സ്വന്തം ലേഖകന്‍
കോഴിക്കോട്: തെങ്ങില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നം എന്ന നിലയില്‍ ആരംഭിച്ച നീര ഉല്പാദനം നുരഞ്ഞു പൊന്താതെ തകര്‍ച്ചയിലേക്ക് കൂപ്പു കുത്തിയതോടെ തിരിച്ചടി നേരിട്ട കേരകര്‍ഷകര്‍ക്ക് ഇനിയും രക്ഷയായില്ല. 2012-13 കാലയളവിലാണ് നീര ഉല്പാദനം വ്യാവസായിക അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തുടങ്ങിയത്. കള്ളിന് പകരം ലഹരിയില്ലാത്ത പാനീയം എന്ന നിലയില്‍ നീര വിപണയില്‍ എത്തിക്കാനാണ് പരിശ്രമം നടന്നത്. നാളികേര വികസന ബോര്‍ഡ് ആണ് ഇതിന് മുന്‍കൈ എടുത്തിരുന്നത്. നീര ചെത്തുന്നതിനായി അസമില്‍ നിന്ന് വിദഗ്ധ തൊഴിലാളികള്‍ ഇവിടെ എത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നാളികേര കമ്പനി പ്രവര്‍ത്തിക്കുകയുണ്ടായി. ചങ്ങരോത്ത്, പയിമ്പ്ര എന്നിവിടങ്ങളിലും നീര ഉല്പാദന യൂണിറ്റുകള്‍ വന്നു. എന്നാല്‍ ആര്‍്ക്കും പിടിച്ചു നില്ക്കാന് ആയില്ല. ഒന്നര വര്‍ഷം മാത്രമായിരുന്നു നീര പ്ലാന്റുകളുടെ ആയുസ്സ്.പയിമ്പ്രയില്‍ ആരംഭിച്ച നീര നിര്‍മാണ യൂണിറ്റിന് അധികകാലം പിടിച്ചുനില്‍്ക്കാന്‍ സാധിച്ചില്ല. വിപണി പിടിക്കാന്‍ സാധിക്കാത്തതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. നീര ചെത്തുന്നതിന് പ്രാഗത്ഭ്യം നേടിയ മൂന്നു പെണ്‍കുട്ടികളുടെ സേവനം യൂണിറ്റ് ആദ്യഘട്ടത്തില്‍ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കിലും താമസിയാതെ എല്ലാവരും സ്ഥലംവിട്ടു. നീര തണുപ്പിച്ച് വിപണിയില്‍ യഥാസമയം എത്തിക്കാന്‍ കഴിഞ്ഞില്ല. നീരയുടെ രുചി ആളുകള്‍ക്ക് ഇഷ്ടപ്പെടാത്തതും പ്രശ്നമായി. പയിമ്പ്രയില്‍ സഹകരണാടിസ്ഥാനത്തിലാണ് ഫാക്ടറി തുടങ്ങിയിരുന്നത്. നൂറില്‍പരം ആളുകളെ മെമ്പര്‍മാരായി ചേര്‍ത്തിരുന്നു. വിപണി പ്രതിസന്ധിയിലായതോടെ ഉല്പാദനം നിര്‍ത്തി. ഫാക്ടറി വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റായി ഉപയോഗപ്പെടുത്തി. ഇപ്പോള്‍ ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ ഇവിടെ വെളിച്ചെണ്ണ മില്‍ നടക്കുന്നുണ്ട്. നീര പൂര്‍ണമായും വിടവാങ്ങി. കമ്പനിക്കായി പിരിച്ചെടുത്ത തുക ബാങ്കില്‍ നിക്ഷേപിച്ചതായി പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്കാന് ആരും തയാറല്ല. വ്യാവസായിക അടിസ്ഥാനത്തില്‍ നീരയെ വിപണിയില്‍ പരിചയപ്പെടുത്തുന്നതിനും പ്രമോട്ട് ചെയ്യുന്നതിനും കൃഷിവകുപ്പും സര്‍ക്കാറും നടപടികള്‍ സ്വീകരിച്ചില്ല എന്നതും പോരായ്മയായി. ചെത്തിയെടുക്കുന്ന നീരക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രുചിവ്യത്യാസം വരുമായിരുന്നു. ഈ കാലയളവിനുള്ളില്‍ വിപണി പിടിക്കുക എന്നത് വെല്ലുവിളിയായി.
പ്രതിദിനം രണ്ടായിരം ലിറ്റര്‍ വരെ ഉല്പാദിപ്പിച്ച യൂണിറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, വിപണിയില്‍ തളര്‍ച്ച നേരിട്ടതോടെ ഉല്പാദനം നിര്‍ത്തേണ്ടിവന്നു. ഇതോടെ മിക്ക യൂണിറ്റുകള്‍ക്കും 50 മുതല്‍ 75 ലക്ഷം രൂപവരെ നഷ്ടം നേരിട്ടു. 200 മില്ലിലിറ്റര്‍ നീര 40 രൂപക്കാണ് വിറ്റിരുന്നത്. ഉല്പാദനചെലവ് 27 രൂപയോളം വരുമായിരുന്നു. ഉയര്‍ന്ന നിരക്കില്‍ നീര വാങ്ങാന്‍ ആളുകള്‍ തയാറാവാത്തതും തിരിച്ചടിയായി. സംസ്ഥാനത്ത് 64 നാളികേര ഫെഡറേഷനുകള്‍ നീര ഉല്പാദിപ്പിക്കാനുള്ള ലൈസന്‍സ് നേടിയിരുന്നു. ഇതില്‍ ഭൂരിഭാഗവും കോഴിക്കോട് ജില്ലയിലായിരുന്നു. നിലവില്‍ വടകരയില്‍ മാത്രമാണ് നീര ഉല്പാദിപ്പിക്കുന്ന കമ്പനി പ്രവര്‍ത്തിക്കുന്നത്. ബീഹാറില്‍ നിന്നുള്ള ടെക്നീഷ്യന്മാരാണ് ഇവിടെ ജോലി ചെയ്യുന്നത്. പതിനായിരത്തിലേറെ കര്‍ഷകര്‍ കമ്പനിയുടെ കീഴിലുണ്ട്. നീരയെ സംരക്ഷിച്ചെടുക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.