കോഴിക്കോട്: ഞെളിയന്‍പറമ്പില്‍ ആധുനികരീതിയിലുള്ള മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനും അതുവഴി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനും കരാര്‍ ഏറ്റെടുത്ത സോണ്ട ഇന്‍ഫ്രാടെക് എന്ന കമ്പനി സമയബന്ധിതമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്ഷേപം. ഈ വര്‍ഷം പ്ലാന്റ് പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പഴയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ബയോമൈനിങ് പോലും എങ്ങുമെത്തിയിട്ടില്ല. രണ്ടുകോടി രൂപ ഇതിനായി കമ്പനി കൈപ്പറ്റിയിട്ടുണ്ട്.
75 ശതമാനം ജോലി പൂര്‍ത്തിയായെന്ന് കമ്പനി അവകാശപ്പെടുമ്പോഴും പകുതി മാത്രമാണ് പൂര്‍ത്തിയായതെന്ന് കോര്പറേഷന് പറയുന്നു. കൂടികിടക്കുന്ന പാഴ്വസ്തുക്കള് മാറ്റി ജൈവവസ്തുക്കള്‍ മാത്രം നിലനിര്‍ത്തുന്നതാണ് ബയോ മൈനിങ്ങിലൂടെ നടത്തുന്നത്. ഇവിടെ ഉദ്യാനം നിര്‍മിക്കുകയാണ് ക്യാപ്പിങ് എന്നതിലൂടെ ഉദ്ദേശിക്കുന്നത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പറേഷന് ആണ് പ്രവര്‍ത്തനം നടത്തിയത്.നടത്തിപ്പിനായി മലബാര്‍ വേസ്റ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു കമ്പനി രൂപീകരിക്കുകയും ചെയ്തിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് മേല്‍നോട്ടം വഹിക്കുന്നത്.
2020 ജനുവരി ആറിനാണ് പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നത്. പഴയ മാലിന്യങ്ങള്‍ ആറുമാസം കൊണ്ട് നീക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മൂന്നുവര്‍ഷമായിട്ടും പകുതി മാത്രമെ നീക്കിയിട്ടുള്ളു.
2022 നവംബറില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായപ്പോള്‍ നീട്ടികിട്ടാന്‍ കമ്പനി ആവശ്യപ്പെടുകയായിരുന്നു.
പദ്ധതി വൈകുന്നതിന്റെ ഉത്തരവാദിത്തം സോണ്ട ഇന്‍ഫ്രാടെക് എന്ന കമ്പനിക്കാണ്. ഹരിത ട്രൈബ്യൂണല്‍ പിഴയിട്ടാല്‍ കമ്പനി അടക്കേണ്ടിവരും. കരാര്‍ കാലാവധി നീട്ടുന്ന കാര്യം കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
അതേസമയം, സോണ്ട ഇന്‍ഫ്രടെക്കിന്റെ വഴിവിട്ട നീക്കങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് മനുഷ്യാകവാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.ബ്രഹ്മപുരത്ത് മാലിന്യം ദിവസങ്ങളായി കത്തുന്ന സംഭവത്തിന് ഉത്തരവാദിയായതും ഇതേ കമ്പനിയാണ്.