ബിനോയ് ജോര്‍ജ് പി (തൃശൂര്‍)
പശ്ചിമഘട്ടത്തെ സംരക്ഷിക്കാതെ കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തെ നിയന്ത്രിക്കാനാവില്ലെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിതീവ്രമഴയും അതിനോടനുബന്ധിച്ചുള്ള ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മറ്റു ദുരിതങ്ങളുമെല്ലാം പശ്ചിമഘട്ടത്തേയും തണ്ണീര്തടങ്ങളെയും ആശ്രയിച്ചാണ് രൂപപ്പെടുന്നത്. ഇതിന്റെ മറ്റൊരുവശമായി സൂര്യാഘാതവും കൊടും വരള്‍ച്ചയും കുടിവെള്ളക്ഷാമവുമെല്ലാം വരുന്നു. കേരളത്തെ സംബന്ധിച്ച് എല്ലാറ്റിന്റെയും അടിസ്ഥാനം പശ്ചിമഘട്ട മലനിരകളുടെ ശോഷണവും തകര്‍ച്ചയുമാണ്. ഇത് പരിഹരിക്കാതെ മലയാളിക്ക് കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്നും രക്ഷപ്പെടുക അസാധ്യമായിരിക്കുമെന്ന് ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തുറമുഖമോ പുനര്‍നിര്‍മ്മാണത്തിന് ലക്ഷ്യമിടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടോ സാധ്യമാവണമെങ്കില്‍ പശ്ചിമഘട്ടത്തെ എത്രമാത്രം തുരന്നെടുക്കണമെന്നുള്ള അറിവ് ഭയപ്പെടുത്തുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

അനിയന്ത്രിതമായ കാലാവസ്ഥ വ്യതിയാനം വരും വര്‍ഷങ്ങളില്‍ ഇനിയും രൂക്ഷമാകും. 1960കള്‍ക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2016ല്‍ തുലാവര്‍ഷം ഉണ്ടായില്ല. 2010 മുതല്‍ ചൂട് അനിയന്ത്രിതമായി. തുടര്‍ന്ന് സൂര്യാഘാതം, ഉഷ്ണതരംഗം തുടങ്ങി മലയാളികള്‍ക്ക് അപരിചിതമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ഉണ്ടായി. 2018 മുതലുള്ള നാലുവര്‍ഷം കനത്ത മഴയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ തെളിവുകളാണ്. വര്‍ഷത്തില്‍ രണ്ട് പ്രളയങ്ങളെ പ്രതീക്ഷിക്കുന്ന കുട്ടനാട്ടുകാര്‍ പോലും പ്രവചനാതീതമായ ഇപ്പോഴത്തെ വെള്ളപ്പൊക്കങ്ങളില്‍ പലായന ചിന്ത പേറുന്നവരായി മാറിയിട്ടുണ്ട്.
പശ്ചിമഘട്ടം യുനോസ്കോ പട്ടികയില്‍ ഇടം പിടിക്കാനുള്ള കാരണം ജൈവവൈവിധ്യത്തിന്റെ വിപുലമായ കലവറയായതിനാലാണ്. എന്നാല്‍ 2050 ആകുമ്പോഴേക്കും 50 ശതമാനത്തിലേറെ ജൈവ വൈവിധ്യം ഇല്ലാതാകുമെന്നാണ് വിദഗ്ധരുടെ പക്ഷം. 1950ല്‍ എട്ട് ലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങളുണ്ടായിരുന്ന സംസ്ഥാനത്ത് ഇന്ന് രണ്ട് ലക്ഷത്തില്‍ താഴെയാണ് ഉള്ളത്. ഇതുപോലെ തന്നെയാണ് മറ്റു തണ്ണീര്‍ത്തടങ്ങളുടെയും ശോഷണം. തണ്ണീര്‍ത്തടങ്ങളുടെ ഈ കുറവ് വലിയ വെള്ളപ്പൊക്കത്തിനു കാരണമാകുന്നു. ഇടനാടും മലനാടും അതിതീവ്രമഴ ഭീഷണിയിലാണ്. പലപ്പോഴും ഇത് ഉരുള്‍പ്പൊട്ടലായി രൂപാന്തരപ്പെടുന്നു.
ഇത് പ്രവചിക്കാന്‍ പോലുമാകണമെന്നില്ല. മഴപെയ്ത്തുകളുടെ സ്വഭാവം മാറുകയും അതിതീവ്രമഴകള്‍ ഉണ്ടാകുകയും കാലവ്യത്യാസമില്ലാതെ തുടരുകയും ചെയ്യുന്നു. പണ്ട് മഴക്കാലത്ത് ഇടിവെട്ടില്ലായിരുന്നു, കുറച്ച് വര്‍ഷങ്ങളായി ജൂണ്‍ജൂലൈ മാസങ്ങളില്‍ പരക്കെ ഇടിവെട്ടും മിന്നലും ഉണ്ടാകുന്നു. മേഘങ്ങളുടെ അവസ്ഥാഘാതം മാറുകയും സാധാരണ കാര്‍മുകിലിനു പകരം കൂമ്പാര മേഘങ്ങളും ഇടി മിന്നല്‍ മേഘങ്ങളും രൂപം കൊള്ളുകയും ചെയ്യുന്നു.
ഇവ അതിതീവ്രമഴയും മേഘ വിസ്ഫോടനവും തുടങ്ങി പലവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. കാലാവസ്ഥാ വിദഗ്ധര്‍ക്ക് ഇത്തരം മേഘങ്ങളെ മുന്‍കൂട്ടി പ്രവചിക്കാനാകുന്നില്ലെന്നും ഡോ. ഗോപകുമാര്‍ ചോലയില്‍ ചൂണ്ടിക്കാട്ടുന്നു.