Thursday, June 19, 2025

നിയമസഭ കയ്യാങ്കളി കേസ്: അഞ്ചുപേര്‍ കോടതിയില്‍ ഹാജരായി, കുറ്റം നിഷേധിച്ചു

Must Read

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ ആറ് പ്രതികളില്‍ അഞ്ച് പേരും തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഇന്ന് ഹാജരായി.മന്ത്രി വി ശിവന്‍കുട്ടി, കെ ടി ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് ഹാജരായത്. എന്നാല്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്ന് ഹാജരായില്ല. അദ്ദേഹം അസുഖബാധിതനായി കണ്ണൂരിലെ വീട്ടില്‍ വിശ്രമത്തിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസ് 26ലേക്ക് മാറ്റി. അന്ന് ജയരാജന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഇന്ന് വാറണ്ട് അടക്കമുള്ള നടപടികളിലേക്ക് കടന്നില്ല.

കോടതി 13ാമത്തെ കേസായാണ് പരിഗണിച്ചത്. വിചാരണ നടപടികള്‍ ഇന്നു തുടങ്ങാനിരിക്കെ കേസിലെ ആറു പ്രതികളും ഇന്നു ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. മുന്‍പ് പല തവണ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ ഹാജരാകാതിരുന്നത് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവം.ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെയാണ് നിയമസഭയില്‍ സംഘര്‍ഷമുണ്ടായത്. 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കേസ്.
ഡിജിറ്റല്‍ തെളിവുകള്‍, നിയമസഭാ സെക്രട്ടറി ഹാജരാക്കിയ മറ്റ് തെളിവുകള്‍ എന്നിവയാണ് പരിഗണനയില്‍. വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയായേക്കും. കുറ്റം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ചു കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സംഘര്‍ഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം. വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന വി ശിവന്‍കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേസ് പിന്‍വലിക്കാനായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നുവെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്.

വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയിലെ വിടുതല്‍ ഹരജിയില്‍ വിധി വരുന്നത് വരെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ശിവന്‍കുട്ടി അടക്കമുള്ളവര്‍ വാദിച്ചത്. സാങ്കേതികവാദങ്ങളുയര്‍ത്തി വിചാരണ നടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതടക്കമുള്ള നടപടികള്‍ക്കായി ഹാജരാകണമെന്നുമായിരുന്നു കോടതിയുടെ നിലപാട്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിടുതല്‍ ഹരജിയുമായി കേസിലെ പ്രതികളായ വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെ അജിത്, അടക്കം ആറ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. വിടുതല്‍ ഹരജിയില്‍ ഹൈക്കോടതി ഈ മാസം 26 ന് വിശദമായ വാദം കേള്‍ക്കും. കേസില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നുമടക്കമുള്ള വാദങ്ങളാണ് പ്രതിഭാഗം നിരത്തുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img