Thursday, June 19, 2025

നോളജ് പാര്‍ക്ക്: നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്ന് ഭൂവുടമകള്‍

Must Read

കോഴിക്കോട്: രാമനാട്ടുകരയിലെ കിന്‍ഫ്ര നോളജ് പാര്‍ക്കിനായി മന്ത്രിസഭ അടിയന്തരമായി പണം അനുവദിച്ചെങ്കിലും പ്രശ്‌നം തീരണമെങ്കില്‍ നഷ്ടപരിഹാരം കൈയില്‍ കിട്ടണമെന്ന് സ്ഥലം വിട്ടുനല്‍കിയ ഭൂവുടമകള്‍ പറയുന്നു. അടുത്ത കാലത്ത് ആറു കേസുകളിലായി 3.36 ഏക്കര്‍ സ്ഥലം ഇതിനകം ജപ്തി ചെയ്തിട്ടുണ്ട്. മൊത്തം 116 കേസുകളിലായി മുന്നൂറിലേറെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുണ്ട്. ഏറ്റെടുത്ത ഭൂമി കൂടുതലായി നഷ്ടമാവുമെന്ന ആശങ്ക കാരണമാണ് അടിയന്തരമായി തുക അനുവദിച്ചത്. തുക അനുവദിക്കാന്‍ തീരുമാനിച്ചെങ്കിലും പണം എപ്പോള്‍ കിട്ടും എന്ന കാര്യത്തില്‍ ഭൂവുടമകള്‍ക്ക് ആശങ്കയുണ്ട്. ധനകാര്യവകുപ്പ് ഏതെങ്കിലും തരത്തിലുള്ള ഉടക്ക് വെച്ചാല്‍ ആകെ വെള്ളത്തിലാവും. നോളജ് പാര്‍ക്ക് സ്ഥാപിക്കാന്‍ 2008ല്‍ സ്ഥലം വിട്ടുനല്‍കിയ പലര്‍ക്കും ഇതുവരെ നഷ്ടപരിഹാരത്തുക പൂര്‍ണമായി ലഭിച്ചിട്ടില്ല. 
നടുവട്ടം കമ്പിവളപ്പില്‍ സലിം നല്‍കിയ ഹര്‍ജിയില്‍ 42.66 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരുന്നു. ഒടുവില്‍ തുക ഈടാക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ വാഹനം ലേലം ചെയ്തു വില്‍ക്കുകയായിരുന്നു. ഭരണാനുമതി ലഭിച്ച തുക എത്രയും പെട്ടെന്ന് കോടതിയില്‍ കെട്ടി വെച്ചാല്‍ ഉടമകള്‍ക്ക് ലഭിക്കും. അതിനുള്ള വഴി ഒരുക്കണമെന്നുമാണ് ആവശ്യമുയരുന്നത്.
രാമനാട്ടുകരയില്‍ 80 ഏക്കറിലാണ് നോളജ് പാര്‍ക്ക് വരുന്നത്. 222.83 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിക്കുന്നത്. അധിക നഷ്ടപരിഹാരത്തുക കൂടി ഉള്‍ക്കൊളളിച്ചാണ് ആകെതുക കണക്കാക്കിയിട്ടുള്ളത്.
മാര്‍ച്ചിന് മുമ്പ് നോളജ് പാര്‍ക്കിന്റെ ഉദ്ഘാടനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജനുവരിയില്‍ നിശ്ചയിച്ചതായിരുന്നുവെങ്കിലും നിര്‍മാണം നീണ്ടുപോയതും സ്ഥലമുടമകളുടെ കേസും മറ്റുമായി വൈകുകയായിരുന്നു. വ്യവസായമേഖലയിലും ഐ.ടി രംഗത്തും വന്‍ കുതിച്ചുചാട്ടത്തിന് വഴിവെക്കുന്നതാണ് നോളജ് പാര്‍ക്ക്. കിന്‍ഫ്രയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഐ.ടി സംരംഭങ്ങള്‍ തുടങ്ങുന്നതിനായി 27 കോടി ചെലവില്‍ അഞ്ചുനില കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. ഇതിന്റെ അവസാനഘട്ട ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. കെട്ടിടനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ എഴുന്നൂറോളം പേര്‍ക്ക് പ്രത്യക്ഷമായും 3500 പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിത പ്രോട്ടോക്കോള്‍ പാലിച്ചാവും സ്ഥാപനം പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ പറയുന്നു. മാലിന്യ സംസ്‌കരണത്തിന് പദ്ധതി ആവിഷ്‌കരിക്കും.   

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img