തിരുവനന്തപുരം: എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയില്‍ ഇറങ്ങിപ്പോക്കിന് മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച് പാര്‍ട്ടിക്കാരെ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിക്കുകയാണ്. ഒരു കാലഘട്ടത്തിലും ഇല്ലാത്ത തരത്തില്‍ രണ്ടര മുതല്‍ മൂന്നു ലക്ഷം പേരെയാണ് പിന്‍വാതിലിലൂടെ നിയമിച്ചത്.
മുപ്പത് ലക്ഷത്തിലധികം പേര്‍ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നതിനിടയിലാണ് ഇത്രയും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയത്. ഒഴിവുകള്‍ എപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളിലേക്ക് വിടാതെ പാര്‍ട്ടിയുടെ താഴേത്തട്ട് മുതല്‍ സംസ്ഥാന കമ്മിറ്റി വരെ സി.പി.എം സമാന്തര റിക്രൂട്ട്‌മെന്റ് നടത്തുകയാണ്. അവരുടെ കത്തിടപാടുകളാണ് പുറത്തുവന്നിരിക്കുന്നത്. അതിന് പകരമായി എം.എല്‍.എമാര്‍ ശിപാര്‍ശക്കത്ത് അയച്ചതിനെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. തിരുവനന്തപുരം നഗരസഭയിലെ 295 ഒഴിവുകളിലേക്ക് ആളുകളെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് മേയര്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഫോണില്‍ വിളിച്ചാണ് ആരോപണവിധേയനായ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇങ്ങനെയാണോ നീതി നടപ്പാക്കുന്നത്? ക്രൈംബ്രാഞ്ചോ മേയറോ കത്ത് വ്യാജമാണെന്ന് പറഞ്ഞിട്ടില്ല. അന്വേഷണം നടക്കുന്നതിനിടെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കത്ത് വ്യാജമെന്ന് മന്ത്രി പറഞ്ഞത്? കത്ത് വ്യാജമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞാല്‍ പിന്നെ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളത്? പദവി ദുര്‍വിനിയോഗം ചെയ്തുകൊണ്ടാണ് കത്ത് വ്യാജമാണെന്ന കണ്ടെത്തല്‍ മന്ത്രി നിയമസഭയില്‍ നടത്തിയതെന്നും സതീശന്‍ പറഞ്ഞു.