Sunday, June 22, 2025

പശുക്കള്‍ ത്വക് രോഗം പിടിച്ച് ചാവുന്നു;
പാല്‍ ഉത്പാദനത്തില്‍ വന്‍ ഇടിവ്

Must Read

മംഗളൂറു:ഗോസുരക്ഷക്ക് നിയമമുള്ള കര്‍ണാടകയില്‍ കാലികള്‍ കൂട്ടത്തോടെ ത്വക് രോഗം ബാധിച്ച് ചാവുന്നു.ഈച്ചകളും കൊതുകുകളും രോഗം പരത്തി മുന്നേറുമ്പോള്‍ നിവാരണ, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം.ഇതിന്റെ പ്രത്യാഘാതമായി സംസ്ഥാനത്തെ ക്ഷീരോല്പാദനം പ്രതിദിനം ശരാശരി 10 ലക്ഷം ലിറ്റര്‍ കുറഞ്ഞു.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കൊടും വരള്‍ച്ചക്കാലത്ത് പോലും സംഭവിക്കാത്ത ഇടിവാണിത്.രോഗബാധിത പശുക്കളുടെ പാല്‍ സ്വീകരിക്കുന്നതില്‍ അറബ് രാജ്യങ്ങളുടെ വൈമുഖ്യം ക്ഷീര കയറ്റുമതിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെഎംഎഫ്) കണക്കുകള്‍ പ്രകാരം കഴിഞ്ഞ ജൂലൈ മുതല്‍ പാലുല്പാദനം ദിവസം ശരാശരി 10ലക്ഷം ലിറ്റര്‍ കുറഞ്ഞു.വരും ദിനങ്ങളില്‍ ഇനിയും കുറയാനാണ് സാധ്യത.സംസ്ഥാനത്തെ 26 ലക്ഷം ക്ഷീരകര്‍ഷകര്‍ 75.6 ലക്ഷം ലിറ്റര്‍ പാലാണ് ഫെഡറേഷനില്‍ സംഭരിക്കുന്നത്.കഴിഞ്ഞ വര്‍ഷം (2021-22)ഇതേ കാലത്ത് 84.5 ലക്ഷം ലിറ്റര്‍ ആയിരുന്നു പ്രതിദിന ക്ഷീര സംഭരണം.

നെയ്യ്, വെണ്ണ തുടങ്ങിയ ഉപോല്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ധന ഉപഭോക്താക്കളെ ബാധിക്കുന്നു.16 യൂണിയനുകളും പാല്‍പ്പൊടി ഉല്പാദനം കുറക്കാന്‍ നിര്‍ബന്ധിതരായി.ക്ഷീരഭാഗ്യ പദ്ധതിയില്‍ ഗവ.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാല്‍പ്പൊടി വിതരണം വെട്ടിക്കുറച്ചതാണ് ഇതിന്റെ പാര്‍ശ്വഫലം.

പ്രതിദിന ഉത്പാദനം 70,000 ലിറ്റര്‍ കുറഞ്ഞതായി ഒന്നാം നിരയിലെ തുമകൂറു മില്‍ക്ക് യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ബി.പി.സുരേഷ് പറഞ്ഞു.
അറബ് രാജ്യങ്ങളിലേക്ക് പാലും പാല്‍ ഉല്പന്നങ്ങളും കയറ്റി അയക്കുന്നതിലൂടെ വലിയ നേട്ടമാണ് ഫെഡറേഷന്‍ ലക്ഷ്യമിടുന്നത്.കയറ്റുമതിയില്‍ മുന്‍നിരക്കാരായ ഹുന്‍സൂര്‍ യൂണിയനില്‍ കഴിഞ്ഞയാഴ്ച അറബ് സംഘം സന്ദര്‍ശനം നടത്തിയതായി മാനേജിംഗ് ഡയറക്ടര്‍ ഗോപയ്യ പറഞ്ഞു.രോഗ സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച അവരുടെ സംശയങ്ങള്‍ തീരേണ്ടതുണ്ട്.കയറ്റുമതി സാധ്യമായാല്‍ അറബ് രാജ്യങ്ങളില്‍ നിന്ന് പ്രതിവര്‍ഷം 500 കോടി രൂപയുടെ റവന്യൂ വരുമാനമാണ് ഫെഡറേഷന്‍ പ്രതീക്ഷിക്കുന്നത്.

ഒറ്റ ദിവസം മുന്നൂറോളം കാലികള്‍ ചാവുന്ന അവസ്ഥയില്‍ സങ്കീര്‍ണമാണ് കര്‍ണാടകയില്‍ രോഗം എന്ന് മൃഗസംരക്ഷണ വകുപ്പ് ദക്ഷിണ കന്നട ഉപ ഡയറക്ടര്‍ ഡോ.എന്‍.അരുണ്‍കുമാര്‍ ഷെട്ടി പറഞ്ഞു.കാല്‍ ലക്ഷം കാലികള്‍, ഏറെയും പശുക്കള്‍ ഇതിനകം ചത്തു.ശരീരത്തില്‍ ചൊറിപിടിച്ച് വ്രണമാവുന്നതാണ് രോഗത്തിന്റെ പ്രകടരൂപം.രോഗബാധിത ജന്തുക്കളുടെ ആന്തരാവയങ്ങളെ ബാധിക്കുകയും പോഷണം നശിച്ച് ചാവുകയുമാണ് ചെയ്യുന്നത്.മനുഷ്യരിലേക്ക് പകരില്ല.ഈച്ചയും കൊതുകുമാണ് രോഗം പരത്തുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img