Wednesday, June 18, 2025

നികുതി വിഹിതം വസ്തുതയും വെട്ടിപ്പും

Must Read

ഡോ. തോമസ് ഐസക്

യൂണിയന്‍ ഫിനാന്‍സ് കമ്മീഷന്റെ അവാര്‍ഡ് പ്രകാരം കേന്ദ്ര നികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്കു കൈമാറേണ്ടതാണ്. എന്നാല്‍ 2022-23-ലെ ബജറ്റ് മതിപ്പു കണക്കു പ്രകാരം 29.60 ശതമാനം നികുതിയേ സംസ്ഥാനങ്ങള്‍ക്കു കൈമാറിയുള്ളൂ. ബിജെപി സര്‍ക്കാര്‍ ഒരുവര്‍ഷംപോലും പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത വിഹിതം കൈമാറിയിട്ടില്ല. 2014-15 മുതല്‍ 2022-23 വരെയുള്ള കാലയളവെടുത്താല്‍ ശരാശരി കൈമാറിയത് 32.54 ശതമാനം മാത്രമാണ്.

അതിഭീമമായ തുകയാണ് ഇതുവഴി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപ്പെടുന്നത്. 2022-23-ലെ ബജറ്റ് പ്രകാരം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറുന്ന നികുതി വിഹിതം 8,16,649 കോടി രൂപയാണ്. യഥാര്‍ത്ഥത്തില്‍ 41 ശതമാനം നികുതി കൈമാറിയിരുന്നെങ്കില്‍ 11,31,169 കോടി രൂപ സംസ്ഥാനങ്ങള്‍ക്കു ലഭിച്ചേനേ. അതായത് നടപ്പുവര്‍ഷത്തില്‍ സംസ്ഥാനങ്ങക്ക് 3,14,520 കോടി രൂപ നഷ്ടമാകും.ഇതു വലിയൊരു തട്ടിപ്പാണ്. അസല്‍ നികുതി വരുമാനത്തില്‍ നിന്ന് സര്‍ ചാര്‍ജ്ജും സെസും കഴിഞ്ഞുള്ള തുകയാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട നികുതി. എന്തുകൊണ്ട് സര്‍ ചാര്‍ജ്ജും സെസും ഒഴിവാക്കുന്നു? ഇവ പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടി പിരിക്കുന്നതാണ്. ഉദാഹരണത്തിന് റോഡ് സെസ് അല്ലെങ്കില്‍ വിദ്യാഭ്യാസ സെസ്. അങ്ങനെ കിട്ടുന്ന പണം പങ്കുവയ്ക്കുന്നത് ഉദ്ദേശലക്ഷ്യങ്ങള്‍ക്കു വിഘാതമാകുമെന്നാണു കേന്ദ്രത്തിന്റെ വാദം. ഇതില്‍ ഒരു ശരിയുണ്ടെങ്കിലും ഇത് ദുരുപയോഗപ്പെടുത്തുന്നുവെന്ന വിമര്‍ശനം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.

അതുകൊണ്ട് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള 2010-ലെ എം.എം. പുഞ്ചി കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ മോദി സര്‍ക്കാര്‍ ഇതൊരു കലയാക്കി മാറ്റി. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ 42 ശതമാനം നികുതി വിഹിതമെന്നുള്ളത് പുനരാലോചിക്കണമെന്ന ആവശ്യം ബിജെപി സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. എല്ലാ സംസ്ഥാന സര്‍ക്കാരുകളും കൂട്ടായി എതിര്‍ത്തതുകൊണ്ട് 42-ല്‍ നിന്ന് 41 ആയി കുറയ്ക്കുകയേ ചെയ്തുള്ളൂ. അതും ജമ്മു-കശ്മീറിന്റെ വിഹിതം തല്‍ക്കാലം ഒഴിവാക്കിയതുകൊണ്ട്.
ഫിനാന്‍സ് കമ്മീഷന്റെ തീര്‍പ്പിനെ അട്ടിമറിക്കാന്‍ ബിജെപി സര്‍ക്കാര്‍ പിന്നെ ചെയ്തത് സെസും സര്‍ ചാര്‍ജ്ജും വര്‍ദ്ധിപ്പിക്കുകയായിരുന്നു. പെട്രോള്‍, ഡീസല്‍ നികുതിയുടെ കാര്യത്തിലാണ് ഇത് ഏറ്റവും നിര്‍ലജ്ജം നടപ്പാക്കിയത്. 2014-ല്‍ ബിജെപി അധികാരമേല്‍ക്കുമ്പോള്‍ അടിസ്ഥാന എക്‌സൈസ് തീരുവ 1.2 രൂപയും അഡിഷണല്‍ എക്സൈസ് 6 രൂപയും സെസ് 2 രൂപയുമായിരുന്നു. നികുതികള്‍ കുറയ്ക്കുന്നതിനു മുമ്പ് 2021-ല്‍ അടിസ്ഥാന എക്‌സൈസ് തീരുവ 1.4 രൂപയും അഡിഷണല്‍ എക്സൈസ് 11 രൂപയും സെസ് 20.5 രൂപയുമായി ഉയര്‍ന്നു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 2014-15-ല്‍ സെസും സര്‍ ചാര്‍ജ്ജും കേന്ദ്ര നികുതി വരുമാനത്തിന്റെ 6 ശതമാനം മാത്രമായിരുന്നു. ഇപ്പോള്‍ അത് 20 ശതമാനത്തിനു മുകളിലാണ്. ഇതില്‍ നിന്നും കോമ്പന്‍സേഷന്‍ സെസ് കുറച്ചാലും മോദി ഭരണത്തിനു കീഴില്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ലാത്ത നികുതി വരുമാനം ഇരട്ടിയിലേറെ വര്‍ദ്ധിച്ചു. ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തിനുനേരെ സമാനതകളില്ലാത്ത കടന്നാക്രമണമാണ് മോദി ഭരണത്തില്‍ നടക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img