മംഗളൂറു:നിരപരാധി യുവാവിനെ പോക്സോ കേസില്‍ പ്രതിയാക്കിയ രണ്ട് വനിത പൊലീസ് ഓഫീസർമാർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മംഗളൂരു സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പി.പി.റോസമ്മക്കും ഇന്‍സ്‌പെക്ടര്‍ രേവതിക്കും എതിരെയാണ് അഡി.പോക്സോ കോടതി (രണ്ട്) ശിക്ഷ വിധിച്ചത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറിയോട് ജഡ്ജി നിര്‍ദേശിച്ചു.
മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നവീന്‍ എന്നയാള്‍ പോക്‌സോ കേസില്‍ പ്രതിയാണ്. എന്നാല്‍ എസ്.ഐ റോസമ്മ പകരം നവീന്റെ പേരിനോട് സാമ്യമുള്ള നവീന്‍ സക്കറിയയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്യുകയായിരുന്നു. പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജഡ്ജിക്ക് മുമ്പാകെ നല്‍കിയ മൊഴിയില്‍ നവീന്റെ പേര് മാത്രമാണ് പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ നവീന്‍ സക്കറിയക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ ഒരു വര്‍ഷക്കാലം നവീന്‍ സക്കറിയ ജയിലില്‍ റിമാണ്ടില്‍ കഴിഞ്ഞു. എന്നാല്‍ വിചാരണ വേളയില്‍ നവീന്‍ സക്കറിയ നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാല്‍ കുറ്റവിമുക്തനാക്കി.