അബ്ദുസ്സലാം മോങ്ങം
ഇന്ത്യയുടെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍, രാജ്യത്തെ മുസ്‌ലിംകള്‍ എങ്ങനെയാണ് ജനാധിപത്യത്തെയും ഇന്ത്യൻ രാഷ്ട്രീയത്തെയും നോക്കി കാണേണ്ടത് എന്ന ചോദ്യമുദിക്കുന്നുണ്ട്. എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഒരു പരിധി വരെയും, ജനാധിപത്യത്തിന്റെ അവസാന വാക്കായ തെരഞ്ഞടുപ്പ് പൂർണമായും ഫാസിസം വിഴുങ്ങിയെന്ന് ന്യൂനപക്ഷങ്ങളിലെ മഹാഭൂരിപക്ഷവും വിചാരിച്ചു കൊണ്ടിരിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ ഇങ്ങനെയൊരു ചിന്ത എങ്ങനെയാണു പിടി കൂടിയതെന്നു ഉത്തരവാദപ്പെട്ടവർ ഹിത പരിശോധന നടത്തീട്ടുണ്ടോ. ഇല്ല എന്നതാണ് ശരി. എന്നിട്ടും പ്രതീക്ഷ കൈവിടാതെ തന്നെ മുസ്‌ലിംകള്‍ ഇന്ത്യയില്‍ ജീവിക്കുന്നു. തീവ്ര വാദത്തിലോ അക്രമത്തിലൊ വിശ്വസിക്കുന്നവരല്ല മുസ്‌ലിംകൾ. എന്നാൽ മുസ്‌ലിം നാമ ധാരികളായ അക്രമികളും തീവ്ര വാദികളും ഇന്ത്യയിൽ ഒരിടത്തും ഇല്ല എന്നു പറയാനൊക്കുകയുമില്ല. ഈ കാര്യം ഇവിടത്തെ ഭരണാധികാരികൾക്കും സംഘ് പരിവാറിനുമൊക്കെ അറിയാവുന്നതുമാണ്.
മുസ്‌ലിം രാഷ്ട്രീയാവസ്ഥയെ ശക്തിപ്പെടുത്താൻ സ്വീകരിക്കാവുന്ന മൂന്ന് മാർഗങ്ങൾ ഇവിടെ പറയാം:
ഒന്ന് : മുസ്‌ലിംകൾ ഇന്ത്യൻ സാഹചര്യത്തിന് അനുകൂലമായ, ഭരണഘടന അനുവാദം നൽകുന്ന രീതിയിൽ രാഷ്ട്രീയമായി സംഘടിക്കുക.
രണ്ട് : മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അണി ചേരുക.
മൂന്ന് : ന്യൂനപക്ഷ ശാക്തീകരണം ലക്ഷ്യമാക്കി മതേതര രാഷ്ട്രീയ കൂട്ടായ്മ സംഘടിപ്പിക്കുക.

ഈ മാർഗങ്ങളെല്ലാം കേരളത്തിൽ പല തലങ്ങളിലായി നിലവിലുണ്ട്. പക്ഷെ ഇത്തരം മാർഗങ്ങളിലൂടെ വ്യത്യസ്തമായി സംഘടിക്കുമ്പോഴെല്ലാം മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള മാർഗങ്ങൾ അതാതു പാർട്ടികൾ സ്വീകരിക്കേണ്ടതാണ്. അതാണ് ന്യൂനപക്ഷങ്ങൾക്കനുകൂലമായ രാഷ്ട്രീയ തന്ത്രം. ഒന്നുകൂടി വ്യക്തമാക്കിയാൽ മതേതര മുന്നണി രാഷ്ട്രീയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വിശാലത ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന് മറ്റു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാങ്ങളിൽ നിന്നുള്ള വ്യതിരിക്തത ഇതാണെന്ന് വേണം വായിച്ചെടുക്കാൻ.
