കോഴിക്കോട്: നാളെ അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം തുടങ്ങുന്ന സാഹചര്യത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ കരയ്ക്ക് അടുപ്പിച്ചുതുടങ്ങി. ഡീസല്‍ വില വര്‍ധനയും മണ്ണെണ്ണ കിട്ടാനില്ലാത്തതും കാരണം മത്സ്യബന്ധനം കുറച്ചുമാസങ്ങളായി പ്രതിസന്ധിയിലായിരുന്നു. മത്സ്യലഭ്യത കുറഞ്ഞതും തീരദേശവാസികള്‍ക്ക് പ്രഹരമായി. അതിന് പിന്നാലെയാണ് ട്രോളിങ് നിരോധനം വന്നിരിക്കുന്നത്. മത്സ്യങ്ങളുടെ പ്രജനന കാലം ആയതുകൊണ്ടാണ് ആഴക്കടല്‍ മത്സ്യബന്ധനം നിരോധിക്കുന്നത്. 52 ദിവസമാണ് നിരോധനം. തീരക്കടലില്‍ പരമ്പരാഗത രീതിയില്‍ മീന്‍ പിടിക്കുന്നതിന് നിരോധനമില്ല. ജോലിക്ക് പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കുന്നുണ്ട്. അതുമാത്രമാണ് ആകെയുള്ള ആശ്വാസമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ജില്ലയില്‍ 1200ലേറെ ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല്‍ തുടങ്ങിയ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും മത്സ്യബന്ധനം. ഇതെല്ലാം ഇനി അടഞ്ഞുകിടക്കും.വെള്ളയില്‍, ചാലിയം എന്നിവിടങ്ങളില്‍ തോണിക്കാര്‍ മത്സ്യം പിടിക്കാന്‍ കടലില്‍ പോകും. പുതിയാപ്പയില്‍ മാത്രം നാലായിരം തൊഴിലാളികളുണ്ട്. കൂടുതല്‍ ബോട്ടുകള്‍ ബേപ്പൂരാണുള്ളത്. അയ്യായിരത്തിലധികം തൊഴിലാളികള്‍ ഇവിടെയുണ്ട്. കുളച്ചല്‍, തമിഴ്‌നാട്ടിലെ മറ്റു കേന്ദ്രങ്ങള്‍, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ജില്ലയില്‍ പ്രധാനമായും മത്സ്യബന്ധനമേഖലയില്‍ ഉള്ളത്. ഇവിടെയുള്ള ബോട്ടുടമകള്‍ ഇതര സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളുടെ സേവനം സ്വീകരിക്കുകയാണ്. തൊഴില്‍ വൈദഗ്ധ്യമാണ് ഇതിന് കാരണമായി പറയുന്നത്.
പൊതുവെ ട്രോളിങ് േേനിരാധനത്തിന് മുമ്പ് നല്ല നിലയില്‍ മത്സ്യം ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ സ്ഥിതി മറിച്ചാണ്. ഏതാനും മാസങ്ങളായി കടലില്‍ പോകുന്നവര്‍ക്ക് കാര്യമായി മത്സ്യം ലഭിക്കുന്നില്ല. ഡീസല്‍ വിലക്കയറ്റം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചതായി ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമന്‍ പറഞ്ഞു. ഡീസല്‍ വില അടിക്കടി കൂടിയതോടെ ഇന്ധനചെലവില്‍ കഴിഞ്ഞ ഒരു വര്‍ഷം പത്ത് ലക്ഷ്യം രൂപയുടെ അധികബാധ്യത ഉണ്ടായതായി ബോട്ടുടമകള്‍ പറയുന്നു.
ട്രോളിങ് നിരോധനകാലം ബോട്ടുകള്‍ക്ക് ആവശ്യമായ അറ്റകുറ്റപണികള്‍ നടത്താനുള്ള സമയം കൂടിയാണിത്. ഇതിനുള്ള ചെലവും ഉടമകള്‍ കണ്ടെത്തണം. അഞ്ചുലക്ഷം രൂപയെങ്കിലും ഓരോ ബോട്ടിനും ആവശ്യമായി വരും. ട്രോളിങ് നിരോധനകാലത്ത് തമിഴ്‌നാട് സര്‍ക്കാര്‍ അയ്യായിരം രൂപ വീതം തൊഴിലാളികള്‍ക്ക് നല്‍കാറുണ്ട്. അത്തരത്തിലുള്ള സഹായം ഇവിടെയും വേണമെന്നാണ് തൊഴിലാളികള്‍ പറയുന്നത.്