തൃക്കാക്കര : മഹാരാജാസിലെ പഴയ ഡിഗ്രി സുവോളജി വിദ്യാര്‍ത്ഥിയായി ഉമ തോമസസെത്തി. നോമിനേഷന്‍ കൊടുത്തതു മുതല്‍ കോളേജില്‍ പോവണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാനാണ് ഇന്ന് സമയം കണ്ടെത്തിയത്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഉമ തോമസ് പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്.കോളേജ് കാലഘട്ടത്തില്‍ യൂണിയന്‍ കൗണ്‍സിലറായും വൈസ് ചെയര്‍പേഴ്‌സണായും ജയിക്കുകയും ചെയ്തിട്ടുണ്ട് ഉമ തോമസ്. ജീവിതത്തില്‍ പി ടി തോമസിനെ വിവാഹം ചെയ്തതോടെ ഉമ പി ടി ക്ക് കരുത്ത് പകര്‍ന്ന് പി ടി യുടെ നിഴലായി മാറുകയായിരുന്നു. വീണ്ടും ആ പഴയ ക്ലാസില്‍ ഓര്‍മ്മകളുമായി ഉമ തോമസ് അല്പനേരം ഇരുന്നു. കൂടെ മക്കളായ വിഷ്ണുവും, വിവേകും, മരുമകള്‍ ബിന്ദുവും
പി ടി തോമസ് എന്ന കെ.എസ്.യു നേതാവിനെ ആദ്യമായി കാണുന്നത് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ മഹാരാജാസില്‍ വരുമ്പോഴാണ്. അന്ന് പി ടി തോമസ് വരാന്‍ വൈകിയപ്പോള്‍ സമയം നികത്താന്‍ വേദിയില്‍ പാട്ടു പാടുകയായിരുന്നു ഉമ. ആ പാട്ടിനിടയിലേക്കാണ് പി ടി കയറി വരുന്നത്. ഉമ മരുമകളോട് വിശേഷം പങ്ക് വച്ചു. പിന്നീട് ഉമയും ഉമയുടെ പാട്ടുകളും പി ടി യുടെ ജീവിതത്തിന്റെ ഭാഗമായത് ചരിത്രം.
മഹാരാജാസിലെ വരാന്തയിലൂടെ നടന്ന് നീങ്ങുമ്പോള്‍ ഉമാ തോമസിന് പറയാനുണ്ടായിരുന്നത് പി ടി യു ടെ വിശേഷങ്ങള്‍. പിരിയന്‍ ഗോവണിയിലൂടെ പി ടി ഇല്ലാതെ ഉമ നടന്നിറങ്ങിയപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു. അല്പനേരം ഉമ പടവുകളില്‍ കലങ്ങിയ കണ്ണുകളുമായി നിന്നു. ബിന്ദു ഉമയുടെ കണ്ണുകള്‍ തുടച്ച് തോളില്‍ തട്ടി ആശ്വസിപ്പിച്ചു. കോളേജി റീ യൂണിയന് വന്നവരെ നേരില്‍ കണ്ട് കുശലം പറഞ്ഞപ്പോള്‍ ഉമ ചേച്ചിച്ച് ആശംസകള്‍ പറഞ്ഞാണ് യാത്രയാക്കിയത്.
പഴയ വിദ്യാര്‍ത്ഥി നേതാവിന്റെ ഓര്‍മ്മകളെ ഊര്‍ജമാക്കി ഉമ തോമസ് മഹാരാജാസില്‍ നിന്നും വീണ്ടും തിരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് നീങ്ങി.