തിരൂരങ്ങാടി: രണ്ടു ചെറുപ്പക്കാരുടെ മരണം ഒരു നാട്ടിന്റെ മൊത്തം ദുഃഖമായി മാറുന്ന അനുഭവം അപൂർവമാണ്. എന്നാൽ കഴിഞ്ഞ ദിവസം ചെമ്മാട് പ്രദേശത്തെ സുഹൃത്തുക്കളായ രണ്ടു പേരുടെ മരണം ആ ദേശത്തിന്റെയും, ഒരു പരിധി വരെ മറു ദേശങ്ങളുടെയും ദുഃഖമായി മാറുകയായിരുന്നു. പൊതു രംഗത്തെ സജീവ സാന്നിധ്യമായ കെ.വി മുഹമ്മദ് അസ്‌ലമിന്റെയും കണ്ടാണത്ത് ഷുഹൈബിന്റെയും വിയോഗമായിരുന്നു അത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നാണ് ചെമ്മാട് ബ്ലോക്ക് റോഡിലെ ഷുഹൈബ് (42) തിങ്കളാഴ്‌ച വൈകുന്നേരം മരിച്ചത്. യാത്രക്കിടെ അനുഭവപ്പെട്ട അസ്വസ്ഥത ഷുഹൈബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷുഹൈബിന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് അസ്‌ലം ഏറെ ദുഃഖിതനായിരുന്നു. ചൊവ്വാഴ്‌ച രാവിലെ ഭാര്യയെ കോളജിലേക്ക് യാത്രയാക്കിയ ശേഷം കാണാതായ അസ്‌ലമിനെ പരപ്പനങ്ങാടിയിൽ തീവണ്ടി തട്ടി മരിച്ചനിലയിലാണ് പിന്നീട് കണ്ടെത്തിയത്. ഫാറൂഖ് കോളജ് യൂണിയൻ മുൻ ചെയർമാനും തിരൂരങ്ങാടി നിയോജകമണ്ഡലം എം.എസ്.എഫ് മുൻ പ്രസിഡന്റുമാണ് മുഹമ്മദ് അസ്‌ലം. ഷുഹൈബ് തിരൂരങ്ങാടി മുനിസിപ്പൽ മുസ്‌ലിം യൂത്ത്‌ലീഗ് ജോയിന്റ് സെക്രട്ടറിയും 30 ആം ഡിവിഷൻ മുസ്‌ലിംലീഗ് ജനറൽസെക്രട്ടറിയുമാണ്.
കോവിഡ് സാഹചര്യത്തിലടക്കം തിരൂരങ്ങാടിയിൽ സന്നദ്ധ-സേവന പ്രവർത്തനങ്ങൾക്കും ഷുഹൈബിന്റെ നേതൃത്വമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് വീട്ടിലെത്തിച്ച ഷുഹൈബിന്റെ മയ്യിത്ത് തിരൂരങ്ങാടി വലിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മയ്യിത്ത് പരിശോധനക്കു ശേഷം മുഹമ്മദ് അസ്‍ലമിന്റെ ഖബറടക്കം പിതാവിന്റെ സ്വദേശമായ കൊണ്ടോട്ടി ചിറയിൽ ചുങ്കം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.ഇട വിട്ട ദിവസങ്ങളിലായുണ്ടായ ഈ രണ്ടു ചെറുപ്പക്കാരുടെയും നഷ്ടം ഒരിക്കലും നികത്താനാവാത്തതാണെന്ന് മുസ്‌ലിം യൂത്തു ലീഗ് പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും ഇ. ടി മുഹമ്മദ് ബഷീർഎം. പി യും അറിയിച്ചു. വല്ലാത്ത കർമ്മോൽസുകാരായിരുന്നു ഇരുവരും എന്ന് ബഷീർ പറഞ്ഞു. അമ്പരപ്പോടെയാണ് ആ മരണ വാർത്തകൾ സ്വീകരിച്ചതെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു. സ്വന്തമായ വികാര- വിചാരങ്ങൾക്കുമപ്പുറം പാർട്ടിയായിരുന്നു ഇരുവർക്കും വികാരവും വിചാരവുമെന്നു പി. കെ ഫിറോസ് ഓർത്തു. സ്വന്തം വ്യസനങ്ങൾ സംഘടനയുടെ തൂവാല കൊണ്ട് മറച്ചു പിടിക്കുന്നവരായിരുന്നു ഇരുവരുമെന്ന് ഫിറോസ് ഓർത്തു.