കോഴിക്കോട്: പാര്‍ട്ടിനേതാക്കളും അണികളും അനുഭാവികളും വീര്‍പ്പടക്കി പിടിച്ചുനിന്ന് പോരാടിയ ചരിത്രമുണ്ട് വയനാട് റോഡിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന്. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റുമ്പോഴും അതേ വികാരം അലയടിക്കുകയാണ് പ്രവര്‍ത്തകരില്‍. അരനൂറ്റാണ്ട് കാലം ഡി.സി.സിയുടെ ആസ്ഥാനമന്ദിരമായിരുന്നു ഈ കെട്ടിടം. ഇടക്കാലത്ത് ഇടതുപക്ഷത്തോടൊപ്പം നിന്ന കോണ്‍ഗ്രസ് യുവിന്റെ ഓഫീസായി മാറിയതും ചരിത്രമാണ്. മുന്‍ ഡി.സി.സി പ്രസിഡന്റ് വി.പി കുഞ്ഞിരാമക്കുറുപ്പ്, എ.സി ഷണ്മുഖദാസ്, ഇ.പി അച്ചുക്കുട്ടി നായര്‍ തുടങ്ങിയ നേതാക്കളുടെ പരിശ്രമഫലമായാണ് 1969 കാലഘട്ടത്തില്‍ വയനാട് റോഡില്‍ ഓഫീസ് കെട്ടിടവും സ്ഥലവും വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് മാണിയേടത്ത് ബാലനില്‍ നിന്ന് 2000 രൂപ കടം വാങ്ങിയിരുന്നു. ഷണ്മുഖദാസ് പ്രസിഡന്റ് ആയിരുന്ന കാലത്താണിത്. 1978ലാണ് ആന്റണിയും വയലാര്‍ രവിയും അടങ്ങുന്ന കോണ്‍ഗ്രസ് യുവിന്റെ കൈയില്‍ കെട്ടിടം എത്തുന്നത്.
ആന്റണിയും കൂട്ടരും കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്തിയതോടെ 1982ല്‍ ഡി.സി.സി ഐയുടെ ഓഫീസ് ആയി മാറി. ഇതിനിടെയാണ് മാണിയേടത്ത് ബാലന് നല്കിയ കേസ് ചര്‍ച്ചയാവുന്നത്. ഷണ്മുഖദാസിന്റെ പേരില്‍ വരുന്ന കോടതി നോട്ടീസ് പാര്‍ട്ടി കൈപ്പറ്റിയില്ല. ഒടുവില്‍ കെട്ടിടവും ഭൂമിയും മാണിയേടത്ത് ബാലന് കൈമാറാന്‍ കോടതി വിധിയുണ്ടായി. വിധി നടപ്പാക്കാന്‍ പലതവണ ആമീന്‍ എത്തി. എതിര്‍പ്പുമായി എത്തിയ നേതാക്കളും പ്രവര്‍ത്തകരും വരുന്ന ആയിരങ്ങളെ മാറ്റി വിധി നടപ്പാക്കാന്‍ സാധിച്ചില്ല. ഈ ഒഴിപ്പക്കല്‍ നടപടി എത്രയോ വട്ടം തുടര്‍ന്നു. പൊലീസും ആമീനും എത്തുന്നത് അന്നൊരു കാഴ്ച തന്നെയായിരുന്നു.
മാണിയേടത്ത് ബാലനുവേണ്ടി ഹാജരായിരുന്നത് ഇന്നത്തെ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയായിരുന്നു. ഒടുവില്‍ രണ്ടരക്കോടി രൂപ നഷ്ടപരിഹാരം നല്കി കെട്ടിടവും സ്ഥലവും ഡി.സി.സി കൈക്കലാക്കി. കെ.സി അബുവായിരുന്നു അന്ന് പ്രസിഡന്റ്. നീണ്ട നിയമയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം തകര്ന്നുവീഴാറായിരുന്നു. പിന്നീട് റ്റകുറ്റപണി നടത്തി സംരക്ഷിച്ചു. ഏതായാലും കോണ്‍ഗ്രസുകാര്‍ ഇത്ര ഹൃദയബന്ധത്തോടെ ചേര്‍ത്തുനിര്‍ത്തിയ ഒരു ഓഫീസ് ഉണ്ടാവില്ല. ഇവിടെ നാലുനിലയില്‍ കെട്ടിടം നിര്‍മിക്കുകയാണ്. അത് പൂര്‍ത്തിയാകുന്നതുവരെ വെസ്റ്റ്ഹില്‍ ഐ.എന്‍.ടി.യു.സി ഓഫീസ് ആയിരിക്കും ഡി.സി.സി ഓഫീസായി പ്രവര്‍ത്തിക്കുക.