ഇങ്ങനെ ഒരു മുന്നണി സംവിധാനത്തെകുറിച്ചുള്ള ചിന്തയും പ്രവർത്തനങ്ങളും ഇല്ലാതെ പോയാൽ ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയം ശക്തിപ്പെടുന്നത് രാജ്യത്തെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിന് സഹായകരമാകും. മുസ്‌ലിം രാഷ്ട്രീയത്തിന്റെ ശാക്തീകരണം ഫാസിസത്തെ സഹായിക്കലാകും. ഇത് വായിക്കുമ്പോൾ ഉദാഹരണം പറയാതെ തന്നെ ചില മുഖങ്ങളും ചിത്രങ്ങളും മനസ്സിൽ ഉയർന്നു വരുന്നുണ്ടെന്നതിനാൽ ഒരു സൗഹൃദ നിരൂപണ സാഹചര്യം ഒഴിവാക്കുകയാണ്.
ഇന്ത്യയില്‍ ന്യൂനപക്ഷ രാഷ്ട്രീയം ഏറ്റവും ശക്തിപ്പെട്ടിട്ടുള്ളത് കേരളത്തിലാണ്. പിന്നെ തമിഴ്‌നാട്ടിൽ. ബാക്കി സംസ്ഥാനങ്ങളിലെല്ലാം ഇപ്പോൾ വിശേഷിച്ച് മുസ്‌ലിംകൾ രാഷ്ട്രീയമായും സാമൂഹികമായും അസംഘടിതരാണ്. ഉദാഹരണമാണ് ഗുജറാത്ത്. ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുന്ന ഗുജറാത്തില്‍ മുസ്‌ലിംകളുടെ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ദുര്‍ബലമാണ്. അതിനാല്‍ തന്നെ മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയത്തില്‍സുപ്രധാന പങ്കുകളൊന്നും തന്നെ അവിടങ്ങളിലില്ല.
5.86 ശതമാനം മാത്രം മുസ്‌ലിംകളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. ജനസംഖ്യാനുപാതികമായി ഗുജറാത്തിനെക്കാള്‍ പിന്നിലാണ് തമിഴ്‌നാട്ടില്‍ മുസ്‌ലിംകള്‍. ഗുജറാത്തില്‍ മുസ്‌ലിം ജനസംഖ്യ 9.67 ശതമാനം ആണ്. എന്നാല്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മുസ്‌ലിംകള്‍ക്ക് പ്രധാന പങ്കാളിത്തമുണ്ട്. മുസ്‌ലിംകള്‍ ഭൂരിപക്ഷമായ ഒരു ജില്ല പോലും തമിഴ്‌നാട്ടില്‍ ഇല്ല. എന്നിട്ടും തമിഴ്‌നാട്ടില്‍ മുസ്‌ലിം രാഷ്ട്രീയത്തിന് അഭിമാനകരമായ അതിജീവനം സാധ്യമാകുന്നത് സാമൂഹിക -സാമ്പത്തിക-വിദ്യാഭ്യാസപരാമായി തമിഴ് നാട്ടിൽ മുസ്‌ലിംകള്‍ മുഖ്യ ധാരയില്‍ നില്‍ക്കുന്നത് കൊണ്ടാണ്. ഇപ്പോൾ ഇതൊക്കെ അനാവരണം ചെയ്യാൻ കാരണമായ അസമിന്റെ അവസ്ഥഞെട്ടിക്കുന്നതാണ്. ജനസംഖ്യയുടെ മൂന്നിലൊന്നാണ് മുസ്‌ലിംകൾ. 34.22 ശതമാനം. 34 ജില്ലകളിൽ 11 എണ്ണം മുസ്‌ലിം ഭൂരിപക്ഷ ജില്ലകളാണ് . ഇതിൽ 90ശതമാനത്തിനു മുകളിൽ മുസ്‌ലിംകളുള്ള ജില്ലയുണ്ട്.സാമ്പത്തിക സുസ്ഥിരതയുള്ള രാഷ്ട്രീയ പ്രസ്ഥാനമുണ്ട്. എന്നിട്ടും ഭരണ കേന്ദ്രത്തിലെത്താൻ സാധ്യമായിട്ടില്ല. ഒരു വലിയ കാലഘട്ടം കോൺഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനമാണിതെന്നു ഓർക്കുമ്പോൾ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് അനുഭവപ്പെടുകയാണ്. ആ മിസ്റ്റേക്ക് തിരുത്തിയേ തീരൂ. അതിന്റെ പരിഹാരത്തെക്കുറിച്ചുള്ള ചിന്തയിലെങ്കിലും മുസ്‌ലിം സംഘടനകൾ പോരും വാശിയും ഈഗോയും മാറ്റി വെക്കണം. (അവസാനിച്ചു)