കെ.ടി ശേഖര്‍
ഈ നാടകം കണ്ടിട്ടില്ലെങ്കില്‍, മലയാളത്തിലെ മികച്ച നാടകങ്ങളിലൊന്ന് നിങ്ങള്‍ക്ക് നഷ്ടമായെന്ന് പറയേണ്ടിവരും. നാടകത്തിന് വേണ്ടി ജീവിതം നീക്കിവെച്ച, പാര്‍ശ്വവത്കൃതരുടെ ജീവിത വ്യഥകള്‍ കലയിലൂടെ പറഞ്ഞ് കലഹിച്ച ശാന്തന്റെ ഒര്‍മ്മകള്‍ക്ക് മുന്നില്‍ , ശാന്തന് രചിച്ച റഫീക്ക് മംഗലശ്ശേരി സ്വതന്ത്രാവിഷ്ക്കാരം നടത്തി അവതരിപ്പിച്ച ‘ഭൂപടം മാറ്റിവരയ്ക്കുമ്പോള്‍ ‘ എന്ന നാടകം അരങ്ങിലെ പൂര്‍ണ്ണതയായിരുന്നു.
കോഴിക്കോട് ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ നാല്പതിലേറെ വരുന്ന നാടക പ്രവര്‍ത്തകര്‍ വേദിയിലേക്ക് ചേര്‍ത്ത് പിടിച്ച് സംവദിക്കുകയായിരുന്നു. അവര്‍ ഉള്ളുകൊണ്ട് ചിരിച്ചും കരഞ്ഞും പ്രതിഷേധിച്ചും പ്രതിരോധിച്ചും അരങ്ങില്‍ ഇഴുകിച്ചേര്‍ന്നു.
ജീവിതം ഭദ്രമാക്കാനുള്ള സുരക്ഷിത മാര്‍ഗ്ഗം തേടി കൂടെയുണ്ടായിരുന്നവര്‍ പോയിട്ടും, സ്വന്തം ഗ്രാമത്തിന്റെ വിളക്കു മാടമായി നിലകൊളളുന്ന വായനശാലയുടെ കാവല്‍ക്കാരനായി പ്രതിരോധ മതില് തീര്‍ത്ത സതീശനെന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകന്റെ മനോവ്യാപാരത്തിലൂടെയാണ് കഥ പറയുന്നത്. ഒരു നാടകത്തില്‍ പോലും , കുന്തം പിടിച്ചു നില്ക്കുന്ന ഭടന്റെ വേഷം പോലും ലഭിക്കാത്തവന് എന്ന് അപഹസിക്കപ്പെടുന്ന, ഇത്തരം സതീശന്മാരുടെ നിസ്വാര്‍ത്ഥവും നിഷ്കളങ്കവുമായ സംഘാടന വൈഭവമാണ് മിക്ക ഗ്രാമീണ കൂട്ടായ്മകളുടേയും കരുത്ത് എന്ന് വിളിച്ച് പറഞ്ഞ് അവരെ ആശ്ശേഷിക്കുകയാണ് നാടകം. എന്തിനെന്നില്ലാതെ , ഒന്നിനും സമയം തികയാതെ എല്ലാവരും തിരക്ക് പിടിച്ച് ഓടുമ്പോള്‍, മരിച്ചു പോയവരുടെ ഓര്‍മകളും വായിച്ച് വായിച്ച് ഭ്രാന്ത് പിടിച്ചവരുടെ ആവേശവും പുസ്തകങ്ങളിലൂടെയും നാടകങ്ങളിലൂടെയും മനസ്സില്‍ കയറിക്കൂടിയ കഥാപാത്രങ്ങളുടെ കരുത്തും മാത്രമാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്ക് പ്രതിരോധത്തിന് കൂട്ട്.
ഭ്രാന്തമായ ആവേശത്തോടെയുടെയുള്ള, ആ കരുത്തിന് മുന്നില്‍ എല്ലാവിധ തിന്മകളും കീഴടങ്ങിയേ മതിയാവൂ. അതു തന്നെയാണ് ശുഭ പര്യവസായിയായ നാടകാന്ത്യം.
സംഗീതം, വെളിച്ചം, രംഗസജ്ജീകരണം എന്നിവയുടെ യഥോചിതമായ സന്നിവേശത്തിലൂടെ അതിശയിപ്പിക്കുന്ന നാടക സൃഷ്ടിയാണ് റഫീക്ക് നിര്‍വ്വഹിച്ചിട്ടുള്ളത്.
ഈ നാടകം നാട് കാണണം. കുട്ടികളും മുതിര്‍ന്നവരും ഒരുമിച്ചിരുന്ന് കാണണം. നാട്ടിന്‍പുറങ്ങളിലെ ഗ്രന്ഥശാലകള്‍ അവതരണത്തിന് വേദിയൊരുക്കണം. മനുഷ്യമനസ്സില്‍ കരിന്തിരി കത്തുന്ന നന്മയുടെ വിളക്കുകളില്‍ അല്പം എണ്ണ പകരാന്‍ അതിലൂടെ സാധിക്കും.