പ്രത്യേക ലേഖകന്‍
നാളികേരത്തിന്റെ നാടാണ് കേരളം. നമ്മുടെ പാട്ടിലും കവിതയിലുമെല്ലാം തെങ്ങ് നിറഞ്ഞുനില്‍ക്കുന്നുണ്ട്. എന്നാല്‍ നാളികേരകര്‍ഷകരുടെ ജീവിതം ഇനിയും പച്ച പിടിച്ചിട്ടില്ല എന്നതാണ് ഖേദകരമായ വസ്തുത. നാഫെഡ്, കേരഫെഡ് തുടങ്ങിയ സംവിധാനങ്ങള്‍ കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും നാളികേരത്തിനും കൊപ്രക്കും മതിയായ വില കിട്ടുന്നില്ല. സസ്യ എണ്ണകളുടെ ഇറക്കുമതി വെളിച്ചെണ്ണയുടെ വില കുറയാന്‍ ഇടയാക്കുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം കുറയ്ക്കാനും കാരണമാവുന്നു. കൊപ്രയുടെ വില 8000-8500 രൂപ എന്ന ക്രമത്തില്‍ താഴ്ന്നുകഴിഞ്ഞു. നേരത്തെ 12500 രൂപയായിരുന്നു. പിന്നീട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് ഇടയിലാണ് കുത്തനെ വില ഇടിഞ്ഞത്.
നാളികേരം ഉല്‍പാദനത്തില്‍ പ്രഥമസ്ഥാനങ്ങളില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അതില്‍ കൂടുതല്‍ ഉല്‍പാദനം നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉണ്ട്. 27 ലക്ഷം കേരകര്‍ഷകര്‍ കേരളത്തിലുണ്ട് എന്നാണ് കണക്ക്. 7.67 ലക്ഷം ഹെക്ടര്‍ സ്ഥാലത്ത് തെങ്ങ്കൃഷി ചെയ്യുന്നു. എന്നിട്ടും കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില കിട്ടുന്നില്ല എന്നതാണ് പ്രയാസമുണ്ടാക്കുന്നത്. 2021-22 വര്‍ഷത്തില്‍ 7236 കോടിയുടെ വിദേശനാണ്യം നേടിത്തരാന്‍ നാളികേരത്തിന് സാധിച്ചു.നാളികേര ഉല്‍പന്നങ്ങളുടെ കയറ്റുമതി 3236.83 കോടിയായിരുന്നു. ഇങ്ങനെയാണെങ്കിലും നാളികേരകൃഷിക്കായി കേന്ദ്ര സര്‍ക്കാര്‍ കൃഷി മന്ത്രാലയം വഴി 110 കോടിയുടെ പദ്ധതി മാത്രമാണ് വിഭാവനം ചെയ്തത്. 2019-2020 സാമ്പത്തികവര്‍ഷത്തില്‍ 212 കോടിയായിരുന്നു. പുതിയ സാഹചര്യത്തില്‍ 500 കോടിരൂപയുടെ പദ്ധതിയെങ്കിലും ആവിഷ്‌കരിക്കേണ്ടതായിരുന്നുവെന്ന് കൃഷിക്കാര്‍ പറയുന്നു. നാളികേരത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചിറ്റമ്മനയം കാണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ നിലപാടും ആശാസ്യമല്ല. 2021-22ല്‍ 74.21 കോടി രൂപയായിരുന്നു നാളികേര കൃഷിക്കായി ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഈ വര്‍ഷം അത് 73.90 കോടി രൂപയായി കുറഞ്ഞു.
നാളികേരത്തിന് വിദേശവിപണി ലഭിക്കുമ്പോഴും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ മുഴുവന്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കുന്നില്ല എന്ന പ്രശ്നവും അവശേഷിക്കുകയാണ്. 3236 കോടി രൂപ നേടിയെങ്കിലും അതിന്റെ 63 ശതമാനവും ഉത്തേജിത കാര്‍ബണ്‍ അഥവാ ചിരട്ടക്കരിയിലൂടെ ലഭിച്ചതാണ്. നാളികേരത്തില്‍ നിന്ന് വെളിച്ചെണ്ണ ഉണ്ടാക്കുന്ന സംവിധാനം മാത്രമാണ് ഇന്നും പ്രധാനമായി കാണുന്നത്. മറ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം കേവലം 16 ശതമാനം മാത്രമാണ്. ലഭിക്കുന്ന നാളികേരത്തിന്റെ 75 ശതമാനവും വെളിച്ചെണ്ണയുണ്ടാക്കാന്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അത് പോരെന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കണമെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.
തേങ്ങക്കും കൊപ്രക്കും താങ്ങുവില പ്രഖ്യാപിക്കാറുണ്ടെങ്കിലും അത് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യാറില്ലെന്നാണ് അനുഭവം. പൊതുവിപണിയില്‍ വില കൂടുന്നതിനുവേണ്ടിയാണ് താങ്ങുവില പ്രഖ്യാപിക്കുന്നത്. കൊപ്രക്ക് 10,590 രൂപ താങ്ങുവില പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പൊതുവിപണിയില്‍ കൊപ്രവില 8500ല്‍ നില്‍ക്കുകയാണ്. ഇതിനര്‍ത്ഥം താങ്ങുവില പ്രഖ്യാപനം തെല്ലും ഗുണം ചെയ്യുന്നില്ലെന്നാണ്. കൊപ്രസംഭരണം കേരളത്തിന് തെല്ലും ആശ്വാസം നല്‍കുന്നില്ല. കേരഫെഡ് വഴിയും മറ്റും നടക്കുന്ന സംഭരണം നാമമാത്രമാണ്. കേരളത്തില്‍ 116 ടണ്‍ മാത്രമാണ് ഈ വര്‍ഷം സംഭരിക്കാന്‍ സാധിച്ചത്. 15,142 ടണ്‍ സംഭരിക്കാന്‍ സാധിച്ചു എന്ന വസ്തുതയും കാണേണ്ടതുണ്ട്.കൃഷിവകുപ്പിലും ഉദ്യോഗസ്ഥതലത്തിലും ഉണ്ടാവുന്ന താല്‍പര്യക്കുറവ് ഇതിന് പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. ഒരു ലക്ഷം ടണ്‍ വരെ സംഭരിക്കാന്‍ കേന്ദ്രാനുമതിയുണ്ടായിട്ടും 116 ടണ്ണില്‍ ഒതുങ്ങിയത് ആരെയും അതിശയിപ്പിക്കുന്നതാണ്.
സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.ജനുവരിയില്‍ ആരംഭിച്ച പച്ചത്തേങ്ങ സംഭരണം സംസ്ഥാനത്ത് 55 കേന്ദ്രങ്ങളില്‍ മാത്രമാണ് നടന്നത്. 1034 തദ്ദേശസ്ഥാപനങ്ങളിലാണ് സംഭരണം നടന്നത്. 24000 ടണ്‍ മാത്രമാണ് ഇതുവരെ സംഭരിക്കാന്‍ കഴിഞ്ഞത്.32 രൂപയാണ് പച്ചത്തേങ്ങ കിലോയ്ക്ക് താങ്ങുവില പ്രഖ്യാപിച്ചിരുന്നത്. പൊതുവിപണിയില്‍ 29 രൂപയുണ്ടായിരുന്നത് താങ്ങുവില പ്രഖ്യാപനത്തോടെ 25 രൂപയായി കുറഞ്ഞു. 2012ല്‍ പൊതുവിപണിയിലെ വില 11 രൂപയില്‍ നിന്ന് 37 രൂപയായി ഉയര്‍ന്നതിന്റെ ചരിത്രം ഉള്ളപ്പോഴാണ് ഇത്തവണ വില പറ്റെ കുറഞ്ഞത്.
കൃഷിഭവനുകള്‍ മുഖേന നാളികേരം നേരിട്ട് സംഭരിക്കണം എന്ന ആവശ്യം ശക്തമാണ്. ജില്ലയില്‍ പത്തില്‍താഴെ സംഭരണകേന്ദ്രങ്ങളാണ് ഉണ്ടാവുക. കൊപ്രയുടെയും പച്ചത്തേങ്ങയുടെയും കാര്യത്തില്‍ ഇതാണ് സ്ഥിതി. ദൂരസ്ഥലങ്ങളിലുള്ള കര്‍ഷകര്‍ ഉല്‍പന്നവുമായി എത്തുക എന്നത് ദുഷ്‌കരമാണ്. പ്രയത്നത്തിന് അനുസരിച്ച് വില കിട്ടാതെ വരുമ്പോള്‍ ആളുകള്‍ പൊതുവിപണിയില്‍ ഉല്‍പന്നം വിറ്റഴിക്കുന്ന അവസ്ഥ വരും. ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉല്‍പാദനത്തിലും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്നതിലും കാര്യമായ പുരോഗതി ഉണ്ടെങ്കില്‍ മാത്രമെ നാളികേരകൃഷി രക്ഷപ്പെടുകയുള്ളു.
നീര എന്ന പാനീയം വികസിപ്പിച്ചെടുത്തത് നാളികേരകൃഷിക്കാര്‍ക്ക് വലിയ സഹായം ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. നാളികേര കര്‍ഷകരുടെ കൂട്ടായ്മ നീര ഉല്‍പാദനത്തിന് തയാറായെങ്കിലും വിപണി പിടിക്കാന്‍ സാധിച്ചില്ല. നീര ചെത്തുന്നതിനായി യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. നീര ചെത്തുന്ന 392 കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കി.11 കമ്പനികള്‍ തുടക്കത്തില്‍ രംഗത്ത് വന്നു. എന്നാല്‍ നീര പൊതുസമൂഹത്തില്‍ ഏശിയില്ല. കമ്പനികള്‍ ക്രമേണ പ്രവര്‍ത്തനം നിര്‍ത്തി. നീര ചെത്തുന്നവര്‍ മറ്റു ജോലികള്‍ തേടിപ്പോയി. ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സൊസൈറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു. അവയുടെ പ്രവര്‍ത്തനവും ഇല്ലാതായി. ഇത്തരം സൊസൈറ്റികളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അവ്യക്തത ഇപ്പോഴും നിലനില്‍ക്കുകയാണ്.
കൊപ്രയും പച്ചത്തേങ്ങയും സംഭരിക്കുന്നതിന് കൂടുുതല്‍ വികേന്ദ്രീകൃതമായ സംവിധാനം വേണം. നീരയുടെ മാര്‍ക്കറ്റിങ് തലത്തിലാണ് പ്രധാനമായും വീഴ്ച സംഭവിച്ചത്. അത് മനസ്സിലാക്കി പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ കൃഷിവകുപ്പിന് ശ്രമിക്കാവുന്നതാണ്. നാളികേര ഉല്‍പന്നങ്ങള്‍ക്കും കയര്‍ ഉല്‍പന്നങ്ങള്‍ക്കും വിദേശവിപണയില്‍ പ്രിയം ഏറുന്നുവെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അത് ഉപയോഗപ്പെടുത്താന്‍ വ്യാവസായികതലത്തില്‍ ശ്രമം ഉണ്ടാവണം. എന്നാല്‍ മാത്രമെ നാളികേര കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുകയുള്ളു. അതിനായി കൃഷിവകുപ്പും വ്യവസായവകുപ്പും കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ട്.