Friday, June 20, 2025

നാടിന്റെ മുഖച്ഛായ മാറ്റിയ കുടുംബശ്രീ

Must Read

പ്രത്യേക ലേഖകന്‍

സ്ത്രീ ശാക്തീകരണത്തിന്റെ എക്കാലത്തെയും മികച്ച ഉദാഹരണമാണ് കുടുംബശ്രീ. പുരുഷന്മാര്‍ മാത്രം കൈയടക്കിവെച്ചിരുന്ന എന്തെല്ലാം മേഖലകളിലേക്കാണ് വനിതകള്‍ സധൈര്യം കടന്നുവന്നത്. വാണിജ്യത്തിന്റെയും വ്യവസായത്തിന്റെയും ലോകത്ത് സ്ത്രീകളുടെ സാന്നിധ്യവും സേവനവും നൈപുണ്യവും പുതിയ സാധ്യതകള്‍ക്ക് ജന്മം നല്‍കി. തങ്ങള്‍ കേവലം അബലകളല്ല എന്ന്് വിളിച്ചോതുന്നതായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സംരംഭങ്ങള്‍.

വീടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകളെ സാമ്പത്തിക ക്രയവിക്രയത്തിന്റെ പുറംലോകത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു കുടുംബശ്രീ. അതൊരു തുടര്‍പ്രക്രിയയായിരുന്നു. വരുമാനമുണ്ടാക്കി കുടുംബത്തിന് താങ്ങാവുക എന്നതുമാത്രമായിരുന്നില്ല ലക്ഷ്യം. മറിച്ച് സാമൂഹിക ഉന്നമനത്തിന് അവരെ പ്രാപ്്തരാക്കുകയും അതിന്റെ പതാക വാഹകരായി അവരെ മാറ്റുകയുമായിരുന്നു.

1998ല്‍ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായ കാലത്താണ് കുടുംബശ്രീ ആരംഭിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യനിര്‍മാര്‍ജനം ആയിരുന്നു ലക്ഷ്യം. ഒരു കുടുംബത്തില്‍ നിന്ന് ഒരംഗം എന്ന നിലയിലാണ് അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയത്. വലിയൊരു സാമൂഹിക മുന്നേറ്റത്തിനാണ് കുടുംബശ്രീ തുടക്കം കുറിച്ചത്. ജാതി, മത, രാഷ്ട്രീയ വേര്‍തിരിവുകള്‍ ഒന്നും കൂടാതെ വനിതകള്‍ സംഘടിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ക്കും ഇതര രാജ്യങ്ങള്‍ക്ക് തന്നെയും കുടുംബശ്രീ മാതൃകയും പ്രചോദനവും ആയി. കുടുംബശ്രീയുടെ ഉല്‍പന്നങ്ങള്‍ എല്ലായിടങ്ങളിലും മികച്ച പ്രതികരണം നേടി. കേവലം വീട്ടിലെ മീനും അരിയും വാങ്ങി കഴിഞ്ഞുകൂടിയ വീട്ടമ്മ ലാഭവിഹിതത്തിന്റെയും മിച്ച മൂല്യത്തിന്റെയും സിദ്ധാന്തങ്ങള്‍ സ്വായത്തമാക്കി. സംഗീതത്തിന്റെയും ചിത്രത്തിന്റെയും എഴുത്തിന്റെയും വായനയുടെയും ലോകത്ത് സ്ത്രീയെ എത്തിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു.
നാടിനെ വെളിച്ചത്തിലേക്ക് നയിക്കുന്ന ബള്‍ബ് നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാനും കുട നിര്‍മാണ യൂണിറ്റുകള്‍ സാധ്യമാക്കുന്നതിനും സോപ്പുനിര്‍മാണ രംഗത്ത് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടാനും കുടുംബശ്രീ എന്ന പ്രസ്ഥാനത്തിന് സാധിച്ചു.

കാന്റീനുകള്‍, കെട്ടിടനിര്‍മാണ യൂണിറ്റുകള്‍, ശിങ്കാരിമേളം ടീം, യോഗ പരിശീലനം, കൗതുകവസ്തു നിര്‍മാണം, ടൂറിസം എന്നിങ്ങനെ കുടുംബശ്രീ കൈ വെയ്ക്കാത്ത മേഖല ഇല്ലെന്ന് തന്നെ പറയാം.

സ്ത്രീകള്‍ സാമ്പത്തികമായി സ്വയംപര്യാപ്തത നേടുന്നതിനൊപ്പം നാടിനെയും സമൂഹത്തെയും മുന്നോട്ടു നയിക്കുകയാണ് ചെയ്യുന്നത്.
കുടുംബശ്രീയിലൂടെ സ്ത്രീസമൂഹം വിജയം നേടിയതിന്റെ എത്രയോ കഥകളാണ് നമുക്ക് ചുറ്റും തെളിഞ്ഞുനില്‍ക്കുന്നത്.

വയനാട്ടിലെ പുല്‍പ്പള്ളിയില്‍ ആടിക്കൊല്ലിയില്‍ 10 വീട്ടമ്മമാര്‍ ചേര്‍ന്ന് രൂപം നല്‍കിയ ഭാഗ്യലക്ഷ്മി കൂട്ടായ്മയുടെ ബ്രാന്‍ഡ് തേനായ വയനാട് ബീ ഗാര്‍ഡന്‍ റോയല്‍ ഹണി ഡെല്‍ഹി സരസ് മേളയിലടക്കം ഇടം നേടി. തേന്‍ ഉല്‍പാദനത്തോടൊപ്പം വാഴകൃഷിയും പപ്പായകൃഷിയും നടത്തിവരുന്നു. തയ്യല്‍ യൂണിറ്റ്, ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ്, ഓട്ടോറിക്ഷ എന്നിവയുമുണ്ട്. പത്ത് ലക്ഷം രൂപയുടെ ആസ്തിയാണ് ഉള്ളത്്.

