ഇടുക്കി: ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട് മുരിക്കാശ്ശേരിയില്‍ നടത്തിയ പ്രസംഗത്തില്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു. ഇക്കാര്യത്തില്‍ ഖേദ പ്രകടനത്തിനില്ല. ധീരജിനെ കൊന്നത് എസ്എഫ്ഐക്കാരാണ്. എസ്എഫ്ഐക്കാര്‍ കെ എസ് യു നേതാക്കളെ കുത്തുന്നതിനിടയില്‍ അബദ്ധത്തില്‍ ധീരജിന് കുത്തുകൊണ്ടതാണെന്ന് സി.പി.മാത്യു ആവര്‍ത്തിച്ചു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സി.പി.മാത്യു നേരത്തെ ആരോപിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം സത്യന്‍, എസ്എഫ്ഐ നേതാക്കളായ വിഷ്ണു, ടോണി കുര്യാക്കോസ് എന്നിവരുടെ ഇടപെടല്‍ സംശകരമാണെന്നും സി.പി.മാത്യു ആരോപിച്ചിരുന്നു.
അതേസമയം ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ധീരജിന്റെ കുടുംബം. ധീരജിനെതിരായ അപവാദ പ്രചാരണം സഹിക്കാവുന്നതിന്റെ അപ്പുറമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കള്ളും കഞ്ചാവും കുടിച്ച് നടന്ന സംഘത്തില്‍പ്പെട്ടവനാണ് ധീരജ് എന്നിങ്ങനെയുള്ള അപവാദങ്ങള്‍ പറഞ്ഞ് നടക്കുകയാണ്. സഹിക്കാവുന്നതിലും അപ്പുറമാണ് ഇത്.
മരണം ഇരന്ന് വാങ്ങിയെന്ന പരാമര്‍ശം ഏറെ വേദനിപ്പിച്ചെന്ന് മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടിക്കരഞ്ഞ് ധീരജിന്റെ അച്ഛന്‍ പറഞ്ഞു. ഇരന്ന് വാങ്ങിയ മരണമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞത് തങ്ങളാണ് കൊന്നതെന്ന് വ്യക്തമാക്കുന്ന പരാമര്‍ശമാണതെന്നും ധീരജിന്റെ അച്ഛന്‍ പറഞ്ഞു. കൊന്നിട്ടും കലി തീരാതെ വീണ്ടും കൊല്ലുകയാണ്. കലി തീരുന്നില്ലെങ്കില്‍ ഞങ്ങളെ കൂടി കൊല്ലണമെന്ന് ധീരജിന്റെ അമ്മ പറഞ്ഞു. ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന് എതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ധീരജിന്റെ കുടുംബം പറഞ്ഞു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ കെഎസ്യു പ്രവര്‍ത്തകന്റെ കുത്തേറ്റാണ് ധീരജ് മരിച്ചത്.