കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടത് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ കോര്‍പറേഷന്‍ ഭരണസമിതി കടുത്ത പ്രതിരോധത്തില്‍. കുടുംബശ്രീയുടെ അക്കൗണ്ടില്‍ നിന്നുവരെ പണം നഷ്ടമായിട്ടും ഫിനാന്‍സ് വിഭാഗം സംഭവം അറിഞ്ഞില്ലെന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടികാണിക്കപ്പെടുന്നു.
പത്ത് കോടി രൂപ തിരിച്ചുകിട്ടിയെന്ന് ആശ്വസിക്കുമ്പോഴും ഓഫീസിന്റെ പ്രവര്‍ത്തനത്തിലെ പോരായ്മ ഭരണാധികാരികളെ അലോസരപ്പെടുത്തുകയാണ്. അക്കൗണ്ടന്റ് തസ്തികയില്‍ ആളില്ലാത്തതും നിലവില്‍ പണമിടപാട് കൈകാര്യം ചെയ്യുന്നവര്‍ക്ക് അക്കൗണ്ടിങില്‍ പരിചയം കുറവായതും പ്രശ്നമാണ്. അക്കൗണ്ടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കപ്പെട്ടില്ല എന്നത് പ്രധാന ന്യൂനതയായി ചൂണ്ടികാണിക്കപ്പെടുന്നു. ഇത്തരം സന്ദര്‍ഭത്തിലും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനോ, നടപടിയെടുക്കാനോ ഭരണകര്‍ത്താക്കള്‍ക്ക് സാധിക്കുന്നില്ല എന്നത് ഗൗരവമായ വിഷയമാണ്. ഉദ്യോഗസ്ഥരുടെ ചൊല്‍പടിക്ക് നില്‍ക്കുന്ന ഭരണാധികാരികളാണ് കോര്‍പറേഷനില്‍ ഉള്ളതെന്ന് പരസ്യമായ രഹസ്യമാണ്.
അക്കൗണ്ടിലെ പണം നഷ്ടമായതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കും ഭരണക്കാര്‍ക്കും ആണെന്ന് വ്യക്തമാണ്. എന്നാല്‍, ഓഫീസിലെ കെടുകാര്യസ്ഥതക്കെതിരെ സമരം നടത്തുന്ന യു.ഡി.എഫ് കൗണ്‍സിലര്‍മാരെ കായികമായി കൈകാര്യം ചെയ്യുന്ന രീതിയാണ് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ കണ്ടത്. മൃഗീയ ഭൂരിപക്ഷം ഉള്ളതിനാല്‍ തങ്ങള്‍ക്ക് എന്തും ചെയ്യാമെന്നാണ് സി.പി.എം അംഗങ്ങളുടെ നിലപാട്. പി.എന്‍.ബി കേസുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയെന്ന ജനാധിപത്യരീതിയാണ് യു.ഡി.എഫ് അവലംബിച്ചത്. എന്നാല്‍ അതിനെ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ ആക്രമിക്കുന്ന ജനാധിപത്യവിരുദ്ധശൈലിയാണ് സി.പി.എം കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചത്.
കോര്‍പറേഷന്‍ ഭരണം സംബന്ധിച്ച് സി.പി.എം ജില്ലാ കമ്മിറ്റിക്കും നല്ല അഭിപ്രായമില്ല. പലതരം പ്രശ്നങ്ങളാണ് ഭരണമുന്നണിയെ കുഴക്കുന്നത്. മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മാണം തുടങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പാര്‍ക്കിങ് പ്രശ്നം, കുടിവെള്ളം തുടങ്ങിയ കാര്യങ്ങളും പാതിവഴിയിലാണ്. കെട്ടിടങ്ങള്‍്ക്ക് വ്യാജമായി നമ്പര്‍ സംഘടിപ്പിച്ചു നല്‍കുന്ന സംഘം ഇവിടെ സജീവമാണ്. കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ഇരുപതിലേറെ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയതായി തെളിഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. പിരിച്ചെടുത്ത നികുതി ഓഫീസില്‍ അടയ്ക്കാതിരുന്ന സംഭവത്തില്‍ രണ്ടു താല്‍ക്കാലിക ജീവനക്കാര്‍കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇതെല്ലാം ഓഫീസിന്റെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയായിട്ടാണ് കണക്കാക്കുന്നത്.