ആലപ്പുഴയിലെ ചെങ്ങന്നൂരില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ഇടം നല്‍കുന്ന ഷീ ലോഡ്ജ് ശ്രദ്ധേയമായ സംരംഭമാണ്. നാലു മുറികളിലായി എട്ടുപേര്‍ക്ക് താമസിക്കാം. ഒരു മാസത്തേക്ക് മുവായിരം രൂപയാണ് വാടക. കണ്ണൂരിലെ കുടുംബശ്രീ അംഗങ്ങള്‍ നിര്‍മിച്ച കുടകള്‍ വാങ്ങാന്‍ ആളുകള്‍ ഏറെയാണ്. ത്രീ ഫോള്‍ഡ് ഇനത്തില്‍പെട്ട 500 കുടകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിച്ചത്. നല്ല അഭിപ്രായമാണ് ലഭിച്ചതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു.

കോഴിക്കോട് ജില്ലയിലെ സ്വരലയം കുടുംബശ്രീ കൂട്ടായ്മ ശിങ്കാരിമേളവുമായി നാടു ചുറ്റുകയാണ്. ശിങ്കാരിമേളം കൂടാതെ വിളക്കാട്ടവും ഡിജെ ഫ്യൂഷനും സംഘടിപ്പിക്കുന്നുണ്ട്. 1500 വേദികളില്‍ ശിങ്കാരിമേളം നടത്തിക്കഴിഞ്ഞു. ഇപ്രകാരം എല്ലാ ജില്ലകളിലും കുടുംബശ്രീയുടെ വിജയപതാകകള്‍ ഉയര്‍ന്നതായി കാണാം. 3,02,552 അയല്‍ക്കൂട്ടങ്ങളും 45,85,677 അംഗങ്ങളുമാണ് കുടുംബശ്രീക്കുള്ളത്. 1070 ആണ് സി.ഡി.എസുകളുടെ എണ്ണം. കുടുംബശ്രീ ബസാര്‍ ഡോട്ട് കോം എന്ന പേരില്‍ ഓണ്‍ലൈന്‍ വിപണനരംഗത്തും സജീവമാണ്. ആമസോണ്‍, സഹേലി എന്നിവയുമായി സഹകരിച്ചും വിപണനം നടത്തുന്നുണ്ട്.

സ്ത്രീധനം, സ്ത്രീധനപീഡനം തുടങ്ങിയ സാമൂഹിക തിന്മകളില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ടെന്ന് തദ്ദേശ ഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ പറയുന്നു. അതിനിയും തുടരേണ്ടതുണ്ട്.
കര്‍ഷകരുടെയും കാര്‍ഷിക കൂട്ടായ്മയുടെയും ഉന്നമനത്തിനായും കുടുംബശ്രീ പ്രവര്‍ത്തിക്കുന്നു. ആട്ഗ്രാമം, ക്ഷീരസാഗരം, കേരള ചിക്കന്‍ എന്നീ പദ്ധതികളിലൂടെ മൃഗസംരക്ഷണരംഗത്തും പ്രസ്ഥാനം സജീവമാണ്.
കുടുംബശ്രീയെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടത്തുന്നു എന്നൊരു പരാതി നേരത്തെ മുതല്‍ ഉയര്‍ന്നു കേട്ടിരുന്നു. കുടുംബശ്രീയുടെ രൂപീകരണത്തിലും മറ്റും ഇടതുപക്ഷത്തിന് ഉണ്ടായിരുന്ന മേല്‍ക്കൈ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കുടുംബശ്രീക്ക് ബദലായി ജനശ്രീ എന്നൊരു പ്രസ്ഥാനം ഉയര്‍ന്നുവന്നെങ്കിലും അതിന് വലിയ വേരോട്ടം ലഭിച്ചില്ല. കുടുംബശ്രീ ഇന്ന് വലിയ പ്രസ്ഥാനമായി മാറി. സ്ത്രീ ശാക്തീകരണം എന്ന ചെറിയ ലക്ഷ്യമല്ല ഇന്ന് പ്രസ്ഥാനത്തിന് ഉള്ളത്. സാമൂഹിക, സാമ്പത്തിക രംഗത്ത് ലോകം ഉറ്റുനോക്കുന്ന സംവിധാനമായി കുടുംബശ്രീ മാറിയിരിക്കുകയാണ്. അതിന്റെ ശക്തിയും ചൈതന്യവും അനുദിനം സാമൂഹികജീവിതത്തെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടരണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. വരുംദിവസങ്ങളില്‍ അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. ഗ്രാമങ്ങളിലെ സ്ത്രീകള്‍ കണക്കുപുസ്തകങ്ങളും ലഡ്ജറുകളുമായി കുടുംബശ്രീ യോഗത്തിന് പോകുമ്പോള്‍ ചിലരെങ്കിലും അതിനെ വൃഥാവ്യായാമമായി കണ്ടിട്ടുണ്ടാവണം. ഇന്ന് അങ്ങനെയില്ല. കുടുംബശ്രീയുടെ സാധ്യതയും സ്വാധീനവും എല്ലാവരും തിരിച്ചറിയുന്നു. നവലോകസൃഷ്ടിക്കായുള്ള സ്ത്രീകളുടെ മുന്നേറ്റം അടയാളപ്പെടുത്തുന്ന ഒന്നായി കുടുംബശ്രീ മാറുകയാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img