ഹസൻ ചെറൂപ്പ
മക്ക: ലോകത്തുടനീളമുള്ള കോടിക്കണക്കിന് വിശ്വാസികളുടെ പ്രാര്‍ഥനാഭരിതമായ അകതാരില്‍ ആത്മീയ സാഫല്യത്തിന്റെ കുളിര് കോരിയിട്ട് ഇരു ഹറമുകളുടെ നാട് അതിവേഗം സാധാരണ നിലയിലേക്ക്. ഉംറക്കും ഹജ്ജിനും വേണ്ടി, തിരുനബിക്ക് അഭിവാദ്യമര്‍പ്പിക്കുന്നതിന് ഭക്ത ജനം അവര്‍ക്ക് വീണ്ടും തിരുഗേഹങ്ങളുടെ ചാരത്ത് വന്നണയുകയായി.പ്രവാസികളെയും വിശ്വാസികളെയും പുളകമണിയിക്കുന്ന പ്രധാനപ്പെട്ട രണ്ട് തീരുമാനങ്ങളാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും സൗദി ഭരണകൂടവും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മൂന്നാമതൊരു രാജ്യത്ത് 14 ദിവസം ക്വാറന്റൈന്‍ ഇല്ലാതെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡിസംബർ ഒന്നു മുതല്‍ സൗദിയിലേക്ക് വരാം എന്നതാണ് അതിലൊന്ന്. കൊവിഡ് വാക്‌സിനെടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും അഞ്ചു ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നത് മാത്രമാണ് നിബന്ധന. സൗദിയിലെ ഒരു കോടി പ്രവാസികളില്‍ മൂന്നിലൊന്ന് പേരെയും പ്രതിനിധീകരിക്കുന്ന ഇന്ത്യയും ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യയും രണ്ടാമത്തെ മുസ്‌ലിം രാജ്യമായ പാക്കിസ്ഥാനും ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള അറബ് രാജ്യമായ ഈജിപ്തും ഇവയിലുള്‍പ്പെടും. സൗദിയിലെ പ്രവാസികളില്‍ ബഹുഭൂരിഭാഗവും ഈ നാല് രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ഉംറ തീര്‍ഥാടകരല്ലാത്ത ഭക്തജനങ്ങള്‍ക്കും ത്വവാഫ് നിര്‍വഹിക്കാന്‍ അനുമതി നല്‍കിയെന്നതാണ് രണ്ടാമത്തെ സുപ്രധാന തീരുമാനം. ത്വവാഫിലുടനീളം ഹജറുല്‍ അസ്‌വദ് കണ്‍കുളിര്‍ക്കെ കാണാന്‍ സാധിക്കുന്നുണ്ട്. ഏറ്റവും സുഖകരവും സുഗമവുമായ ഉംറകളായിരുന്നു മഹാമാരിക്കാലത്ത് സാധ്യമായത്. ഭൂഗോളത്തിന്റെ അഷ്ടദിക്കുകളിലും കോടിക്കണക്കായ വിശ്വാസികളെ മഹാമാരി തടഞ്ഞിട്ടപ്പോള്‍, സൗദിയിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമാണ് ഈ സൗഭാഗ്യം കരഗതമായത്.കോടീശ്വരന്മാര്‍ക്കുപോലും വിശുദ്ധഗേഹത്തിലൊന്ന് വരിക അസാധ്യമായിരുന്ന മഹാമാരിക്കാലത്തിന് വിടയായി. ഇനി ആത്മീയോല്‍ക്കര്‍ഷത്തിന്റെ അപാരതീരത്ത്, ദൈവിക ഗേഹത്തിനരികെ ഭക്തിപ്രഹര്‍ഷത്തിന്റെ നിറവില്‍ വിശ്വാസികള്‍ക്ക് സായൂജ്യമടയാനാകും. ഹജറുല്‍ അസ് വദ് മുത്താനും റുക്‌നുല്‍ യെമാനി സ്പര്‍ശിക്കാനും ഹിജ്‌റ് ഇസ്മായിലില്‍ നിസ്‌കരിക്കാനും വൈകാതെ അനുമതി നല്‍കുമെന്നും സൗദി അധികൃതര്‍ അറിയിച്ചുകഴിഞ്ഞു.