Thursday, June 19, 2025

നെഹ്‌റു എന്ന പാഠപുസ്തകം

Must Read

ഹബീബ് റഹ്മാന്‍ കരുവന്‍ പൊയില്‍

ആധുനിക ഇന്ത്യയുടെ ശില്പിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ 132 ആം ജന്മദിനമാണ് നാളെ (നവംബര്‍ 14). നെഹ്റുവിന് കുട്ടികളോടുള്ള സ്‌നേഹവും കുട്ടികള്‍ ക്ക് അദ്ദേഹത്തോടുള്ള ആദരവും പരിഗണിച്ച് രാജ്യം നവംബര്‍ 14 ശിശുദിനമായി     ആചരിച്ചു  വരുന്നു.മഹാത്മജി കഴിഞ്ഞാല്‍ ഇന്ത്യയെ ഏറ്റവും വിസ്മയിപ്പിച്ച നേതാവാണ് ജവഹര്‍ ലാല്‍ നെഹ്‌റു. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയും, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും ഇന്ത്യക്കാരായ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറ്റവും സൂക്ഷ്മവും വശ്യവുമായ ഭാഷയുടെ ഉടമയും ആയ നെഹ്‌റു എക്കാലവും ഇന്ത്യയുടെ യശസ്സ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിപ്പിടിച്ച നേതാവ് കൂടിയായിരുന്നു. സ്വതന്ത്ര ഇന്ത്യക്ക് അക്കാലത്തു നെഹ്‌റുവിനെപ്പോലുള്ള ഒരു നേതാവിനെ കിട്ടിയില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു എന്നാണ് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയത്. രാമ രാജ്യത്തിന്റെയും ഗീതയുടെയും അഹിംസയുടെയും വക്താവായ ബാപ്പുജിയെയും തീവ്ര ദേശീയതയുടെ വക്താവായ പട്ടേലിനെയും തികഞ്ഞ മുസ്ലിം ഭക്തരായ മൌലാന അബുല്‍ കലാം ആസാദിനെയും മൌലാന മുഹമ്മദ് അലിയെയും ഷൗക്കത്ത് അലിയെയുമൊക്കെ ഒരേ സംഘടനയില്‍ കോര്‍ത്തിണക്കാന്‍ കഴിഞ്ഞു എന്നത് തന്നെ അദ്ദേഹത്തിന്റെ കഴിവിന്റെ നിദര്‍ശനമാണ്. ഒപ്പം അന്താരാഷ്ട്ര തലത്തില്‍ ചേരിചേരാനയം അവതരിപ്പിച്ച് രാഷ്ട്ര തന്ത്രജ്ഞതയും പ്രകടമാക്കി.
1889 നവംബര്‍ 14 ന് മോത്തിലാല്‍ നെഹ്‌റു വിന്റേയും സ്വരൂപ്‌റാണി തുസ്സുവിന്റേയും മകനായി അലഹബാദില്‍ ജനിച്ച ജവാഹര്‍ലാല്‍ നെഹ്‌റു ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി . ഇംഗ്ലണ്ടിലെ ഹാരോസ്‌കൂള്‍, കേംബ്രിഡ്ജ് -ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു നെഹ്‌റുവിന്റെ സര്‍വ്വകലാശാലാ വിദ്യാഭ്യാസം.
ട്രിനിറ്റി കോളേജില്‍ നിന്നും നെഹ്‌റു ജീവശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തില്‍ ലോകപ്രശസ്തരായ എഴുത്തുകാരുടെ കൃതികളില്‍ അദ്ദേഹം ആകൃഷ്ടനായി. ബെര്‍ണാഡ് ഷാ, എച്ച്.ജി. വെല്‍സ്, റസ്സല്‍ തുടങ്ങിയവരുടെ രചനകള്‍ നെഹ് റുവില്‍ രാഷ്ട്രീയത്തെക്കുറിച്ചും, സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുമുള്ള ചിന്തകളുടെ വിത്തുകള്‍ പാകി. പിന്നീട് രണ്ടുകൊല്ലക്കാലം ലണ്ടനിലെ ഇന്നര്‍ ടെംപിളില്‍ നിന്നും നിയമ പഠനം പൂര്‍ത്തിയാക്കി 1912-ല്‍ ബാരിസ്റ്റര്‍ പരീക്ഷ പാസ്സായി തികഞ്ഞ പാശ്ചാത്യ ജീവിത രീതികളും ചിന്തകളുമായാണ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്.
സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ച അദ്ദേഹം അലഹബാദ് കോടതിയില്‍ അഭിഭാഷകനായി പ്രാക്റ്റീസ് ആരംഭിച്ചെങ്കിലും രാഷ്ട്രീയത്തോടുള്ള താല്പര്യം കാരണം അഭിഭാഷകവൃത്തി വിട്ട് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് മാറുകയും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെട്ട് ത്യാഗ സഹനങ്ങള്‍ക്ക് തയാറാവുകയും ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതി വെച്ചു പുലര്‍ത്തുന്നവരോടൊപ്പം നിന്ന നെഹ്‌റു തന്റെ മാര്‍ഗ്ഗദര്‍ശി കൂടിയായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ അനുഗ്രഹത്തോടേയും, മൗനസമ്മതത്തോടേയും കോണ്‍ഗ്രസ്സിന്റെ മുഖ്യ നേതാവായി മാറി. ബ്രിട്ടനില്‍ നിന്നും ഇന്ത്യക്കു പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും സ്വയം തന്നെ പാശ്ചാത്യ ജീവിത രീതികളോട് പൂര്‍ണ്ണമായും വിടപറയുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തില്‍ സജീവമായതോടെ അറസ്റ്റും ജയില്‍വാസവും ജീവിതത്തിന്റെ ഭാഗമാക്കി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ ഗാന്ധിജിയോടൊപ്പം സുപ്രധാന പങ്ക് വഹിച്ചു. തുടര്‍ന്ന് ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1964ല്‍ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.
പ്രധാനമന്ത്രി എന്ന നിലയില്‍ ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കാനുള്ള ബൃഹത് പദ്ധതികള്‍ നെഹ്‌റു ആവിഷ്‌കരിച്ചു. സാമൂഹിക,സാമ്പത്തിക, രാഷ്ട്രീയ, വിദ്യാഭ്യാസ, ശാസ്ത്രീയ രംഗങ്ങളിലൊക്കെയും നവീകരണപദ്ധതികള്‍ നടപ്പിലാക്കി.  കോളനി വാഴ്ചയില്‍ നിന്നും ഇന്ത്യക്കൊപ്പം മോചിതമായ മറ്റു പല രാജ്യങ്ങളും സ്വേഛാധിപത്യത്തിന്റെയും പട്ടാളാധിപത്യത്തിന്റെയും പിടിയലമര്‍ന്നപ്പോഴും ഇന്ത്യയില്‍ ജനാധിപത്യം കരുത്തോടെ തഴച്ചുവളര്‍ന്നത് ജവഹര്‍ലാല്‍       നെഹ്‌റുവിന്റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കാവുന്നതാണ്.
യു. എസ്. എസ്. ആറിനെ മാതൃകയാക്കി രാജ്യത്തിന്റെ സര്‍വ്വതോന്മുഖ വികസനത്തിനും വളര്‍ച്ചക്കും പുരോഗതിക്കും ലക്ഷ്യമിട്ട് 1951 ല്‍ തുടക്കമിട്ടതാണ് പഞ്ചവത്സര പദ്ധതികള്‍. അതേ ലക്ഷ്യം വെച്ച് നിലവില്‍ വന്നതാണ് 1950 ലെ ആസൂത്രണ കമ്മീഷനും.  പലവിധത്തിലുള്ള അന്തച്ഛിദ്രങ്ങള്‍ക്കും ഇടയില്‍പെട്ട് കലുഷമായ ഒരു രാഷ്ട്രീയ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ നിന്ന് കൊണ്ടാണ് അദ്ദേഹം ഈ പദ്ധതികളോക്കെയും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
       ജനാധിപത്യത്തോടും സോഷ്യലിസത്തോടും മതേതരത്തോടുമൊക്കെയുള്ള  നെഹ്റുവിന്റെ പ്രതിബദ്ധത തീവ്രമായിരുന്നു. 1947  ആഗസ്റ്റില്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ വിഭജനത്തിന്റെ മുറിപ്പാടുകളും  വര്‍ഗീയകലാപങ്ങളും നാട്ടുരാജാക്കന്മാര്‍ ഉയര്‍ത്തിയ ഭീഷണികളും കാശ്മീര്‍ സമസ്യയും ഒക്കെയായി എണ്ണമറ്റ വെല്ലുവിളികളുണ്ടായിരുന്നു.
