സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനും പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് നല്‍കുന്നതിനും പിടികൂടാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും നടപ്പാകാന്‍ പ്രയാസം. വന്‍ സാമ്പത്തിക ചെലവാണ് ഇതിന് വിലങ്ങുതടിയാവുന്നത്.
സംസ്ഥാനത്തൊട്ടാകെ 15 കോടിയില്‍ അധികം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് അഞ്ചു ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ഒരു നായയെ പിടിക്കാന്‍ 300 രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കേണ്ടത്. അഞ്ചു ലക്ഷം നായ്ക്കള്‍ക്ക് നായപിടിത്തക്കാര്‍ക്ക് കൂലിയിനത്തില്‍തന്നെ ഇത്രയും ഉയര്‍ന്ന തുക വരും. സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും തെരുവുനായ്ക്കളുടെ കണക്കെടുപ്പ് നടന്നിട്ടില്ല. കോവിഡിനുമുമ്പാണ് കണക്കടുപ്പ് നടന്നത്. നാലുവര്‍ഷം കൊണ്ട് വന്‍വര്‍ധനവാണ് നായ്ക്കളുടെ എണ്ണത്തില്‍ ഉണ്ടായത്. മൂന്നുവര്‍ഷം മുമ്പ് കോഴിക്കോട് ജില്ലയില്‍ 30,000 തെരുവുനായ്ക്കളുണ്ടെന്നാണ് കണക്കാക്കിയിരുന്നത്. അതിപ്പോള്‍ പെറ്റുപെരുകി ഒരു ലക്ഷത്തിലധികമായിരിക്കുമെന്നാണ് ഏകദേശ കണക്ക്. തെരുവുവനായ്ക്കളുടെ എണ്ണം സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും കണക്കൊന്നുമില്ല. ഓരോ ചെറിയ പ്രദേശത്തുപോലും പത്തും പതിനഞ്ചും നായ്ക്കളുടെ കൂട്ടമാണുള്ളത്.
ഒരു നായ പിടിത്തക്കാരനു നിലവില്‍ 300 രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിച്ച നിരക്ക്. നായപിടിത്തക്കാര്‍ക്ക് ക്ഷാമമുള്ളതിനാല്‍ ചില പഞ്ചായത്തുകള്‍ 500 രൂപയും കൂലി പ്രഖ്യാപിച്ചിട്ടുണ്ട്.ഇത്രയും കൂലി നല്‍കി നായ്ക്കളെ പിടികൂടല്‍ സംസ്ഥാനത്ത് പ്രായോഗികമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തെരുവു നായ്ക്കള്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. വന്ധ്യംകരിച്ച തെരുവുനായ്ക്കള്‍ക്കെല്ലാം ഓരോ വര്‍ഷവും പേവിഷബാധയ്ക്കെതിരായ ബുസ്റ്റര്‍ ഡോസ് പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതുണ്ട്. ഒരു തവണ പിടികൂടി വന്ധ്യംകരിച്ചുവിട്ടവയെ വീണ്ടും പിടികൂടി കുത്തിവയ്പ് നടത്തുണമെന്നര്‍ഥം. ഇതിനുവേണ്ടി നായ്ക്കളെ പിടികൂടാന്‍ വീണ്ടും കൂലി നല്‍കണം. നായ്ക്കളെ പിടികൂടാന്‍ കൂലിക്കുപുറമേ കുത്തിവയ്ക്കാനുള്ള ആളുകള്‍ക്കുള്ള ചെലവ്, മരുന്നിനുള്ള ചെലവ്, മറ്റ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ചെലവ് എല്ലാംകൂടി കണക്കിലെടുക്കുമ്പോള്‍ വന്‍ബാധ്യതയാണ് സര്‍ക്കാറിനു വന്നുചേരുന്നത്.
ഡോഗ് കാച്ചേഴ്സിനെ കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനുള്ള അഭിമുഖവും തദ്ദേശസ്ഥാപനങ്ങളില്‍ വച്ചിട്ടുണ്ട്. എന്നാല്‍ അനുകൂലമായ പ്രതികരണം പല തദ്ദേശ സ്ഥാപനങ്ങളിലും ഉണ്ടായിട്ടില്ല. ഇതിന്റെ കാരണം പ്രതിരോധ മരുന്നിന്റെ വിഷയത്തിലുള്ള സംശയമാണ്. പ്രതിരോധ മരുന്ന് കുത്തിവച്ചിട്ടും നായ കടിയേറ്റവര്‍ പേയിളകി മരിച്ച സംഭവം ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നു. പ്രതിരോധ മരുന്നിന്റെ സുരക്ഷ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്ന കാര്യത്തിലും സര്‍ക്കാറിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. നായ പിടിത്തക്കാരെ കണ്ടെത്തിയാലും അവര്‍ക്ക് പരിശീലനം നല്‍കണം. ജില്ലകളിലുള്ള എബിസി കേന്ദ്രങ്ങളിലും ഊട്ടിയിലെ വേള്‍ഡ് വെറ്ററിനറി സര്‍വീസിലുമാണ് പരിശീലനം നല്‍കുക. അതത് തദ്ദേശ സ്ഥാപനങ്ങള്‍ വേണം ഇതിനുള്ള ചെലവു വഹിക്കാന്‍. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗീകരിച്ച എന്‍ജിഒയാണ് ഊട്ടിയിലെ സ്ഥാപനം. ചുരുങ്ങിയത് 12 ദിവസത്തെ പരിശീലനം വേണ്ടിവരും.തെരുവു നായ്ക്കള്‍ അക്രമസ്വഭാവക്കാരായ നായ്ക്കളെ പിടികൂടാന്‍ പ്രത്യേക തന്ത്രം വേണം. നായ പിടിത്തക്കാരുടെയും അവര്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെയും ഗന്ധം തിരിച്ചറിഞ്ഞാല്‍ ഇവ ഓടി രക്ഷപ്പെടും. നായ്ക്കളുടെ ഗന്ധം ഇവയ്ക്ക് തിരിച്ചറിയാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഒളിച്ചിരുന്നും മറ്റും വേണം ഇത്തരക്കാരെ പിടികൂടാന്‍. അതിനുള്ള പ്രത്യേക പരിശീലനവും നല്‍കേണ്ടതുണ്ട്.