ദോഹ: കൊറോണ വൈറസിന്റെ വകഭേദങ്ങളുടെ വ്യാപന പശ്ചാതലത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്ക് മുന്‍പുള്ള പി സി ആർ പരിശോധനാ ഫലം വൈകുന്നതുമായി ബന്ധപ്പെട്ടു അനേകം യാത്രക്കാര്‍ക്ക് പണവും സമയവും നഷ്ടപ്പെടുന്നതും യാത്രകള്‍ മുടങ്ങുന്നതും പതിവായിരിക്കുകയാണെന്നും ബന്ധപ്പെട്ടവർ ഇടപെട്ട് പ്രശനം അടിയന്തിരമായി പരിഹരിക്കണമെന്നും ഖത്തർ കെ എം സി സി പ്രസിഡണ്ട് എസ് എ എം ബഷീറും ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് നരിക്കുനിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വ്യാപനം കൂടുന്നതിനനുസരിച്ചു തിരക്ക് കാരണം പരിശോധനാ ഫലം രണ്ടും മൂന്നും ദിവസം വൈകുന്നതായും അവർ വ്യക്തമാക്കി. ടെസ്റ്റ് റിസള്‍ട്ടിനു 72 മണിക്കൂര്‍ കാലാവധിയേയുള്ളൂ എന്നിരിക്കെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ പി സി ആര്‍ പരിശോധന നടത്താന്‍ കഴിയില്ല. പ്രസ്താവനയുടെ പൂർണ്ണ രൂപം: യാത്ര മുടങ്ങിയാല്‍ പണം തിരിച്ചു കിട്ടാത്ത ടിക്കറ്റുകളാണ് മിക്ക വിമാനക്കമ്പനികളും നല്‍കുന്നത്. വീണ്ടും ടിക്കറ്റ് എടുക്കുമ്പോള്‍ പിന്നെയും പി സി ആര്‍ പരിശോധന നടത്തേണ്ട ഗതികേടിലാണ് യാത്രക്കാര്‍. ഇങ്ങനെ ആയിരക്കണക്കിന് റിയാലാണ് ഓരോ യാത്രക്കാരനും നഷ്ടപ്പെടുന്നത്. കുടുംബസമേതം യാത്ര ചെയ്യുന്നവരുടെ കാര്യം കൂടുതൽ കഷ്ടത്തിലാണ്. അവധി കാലാവധി അടക്കമുള്ള മറ്റു പ്രശ്നങ്ങള്‍ വേറെയും ഉണ്ട്.
കൂടാതെ മരണം, ആസന്ന മരണം എന്നിങ്ങനെയുള്ള സംഭവങ്ങളിൽ എംബസി വഴി പി സി ആര്‍ പരിശോധന ഒഴിവാക്കികൊണ്ടുള്ള സംവിധാനം എയര്‍ സുവിധ പോര്‍ട്ടല്‍ എടുത്തു കളഞ്ഞതും പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. യാത്രക്ക് മുന്‍പേ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തി ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും അവരവരുടെ നാട്ടില്‍ തിരിച്ചെത്തിയാല്‍ നടത്തുന്ന പരിശോധന കര്‍ശനമാക്കുകയും ചെയ്യുക എന്നതാണ് ഇതിനു പരിഹാരമായുള്ളത്.ഈ ആവശ്യം ഉന്നയിച്ച്, ഖത്തര്‍ കെ എം സി സി ഇന്ത്യയിലെ ബന്ധപ്പെട്ട അധികാരികള്‍ക്കും ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട് “.വിഷയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ ഖത്തറിൽ ഇനി പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും നേതാക്കൾ അറിയിച്ചു.എസ് എ എം ബഷീര്‍ (പ്രസിഡന്റ് /55870678), അബ്ദുല്‍ അസീസ് നരിക്കുനി ( ജനറല്‍ സെക്രട്ടറ/ 55824516).