എന്നിട്ടും തൊട്ടുടനെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ നെഹ്‌റു കാണിച്ച ധൈര്യവും ഉത്സാഹവും അപാരമായിരുന്നു. അനിയന്ത്രിത വോട്ടവകാശം ലഭിച്ച 1952 ല്‍ തന്നെ ഇന്ത്യന്‍ ജനത നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് നല്‍കിയ വന്‍ ഭൂരിപക്ഷം അദ്ദേഹത്തിന്റെ തീരുമാനം  ശരിയായിരുന്നു എന്ന് തെളിയിക്കുകയും ചെയ്തു.
‘നെഹ്‌റു  ഒരു ജോര്‍ജ് വാഷിങ്ടണ്‍ ആയിരുന്നറൂസ്വെല്‍റ്റും ഐസനോവറുമെല്ലാം സംഗമിച്ച വ്യക്തിത്വമായിരുന്നു’ -നെഹ്രുവിനെക്കുറിച്ചുള്ള കാനഡക്കാരനായ ഒരു നയതന്ത്രജ്ഞന്റെ ഈ വാക്കുകള്‍ പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും ഗവേഷകനുമായ രാമചന്ദ്ര ഗുഹ തന്റെ ഒരു ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. നെഹ്‌റുവിനെ കുറിച്ച് ലോകത്തിന്റെ കാഴ്ചപ്പാട് നമുക്ക് ഇതില്‍നിന്നൂഹിക്കാം.  
കമലാ നെഹ്‌റുവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം സ്വിറ്റ്‌സര്‍ലാന്റില്‍ നിന്ന് മടങ്ങും വഴി, ഇറ്റലി സന്ദശിക്കാനുള്ള മുസോളിനിയുടെ ക്ഷണവും, 1939 ല്‍ ജര്‍മനി സന്ദര്‍ശിക്കാനുള്ള നാസികളുടെ ക്ഷണവും നെഹ്രു വേണ്ടെന്നു വച്ചത്, ഫാസിസത്തിനെതിരെ എക്കാലവും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച നിലപാടുകളുടെ നിദര്‍ശനമായി വേണം കണക്കാക്കാന്‍. അഥവാ അക്രമോല്‍സുക ദേശീയതയെയും ഫാസിസത്തെയും അത്രമേല്‍ എതിര്‍ത്തിരുന്നു നെഹ്‌റു എന്നര്‍ത്ഥം.
   ”എനിക്കെന്റെ ജനങ്ങളെ മുന്നോട്ട് നയിക്കണം. അതിനായെനിക്ക് അണക്കെട്ടുകളും സ്‌കൂളുകളും ആശുപത്രികളും റിസര്‍വോയറുകളും പണിയണം. എന്റെ നാട്ടിലെ വയലുകള്‍ ഉഴുതുമറിച്ച് ഫലഭൂയിഷ്ഠത വരുത്തണം. അതുകൊണ്ട് ഞാന്‍ ഒരിക്കലും യുദ്ധത്തിന് മുതിരില്ല. ഒരു ചേരിയിലും ചേരാതെ നിഷ്പക്ഷരായി നിലകൊള്ളും” എന്ന് പ്രഖ്യാപിച്ച നെഹ്‌റുവില്‍ നിന്ന്  ഇന്നത്തെ ഭരണാധികാരികള്‍ക്ക് ഏറെ പഠിക്കാനുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img