Thursday, June 19, 2025

ദേശീയ ബദല്‍: കോണ്‍ഗ്രസിന്റെ കാര്യത്തില്‍ സി.പി.എം- സി.പി.ഐ ഭിന്നത രൂക്ഷം

Must Read

കോഴിക്കോട്: ദേശീയ ബദല്‍ രൂപപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തണമോ എന്ന വിഷയത്തില്‍ ഇടതുപക്ഷത്തെ മുഖ്യകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം  മാത്രം മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ ചേര്‍ത്തുപിടിക്കേണ്ടതില്ല                      
എന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. എന്നാല്‍, കേരളമല്ല ഇന്ത്യ എന്ന വിശാല കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ട് ഒരുമുളം മുന്നേ എറിയുകയാണ് സി.പി.ഐ. തമിഴ്‌നാട ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയ കാര്യം സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വമാണ് ദേശീയ ബദല്‍ എന്ന ആശയത്തിന്റെ പേരില്‍ ആദ്യം വെടിപൊട്ടിച്ചത്. കോണ്‍ഗ്രസിനോട് പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ മുഖ്യശത്രുവായ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ദേശീയബദലിന്റെ മുന്‍നിരയില്‍ നയിക്കാന്‍ കോണ്‍ഗ്രസ് വേണമെന്ന കാര്യത്തില്‍ സി.പി.ഐക്ക് രണ്ടഭിപ്രായമില്ല. രാജ്യത്തെ ഏറ്റവും വലിയ മതേതരകക്ഷി എന്ന നിലയിലും കോണ്‍ഗ്രസിന്റെ സാന്നിധ്യവും സ്വാധീനവും കുറച്ചു കാരണരുത് എന്നാണ് സി.പി.ഐയുടെ നിലപാട്.
ബിനോയ് വിശ്വത്തിന്റെ അഭിപ്രായ പ്രകടനങ്ങളോട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും യോജിച്ചിട്ടുണ്ട്.
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോലുള്ള പ്രാദേശിക രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ച് സി.പി.ഐയുടെ അഭിപ്രായ പ്രകടനത്തെ ഖണ്ഡിക്കുകയാണ് സി.പി.എം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തൃക്കാക്കര ഉയര്‍ത്തിയാണ് ബിനോയ് വിശ്വത്തെ പ്രതിരോധിക്കുന്നത്. തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ത്ഥി ജയിക്കേണ്ടതില്ലേ എന്നാണ് ചോദ്യം. ദേശീയ രാഷ്ട്രീയം ആ നിലയില്‍ കാണണമെന്നാണ് സി.പി.ഐ പറയുന്നത്. തൃക്കാക്കരയില്‍ ഇടതുമുന്നണി ജയിക്കണം എന്നുതന്നെയാണ് തങ്ങളുടെ ആവശ്യമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണനം ഉയര്‍ത്തിയാണ് സി.പി.എം പ്രതിരോധമൊരുക്കുന്നത്. ഒന്നാം യു.പി.എയുടെ കാലത്ത് യോജിച്ച ഭരണം കാഴ്ചവെച്ചതും മറ്റും സി.പി.എം വിസ്മരിക്കുകയാണ്. പാര്‍ട്ടി പത്രങ്ങളിലും ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ വന്നുകഴിഞ്ഞു.
ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ഒന്നിച്ചു പോകണമെന്ന നിലപാടായിരിക്കും സി.പി.എം കേന്ദ്രനേതൃത്വത്തിന് ഉണ്ടാവുക. അതിന് തടയിടാനുള്ള ശ്രമങ്ങള്‍ കേരളഘടകത്തിന്റെ ഭാഗത്തുനിന്ന് മാത്രമേ ഉണ്ടാവുകയുള്ളു. ഇത് മുന്നില്‍ കണ്ടാണ് സി.പി.ഐ തങ്ങളുടെ നിലപാട് നേരത്തെ വ്യക്തമാക്കിയത്. കേരളത്തിന്റെ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി ദേശീയ നിലപാട് പ്രഖ്യാപിക്കുന്നതിലെ അപര്യാപ്തതയാണ് സി.പി.ഐ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസുമായി നെഹ്‌റുവിന്റെ കാലം മുതല്‍ അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ അവരുമായി യോജിക്കാന്‍ സാധിക്കാവുന്ന മേഖലകള്‍ ഏറെയാണ്. അതിലേക്കാണ് സി.പി.ഐ വിരല്‍ ചൂണ്ടുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും ഇതിനോട് യോജിക്കുമെന്നാണ് സി.പി.ഐയുടെ കണക്കുകൂട്ടല്‍. ഏതായാലും ഇതിനെ നഖനിഖാന്തം എതിര്‍ക്കാനുള്ള നീക്കം കേരളഘടകം ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലും ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും വിഷയം ചൂടേറിയ ചര്‍്ച്ചയാവും.
കെ. റെയില്‍ വിഷയത്തില്‍ സി.പി.ഐക്ക് എതിര്‍പ്പുണ്ടെങ്കിലും അവര്‍ പരസ്യമായി രംഗത്ത് വന്നിട്ടില്ല. അതേസമയം, പാര്‍ട്ടിയുടെ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയും മറ്റും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയുണ്ടായി. യുവജനസംഘടനയായ എ.ഐ.വൈ.എഫ് പരസ്യപ്രസ്താവനക്ക് തയാറായിട്ടില്ലെങ്കിലും പദ്ധതിയോട് അവര്‍ക്കും യോജിപ്പില്ല എന്നാണ് സൂചന. ഇതിന്റെ പേരിലും മുന്നണിയില്‍ ആശയക്കുഴപ്പവും അസംതൃപ്തിയും സംജാതമായിട്ടുണ്ട്. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img