മലപ്പുറം: സംസ്ഥാന പരിസ്ഥിതി ആഘാത പഠന സമിതി (എസ് ഇ ഐ എ എ) പുനസംഘടിപ്പിക്കണമെന്ന് മലപ്പുറത്ത് ചേർന്ന ആൾ കേരളാ ക്രഷർ ഓണേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സമിതി നിലവിൽ ഇല്ലാത്തതിനാൽ സംസ്ഥാനത്തെ ക്വാറികളുടെ ലൈസൻസ് പുതുക്കാനാവുന്നില്ലെന്നും ഇത് സംസ്ഥാനത്തിന്റെ മൊത്തം വികസന മരവിപ്പിന് കാരണമായിത്തീരുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാണിച്ചു. ഉൽപ്പന്നങ്ങളുടെ അതി രൂക്ഷ ക്ഷാമത്തിനും ഇതു നിമിത്തമായി മാറീട്ടുണ്ട്. പല ക്വാറികളുടേയും ലൈസൻസിന്റെ സമയപരിധി അവസാനിക്കുകയോ, വൈകാതെ കാലാവധി തീരുകയോ ചെയ്യുന്ന അവസ്ഥയാണുള്ളത്. പരിസ്ഥിതി ആഘാത പഠന സമിതിയുടെ ക്ലിയറൻസിനു വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും. ആറു മാസത്തിലേറെയായി സമിതി പിരിച്ചു വിട്ടിട്ട് . ഇത്രയും കാലം മേഖലയിൽ ഒന്നും നടന്നിട്ടില്ലെന്ന് ഉത്തരവാദപ്പെട്ടവർ ഓർക്കണമെന്നും യോഗം ഓർമിപ്പിച്ചു. സർക്കാർ ഇടപെട്ട് സമിതി പുനസംഘടിപ്പിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം കാലാവധി അവസാനിച്ച ക്വാറികൾക്കുള്ള പ്രവർത്തനാനുമതി ഒരു വർഷത്തിൽ കുറയാതെ നീട്ടി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ടി. ടി ഗഫൂർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. ബീരാൻ കുട്ടി റിപ്പോർട്ടും ട്രഷറർ എം. ഇ മോഹനൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസി. ഇ. കെ ആലി മൊയ്തീൻ ഹാജി, രക്ഷാധികാരി കെ. എം കോയാമു, വൈസ് പ്രസി. ജമാൽ മുഹമ്മദ്, എം. കുഞ്ഞാമുട്ടി എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ടി സലാം നന്ദി പറഞ്ഞു.