ധന്യാ രാജേഷ്
അറിവിന്റെ അക്ഷയ ഖനികളായ നമ്മുടെ വിദ്യാലയങ്ങള്‍ മദ്ധ്യ വേനല്‍ അവധിക്ക് ശേഷം തുറന്നതോടെ ആടിയും പാടിയും കളിച്ചും ചിരിച്ചും കൈകോര്‍ത്തും സ്‌കൂള്‍ പ്രവേശനത്തെ ഉത്സവമാക്കിയ പഴയ നാളുകള്‍ തിരിച്ചെത്തി എന്ന് പറയാമെങ്കിലും മുഖത്തെ പുഞ്ചിരി കണ്ണുകളിലൂടെ മാത്രം തിരിച്ചറിയാന്‍ പറ്റുന്ന ദുഃഖകരമായ ഒരു കാലഘട്ടത്തില്‍ നിന്നും പൂര്‍ണമായ മോചനം ഇപ്പോഴും കൈവന്നിട്ടില്ല എന്നത് സന്തോഷത്തിന്റെ നിറം അല്‍പമെങ്കിലും കെടുത്തുന്നു.
മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ചു നിര്‍ബന്ധിതമാക്കപ്പെട്ട പഠനരീതികളോട് കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് നമ്മുടെ അധ്യാപകരും കുട്ടികളും വളരെ ശ്രമകരമായെങ്കിലും പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ഗുരു മുഖത്തു നിന്നും അടര്‍ന്നു വീഴുന്ന അറിവുകള്‍ പുസ്തകത്തിലോ ബ്ലാക്ക് ബോര്‍ഡിലോ എഴുതാതെ തന്നെ നേരിട്ട് ഹൃദിസ്ഥമാക്കിയിരുന്ന പഴയ ഗുരുകുല സമ്പ്രദായത്തില്‍ നിന്നും ഏറെ മാറി അധ്യാപകരും ശിഷ്യരും പരസ്പര സാമിപ്യമില്ലാതെ വിദൂരങ്ങളില്‍ സ്വന്തം വീടുകളില്‍ ഇരുന്നു കൊണ്ട് തന്നെ നേരില്‍ കണ്ട് ആശയ വിനിമയം നടത്തുന്ന സാങ്കേതിക മികവിലേക്ക് ഉയര്‍ന്നപ്പോള്‍ നമ്മുടെ കുട്ടികള്‍ക്കുണ്ടായ നഷ്ടം ഒട്ടും ചെറുതായിരുന്നില്ല.
സ്‌കൂളിലെ ക്ലാസ്സ് മുറിയിലെ അദ്ധ്യാപനത്തില്‍ നിന്ന് വ്യത്യസ്തമായി വീടുകളിലെ ഓണ്‍ലൈന്‍ ക്ലാസ്സ് മുറികളില്‍ കുടുങ്ങിപോയ കുട്ടികള്‍ക്ക് അവരുടെ അധ്യാപകരുടെയും കൂട്ടുകാരുടെയും സാമിപ്യവും കളി ചിരികളും കലഹങ്ങളും മാനസിക ഉല്ലാസവും കായിക ഉല്ലാസവും ഒക്കെ നഷ്ട്ടപെട്ടുപോയിരുന്നു. പരസ്പരം അടുത്ത് കണ്ടു കൊണ്ടുള്ള സാമൂഹിക ഇടപെടലുകളും ബന്ധങ്ങളും മുഖാമുഖം കണ്ടുള്ള സംസാരവുമൊക്കെ കുട്ടികളുടെ വ്യക്തിത്വ വികസനത്തേയും സാമൂഹിക പ്രതിബദ്ധതയെയുമൊക്കെ വളരെ അധികം സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വിദ്യാഭ്യാസം എന്ന വാക്കിനപ്പുറം വിദ്യാലയങ്ങളില്‍ നിന്ന് ലഭിക്കുന്ന അച്ചടക്കം, കലാ കായിക പരമായ അറിവുകള്‍, സഹജീവി സ്നേഹം, സഹകരണ മനോഭാവം ഇതൊന്നും നമ്മുടെ കുട്ടികള്‍ പഠിക്കാതെ പോയേക്കും എന്നത് വലിയൊരു ആശങ്ക ആയിരുന്നു.
ആശങ്കകള്‍ക്ക് വിരാമമിട്ടു കൊണ്ട് കൊറോണ കാലത്തെ വെല്ലുവിളികളെ അതിജീവിച്ചു സ്‌കൂളുകളില്‍ അദ്ധ്യാപനം പുനരാരംഭിച്ച ഈ ഒരു സന്തോഷാവസരത്തില്‍ ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുഞ്ഞു മക്കള്‍ സുരക്ഷിതരായും അവര്‍ക്കും സമൂഹത്തിനും ഗുണകരമായവരായും അറിവും വ്യക്തിത്വവും ഉള്ളവരായും വളര്‍ന്നു വരട്ടെ എന്നും അവരെ അതിനു പ്രാപ്തരാക്കാന്‍ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കട്ടെ എന്നും മാത്രമാണ് ആശംസിക്കാനുള്ളത്.