കൽപ്പറ്റ: പാട്ടു പാടി ഉറക്കാനും പാട്ടിലൂടെ ഉന്മാദ ചിത്തരാക്കി മാറ്റാനും സിദ്ധയുള്ളവരാണ് ഗായകർ. എന്നാൽ മനുഷ്യ മനസിനെ ഭക്തിയുടെ ആഴങ്ങളിലേക്ക് നയിച്ചു കൊണ്ടു പോവാൻ കൂടി കഴിഞ്ഞ ഗായകനായിരുന്നു അന്തരിച്ച പീർ മുഹമ്മദ് എന്ന് ഡബ്ല്യു.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ താജ് മൻസൂർ അനുസ്മരിച്ചു.
ദീർഘമായ ഒരു പ്രഭാഷണത്തിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ആത്മീയത പീറിന്റെ പാട്ടുകളിലൂടെ കിട്ടുമായിരുന്നു എന്നും താജ് മൻസൂർ അഭിപ്രായപ്പെട്ടു. മാപ്പിള കലാ അക്കാദമി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പീർ മുഹമ്മദ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് സലാം നീലിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഷമീം പാറക്കണ്ടി, ഡോ: യൂസുഫ് നദ് വി, അബ്റഹിമാൻ മാസ്റ്റർ, ഗഫൂർ നുസ്രി, അലവി വടക്കേതിൽ പ്രസംഗിച്ചു. യു. സി. മുഹമ്മദ് കുട്ടി, പി. സി. മൊയ്തു, പി. വി. റസാഖ്, റിൻഷാദ്, സജീർ എന്നിവർ പീർ മുഹമ്മദിന്റെ ഗാനങ്ങൾ ആലപിച്ചു. എം. അബ്ദുല്ല സ്വാഗതവും ഇ. മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു.