ഡോ. തോമസ് ഐസക്
സാമ്പത്തിക വളര്‍ച്ച കുറഞ്ഞാലും വേണ്ടില്ല വിലക്കയറ്റത്തിനു കടിഞ്ഞാണ്‍ ഇടാനാണ് റിസര്‍വ്വ് ബാങ്ക് ഉദ്ദേശിക്കുന്നത്. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി. കഴിഞ്ഞ മെയ് മാസത്തില്‍ റിപ്പോ നിരക്ക് 4 ശതമാനം ആയിരുന്നു. ഇത്തവണത്തെ വര്ദ്ധനയുംകൂടി ആയപ്പോള്‍ 4 തവണകളായി 1.9 ശതമാന പോയിന്റ് റിപ്പോ നിരക്ക് വര്‍ദ്ധിച്ചു. പലിശ ഇത്രയും വര്‍ദ്ധിപ്പിച്ചിട്ടും വിലക്കയറ്റം ഇപ്പോഴും 7 ശതമാനത്തിനു മുകളിലാണ്. ഇന്നത്തെ വര്‍ദ്ധനയും ഫലപ്രദമാകുമോയെന്ന് ഉറപ്പില്ല. പക്ഷേ, റിസര്‍വ്വ് ബാങ്കിന്റെ പ്രതീക്ഷ ഈ വര്‍ഷം അവസാനം ആകുമ്പോള്‍ വിലക്കയറ്റം 6 ശതമാനത്തിലേക്കു താഴുമെന്നാണ്. 2022 ശരാശരി എടുത്താല്‍ 6.7 ശതമാനം ആയിരിക്കും വിലക്കയറ്റം.
ഇന്ത്യ മാത്രമല്ല ചൈന പോലുള്ള ചില രാജ്യങ്ങള്‍ ഒഴിച്ചാല്‍ ഒട്ടെല്ലാ രാജ്യങ്ങളിലെയും പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. കാരണം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് അത്രമാത്രം ആക്രമണോത്സുകമായിട്ടാണ് അമേരിക്കന്‍ പലിശ നിരക്ക് ഉയര്‍ത്തിയത്. ഒറ്റയടിക്ക് 75 ബേസിസ് പോയിന്റ് ഉയര്‍ത്തിയതോടെ അമേരിക്കന്‍ പലിശ നിരക്ക് 3-3.25 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷം ആദ്യം അത് 0.25-0.50 ശതമാനം മാത്രമായിരുന്നു. നമ്മുടെ പലിശ നിരക്കും ഉയര്‍ത്തിക്കൊണ്ടു മാത്രമേ അമേരിക്കയിലേക്കുള്ള വിദേശ മൂലധനത്തിന്റെ പിന്‍വാങ്ങലിനു തടയിടാനാകൂ. എന്നു മാത്രമല്ല, വിലക്കയറ്റം വിദേശമൂലധനത്തിനു ചതുര്‍ത്ഥിയാണ്. വിലക്കയറ്റം നിയന്ത്രിച്ചേ തീരൂ. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ അവരുടെ ധനശേഖരത്തിന്റെ മൂല്യം ഇടിയും. യഥാര്‍ത്ഥ പലിശ നിരക്ക് കുറയും. ആയതിനാല്‍ ഇന്ന് ലോകത്തുള്ള എല്ലാ കേന്ദ്ര ബാങ്കുകളുടെയും അടിസ്ഥാന ചുമതല വിലക്കയറ്റത്തെ നിയന്ത്രിക്കുക എന്നുള്ളതാണ്.
ഇന്ത്യയിലെ റിസര്‍വ്വ് ബാങ്ക് നിയമപ്രകാരം വിലക്കയറ്റം 4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ ബാധ്യസ്ഥമാണ്. പരമാവധി 2 ശതമാനം വിലക്കയറ്റം ഉയരാം, അല്ലെങ്കില്‍ താഴാം. ഈ റെയ്ഞ്ചിനുള്ളില്‍ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തുന്നതിനാണ് മോണിറ്ററി പോളിസികൊണ്ട് അവര്‍ ചെയ്യാന്‍ ശ്രമിക്കുക. നേരത്തെ പറഞ്ഞതുപോലെ ഇന്ത്യയിലെ വിലക്കയറ്റം ഇപ്പോഴും 7 ശതമാനമാണ്.
പലിശ നിരക്ക് ഉയരുന്നത് വിലക്കയറ്റത്തെ എങ്ങനെ നിയന്ത്രിക്കും? പലിശ നിരക്ക് ഉയരുമ്പോള്‍ സംരംഭകര്‍ കടം വാങ്ങി നിക്ഷേപം നടത്തുന്നതു കുറയ്ക്കും. ഉപഭോക്താക്കള്‍ ഹയര്‍ പര്‍ച്ചേയ്സ് വഴിയും മറ്റും കടത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതു കുറയ്ക്കും. ബാങ്ക് റിസര്‍വ്വ് ബാങ്കില്‍ നിന്ന് കടമെടുക്കുന്നതു കുറയ്ക്കും. അങ്ങനെ പണലഭ്യതയും കുറയും. അങ്ങനെയാണ് വിലക്കയറ്റത്തെ പിടിച്ചുകെട്ടുക.പക്ഷേ, ഡിമാന്റ് ഇടിയുമ്പോള്‍ സ്റ്റോക്ക് കൂടും. ഉല്‍പ്പാദന കുറയും. തൊഴിലില്ലായ്മ പെരുകും. ജനങ്ങളുടെ വരുമാനം കുറയും. ഡിമാന്റ് വീണ്ടും ഇടിയും. അങ്ങനെ വില താഴും. ഇന്ത്യയില്‍ ഈ വര്‍ഷം ആദ്യപാദത്തില്‍ സാമാന്യം മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയുണ്ടായി. ഈ തോത് നിലനിര്ത്താനാകൂമോയെന്ന സംശയം പലിശ നിരക്ക് ഉയരുന്നതു സൃഷ്ടിച്ചിട്ടുണ്ട്. റിസര്‍വ്വ് ബാങ്ക് തന്നെ 2022-ലെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.2 ശതമാനത്തില്‍ നിന്ന് 7.0 ശതമാനമായി കുറച്ചിട്ടുണ്ട്.
പലിശ നിരക്ക് ഉയര്‍ത്താതെ വിലക്കയറ്റത്തെ തടയാനാവില്ലേ? ഇതിനുള്ള പോംവഴികള്‍ ആരായുന്നില്ല എന്നുള്ളതാണ് ഇന്നത്തെ സാമ്പത്തിക നയത്തിന്റെ ഒരു പ്രധാന ദൗര്‍ബല്യം. ഡിമാന്റ് മാത്രമാണ് വിലകളെ നിയന്ത്രിക്കുന്നതെങ്കിലും ഇന്ത്യയില്‍ എല്ലായിടത്തും വില ഒരേ നിരക്കിലാകണമല്ലോ. എന്നാല്‍ അതല്ല സ്ഥിതി. കേരളത്തിലെ വില സൂചിക ഏതാനും വര്‍ഷമായി താരതമ്യേന താഴ്ന്ന നിലവാരത്തിലാണ്. തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും സ്ഥിതി മറ്റു സംസ്ഥാനങ്ങളേക്കാള്‍ മെച്ചമാണ്. നല്ല വേരോട്ടമുള്ള റേഷന്‍കട ശൃംഖലയില്‍ ഫലപ്രദമായ അരി വിതരണ സമ്പ്രദായവും സപ്ലൈകോയുടെ ഇടപെടലും കേരളത്തിലെ വിലക്കയറ്റം താഴ്ന്നിരിക്കുന്നതിനു കാരണമാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ പലിശിയിതര മാര്‍ഗ്ഗങ്ങള്‍ക്കു കഴിയുമെന്നതിന്റെ തെളിവാണിത്.
ഭക്ഷ്യപദാര്ത്ഥങ്ങള്ക്കാണല്ലോ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റം ഉണ്ടായിട്ടുള്ളത്. ഇവിടെ ഡിമാന്റിന്റെ സൈഡില്‍ അല്ല, സപ്ലൈയുടെ സൈഡില്‍ ആണ് സര്‍ക്കാര്‍ ഇടപെടേണ്ടത്. പെട്രോള്‍, ഡീസല്‍ വിലയാണ് മറ്റൊരു ഘടകം. ഇവയുടെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയിട്ടുള്ള അധികനികുതി പൂര്‍ണ്ണമായും പിന്‍വലിച്ചാല്‍ അതും ആശ്വാസം നല്‍കും. പക്ഷേ, അങ്ങനെയൊന്നും ചിന്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. അതുകൊണ്ട് വിലക്കയറ്റം നിയന്ത്രിക്കാന്‍ വളര്‍ച്ചയെ മന്ദീഭവിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.