സ്വന്തം ലേഖകന്‍
കോഴിക്കോട്: നഗരത്തില്‍ ശുചിത്വമാര്ന്ന പരിതസ്ഥിതിയില്‍ മാംസ വില്പന നടത്തുന്നതിന് ഇനിയും സാഹചര്യമായില്ല. മാംസക്കടകള്‍ പലതും വൃത്തിഹീനമായ നിലയിലാണ്. മൃഗസംരക്ഷണവകുപ്പിന്റെയോ കോര്‍പറേഷന്റേയോ പരിശോധന കാര്യക്ഷമമല്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. അതേസമയം, കോതിയില്‍ ആധുനിക അറവുശാല സ്ഥാപിക്കുന്ന പദ്ധതി ഇനിയും സജീവമായിട്ടില്ല. പദ്ധതിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയ സാഹചര്യത്തില്‍ അറവുശാല കെട്ടിടത്തിന്റെ മുകളില്‍ ടര്‍ഫ് ഒരുക്കാന്‍ കോര്പറേഷന് നീക്കം തുടങ്ങിയിരുന്നു. എന്നാല്‍ ഇത്് പ്രായോഗികമല്ല എന്നാണ് ഒടുവില്‍ കണ്ടെത്തിയത്. ഏതായാലും നാട്ടുകാരുടെ എതിര്‍പ്പ് കാരണം പ്രവൃത്തി തുടങ്ങാനായിട്ടില്ല.
ആധുനിക സംവിധാനത്തില്‍ ഏര്‍പ്പെടുന്ന അറവുശാലയില്‍ പാരിസ്ഥിതിക പ്രശ്നങ്ങളോ മാലിന്യ പ്രശ്നങ്ങളോ ഉണ്ടാവില്ലെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മാലിന്യ സംസ്കരണത്തിന് പ്രത്യേക സംവിധാനം ഒരുക്കും.
കോതിയില്‍ ഒരു ഏക്കര്‍ ഭൂമിയാണ് കോര്‍പറേഷന്റെ കൈവശമുള്ളത്. ഇവിടെ അറവുശാല നിര്‍മിക്കാനാണ് പദ്ധതി. നഗരത്തില്‍ പ്രതിദിനം പതിനായിരം കിലോ മാംസം വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. അനധികൃതമായാണ് അറവ് നടക്കുന്നത്. പരിശോധനാ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. അതുകൊണ്ടുതന്നെ കോര്പറേഷന് ആരോഗ്യവിഭാഗം കണ്ണടക്കുകയാണ് പതിവ്. പുതിയ പദ്ധതിക്ക് 12 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 50 മാടുകളെയും 25 ആടുകളെയും ഒരേസമയം കശാപ്പ് ചെയ്യാനുള്ള സംവിധാനം ഉണ്ടാകും. മൃഗങ്ങളുടെ എല്ല് പൊടിച്ച് വളമാക്കാനും മലിനജലം സംസ്കരിച്ച് ഉപയോഗിക്കാനും സംവിധാനമൊരുക്കും.
എന്നാല്‍ നാല് അംഗനവാടികളും മറ്റും പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ പദ്ധതി തുടങ്ങാന്‍ നാട്ടുകാര്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ഷെഗല്ലെയുടെയും മറ്റും പശ്ചാത്തലത്തില്‍ മാംസക്കടകളില്‍ പരിശോധന ശക്തമാക്കണമെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.