ന്യൂഡല്‍ഹി: റോഡിലെ കുഴികള്‍ മൂലം ഉണ്ടാക്കുന്ന അപകടങ്ങളെത്തുടര്‍ന്ന് രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 2300 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ 2016 മുതല്‍ 2020 വരെയുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 ലെ കണക്ക് ഇതുവരെയും കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
ഇതിനിടെ ദേശീയപാതയിലെ കുഴികളും, ശോചനീയാവസ്ഥയും അധികൃതരെ അറിയിക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്പും, ഓണ്‍ലൈന്‍ സംവിധാനവും ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദേശീയപാത അതോറിറ്റിയാണ് പുതിയ സംവിധാനം തയ്യാറാക്കുന്നത്. ലഭിക്കുന്ന പരാതികളില്‍ നടപടിയെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കും. അതില്‍ വീഴ്ച വരുത്തിയാല്‍ പിഴ ഉള്‍പ്പടെയുള്ള ശിക്ഷാനടപടികള്‍ ഈടാക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
റോഡിലെ കുഴിയില്‍ വീണ് അപകടങ്ങള്‍ പതിവാകുന്നതിലുള്ള ആശങ്ക കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമീപകാലത്ത് പ്രകടിപ്പിച്ചിരുന്നു. ഇത്തരം അപകടങ്ങള്‍ മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നത്. ഭാവിയില്‍ ഇങ്ങനെ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ വിശദീകരണം നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റോഡിലെ കുഴികളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കുന്നത്.
റോഡുകളിലെ അറ്റകുറ്റ പണികള്‍ നടത്തുന്നതില്‍ വരുത്തുന്ന വീഴ്ചകളെ സുപ്രീം കോടതിയും 2018ല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഏകോപനമില്ലായ്മയാണ് അറ്റകുറ്റ പണികളില്‍ ഉണ്ടാകുന്ന വീഴ്ചയ്ക്ക് കാരണമെന്നായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.