/ ഒട്ടകങ്ങള്‍ വരിവരി വരിയായ്/ കാരക്ക മരങ്ങള്‍ നിരനിരയായ്…/ നിസ്‌ക്കാരപായ നനഞ്ഞു പൊതിര്‍ന്നല്ലൊ… ഏത് പാട്ടറിയാത്തവനും ജീവിതത്തിൽ ഒരിക്കലെങ്കിലും മൂളിക്കാണും ഈ പാട്ടുകൾ. ഇതു മൂളാത്ത ഒരു മലയാളിയുമുണ്ടാവില്ല. അല്ലെങ്കില്‍ ഒരു മാപ്പിളപ്പാട്ടു പ്രേമിയുമുണ്ടാവില്ല. അതു തന്നെയാണ് ഇന്നു പുലര്‍ച്ചെ നമ്മെ വിട്ടുപിരിഞ്ഞ മാപ്പിളപ്പാട്ടു ഗായകന്‍ പീര്‍ മുഹമ്മദിനുള്ള അംഗീകാരം. സര്‍ക്കാര്‍ തലങ്ങളിലൊ-അക്കാദമിക് തലങ്ങളിലൊ ഉള്ള സ്ഥാപനങ്ങളിലൊന്നും പീര്‍ മുഹമ്മദിന്റെ പേര് തിരഞ്ഞാല്‍ കാണുകയില്ല. അംഗീകാരത്തിനും വേണ്ടിയൊ, സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയൊ പീര്‍മുഹമ്മദ് എന്ന അതി മാന്യനായ പാട്ടുകാരന്‍, നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ തല ചൊറിഞ്ഞു നിന്നിട്ടില്ല. അങ്ങനെ ചെയ്യാത്തത് കൊണ്ട് മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഹൃദയത്തിൽ അദ്ദേഹത്തിന് ഒട്ടും പ്രിയം കുറയുകയോ  സ്വീകാര്യത ലഭിക്കാതെ പോവുകയൊ ചെയ്തിട്ടില്ല.

  1976ല്‍ ഗ്രാമഫോണ്‍ റിക്കാർഡിലൂടെ , അഴകേറുന്നോളെ വാ / ഒയ്യെയെനിക്കുണ്ട് എന്ന ഗാനം പാടിയാണ് പീര്‍മുഹമ്മദും ശൈലജയും മാപ്പിളപ്പാട്ട് ലോകത്ത് തുടക്കം കുറിക്കുന്നത്. വെളുത്തു തുടുത്ത് സുമുഖനായ മീശയില്ലാത്ത ചെറുപ്പക്കാരന്‍ പിന്നീട് പാട്ടുകള്‍കൊണ്ട് ഞെട്ടിക്കുന്ന ഒരു വിസ്മയ ലോകം തന്നെ തീര്‍ത്തെടുക്കുകയായിരുന്നു. കല്യാണ വീടുകളെ ആഘോഷമാക്കി മാറ്റിയ, അനര്‍ഘമുത്ത് മാല അതെടുത്തു കെട്ടി/ പൂക്കള്‍ വിരിഞ്ഞുനില്‍ക്കും പുഷ്പവാടി പുഞ്ചിരിച്ചു…തുടങ്ങിയ പാട്ടുകളിലൂടെ കോരിത്തരിപ്പിച്ച പീര്‍മുഹമ്മദ്- സിബല്ല സദാനന്ദന്‍- ശൈലജ ഗ്രൂപ്പ് സംഗീതലോകത്ത് തീര്‍ത്ത മാജിക് ഇവിടെ വിവരിച്ചാല്‍ മതിയാവില്ല.  

മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍, വിശ്വപ്രണയകാവ്യമായ ലൈലാമജ്‌നു, അതിലുപരി വിശ്വ സാഹിത്യത്തിന്റെ സുല്‍ത്താനായി വിരാജിച്ച  വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയവരെക്കുറിച്ചെല്ലാം പി. ടി. അബ്ദുറഹ്മാന്‍ അദ്ദേഹത്തിന്റെ മാന്ത്രിക തൂലികയില്‍ എഴുതി ചേര്‍ത്ത പാട്ടുകള്‍ പീര്‍മുഹമ്മദിന്റെ ശബ്ദസൗകുമാര്യത്തില്‍ പാടി കേട്ടപ്പോള്‍ മാപ്പിളപ്പാട്ടു ലോകം കോരിത്തരിച്ചിരുന്നിട്ടുണ്ട്.  മഹിയില്‍ മഹാസീനെന്നും… ഒട്ടകങ്ങളുമെല്ലാം അവയില്‍പ്പെട്ട ഗാനങ്ങളാണ് . ഈ കുറിപ്പുകാരന്റെ വളരെ കുറച്ചു പാട്ടുകള്‍ മാത്രമെ പീര്‍മുഹമ്മദ് പാടിയിട്ടുള്ളൂവെങ്കിലും ഒരു പടി ഗാനമേളകള്‍ക്ക് നാട്ടിലും മറുനാട്ടിലുമായി ഞങ്ങൾ ഒന്നിച്ചുകൂടിയിട്ടുണ്ട്. ആറേഴു വർഷമായി ഒരു ഭാഗം തളർന്ന് വീട്ടില്‍ വിശ്രമിക്കുന്ന കാലഘട്ടത്തിലും അദ്ദേഹവുമായി ഗള്‍ഫ് പരിപാടികളിലും  ” ആശ ” പോലുള്ള സംഘടനകളുടെ സ്വീകരണ പരിപാടിയിലും സഹവസിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  തന്നിലേക്ക് ഒതുങ്ങിക്കൂടി ജീവിച്ചുപോകാനായിരുന്നു പീര്‍മുഹമ്മദ് എന്ന ഗായകന് ഇഷ്ടം. ബഹളങ്ങളില്‍ നിന്നൊഴിഞ്ഞുനിന്ന് ജീവിച്ച പീര്‍മുഹമ്മദ് പൊങ്ങച്ചം പറയാനൊ സ്വയം മാര്‍ക്കറ്റുണ്ടാക്കാനൊ ഉപജാപ സംഘങ്ങളെ വെച്ചു മെനക്കെട്ടില്ല. അതുകൊണ്ട് പല അംഗീകാരങ്ങളും അദ്ദേഹത്തിനു കിട്ടിയതുമില്ല. എന്നിരുന്നാലും മാപ്പിളപ്പാട്ടിന്റെ സാമ്രാജ്യത്തില്‍ പാട്ടിന്റെ സുഗന്ധ മലരുകള്‍കൊണ്ട് സിംഹാസനം തീര്‍ത്ത ആ വലിയ കലാകാരനെ പാട്ടുസ്‌നേഹികള്‍ ഉള്ളിടത്തോളം കാലം ഓര്‍മ്മിക്കുക തന്നെ ചെയ്യും. 

രണ്ടു വര്‍ഷം മുമ്പ് മാപ്പിളപ്പാട്ടിന്റെ അതികായന്‍ എരഞ്ഞോളി മൂസയും ഒരു മാസം മുമ്പ് വി. എം. കുട്ടിയും അരങ്ങൊഴിഞ്ഞു. അവര്‍ ഒഴിച്ചിട്ട സീറ്റിലേക്ക് കയറിയിരിക്കാന്‍ പുതിയ തലമുറയില്‍ കണ്ണൂര്‍ ശരീഫ് , എം. എ. ഗഫൂര്‍, ഐ. പി. സിദ്ദീഖ് തുടങ്ങിയ പാട്ടുകാരുണ്ടെങ്കിലും സ്വന്തം നിലക്കുള്ള പാട്ടുകളാൽ ഓര്‍മ്മിക്കപ്പെടാനുള്ള സംഭാവനകള്‍ കുറവാണെന്ന് പറയാന്‍ എനിക്കു മടിയില്ല. എങ്കിലും അവര്‍ അത്തരം പരിശ്രമങ്ങളിലാണെന്നു മനസ്സിലാക്കുന്നുണ്ട്.  മാപ്പിളപ്പാട്ടു പരിപാടികള്‍, എക്കാലത്താണെങ്കിലും പൂര്‍ത്തി വരുത്തണമെങ്കില്‍ പീര്‍മുഹമ്മദിന്റെ ശബ്ദമില്ലാതെ ആവില്ലായിരുന്നു. അതു തന്നെയാണ് പീര്‍ക്കാ, താങ്കൾ ഈ സംഗീത ശാഖക്കു നൽകിയ സംഭാവന.

പ്രശസ്ത സംഗീത സംവിധായകൻ എ. ടി. ഉമ്മര്‍ കണ്ടെത്തി മാപ്പിളപ്പാട്ടിനു സമ്മാനിച്ച പീര്‍മുഹമ്മദ് അരങ്ങൊഴിയുമ്പോള്‍,  കാലം നെഞ്ചേറ്റിയ ഒരുപാട് പാട്ടിന്റെ മലരുകളാണ് വഴികളിൽ വിതറിയിട്ടിരിക്കുന്നത്. അതിന്റെ സുഗന്ധം നുകർന്ന് ആ പാതകളിലൂടെ സഞ്ചരിക്കാം നമുക്ക്. ഹൃദയ നോവുകളോടെ.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img