കോഴിക്കോട്: വെളളിമാട്കുന്ന് സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ജുവനൈല്‍ ഹോമുകളില്‍ അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സംവിധാനമില്ലെന്ന് ആക്ഷേപം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജുവനൈല്‍ ഹോമുകള്‍, അഗതി മന്ദിരം, യുവതികള്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഏക്കര്‍ കണക്കിന് സ്ഥലത്ത് നിരവധി കെട്ടിടങ്ങളുണ്ട്. എന്നാല്‍ ജുവനൈല്‍ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ ചാടി പോവുന്നത് ഇവിടെ സ്ഥിരം സംഭവമാണ്. കഴിഞ്ഞ ദിവസം കാണാതായ ആറ് പെണ്‍കുട്ടികള്‍ ഗോവണി ചുറ്റുമതിലില്‍ചാരി അതുവഴിയാണ് രക്ഷപ്പെട്ടതെന്ന് അറിയുന്നു. മതില്‍ പലയിടത്തും പൊളിഞ്ഞിട്ടുണ്ട്. പ്രധാന പ്രവേശന കവാടം വഴി നിരവധി സ്ഥാപനങ്ങളിലേക്ക് പോകാന്‍ സാധിക്കുന്നതിനാല്‍ ഗേള്‍സ് ഹോമിലേക്ക് ആളുകള്‍ക്ക് വരാനും പ്രയാസമില്ല. പ്രധാന പ്രവേശനകവാടം എപ്പോഴും തുറന്നിടുകയാണ് പതിവ്. ഇവിടെ സെക്യൂരിറ്റി ജീവനക്കാര്‍ ഇല്ലാത്ത സന്ദര്‍ഭവും ഉണ്ടാവാറുണ്ട്. ഇതെല്ലാം മുതലെടുത്താണ് ചാടിപ്പോക്ക് നടക്കുന്നത്.
ശിശുക്ഷേസമിതിയും വനിതാ ശിശു വികസന ഓഫീസറും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും ഗേള്‍സ് ഹോമിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയില്ലെന്നാണ് പരാതി. ഗേള്‍സ് ഹോം വളപ്പില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. വിവിധ സാഹചര്യങ്ങളില്‍ നിന്നെത്തുന്ന കുട്ടികളാണ് ഇവിടെയുള്ളത്. അതിനനുസരിച്ച് പരിപാലനം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കുന്നില്ല എന്ന പരാതിയുണ്ട്. കാണാതായ കുട്ടികളില്‍ രണ്ടുപേര്‍ അടുത്തദിവസം എത്തിയവരാണ്. ബാക്കിയുള്ളവര്‍ നാലുമാസം മുമ്പാണ് എത്തിയത്. സ്ഥാപനത്തിന് അകത്തുള്ളവരോ പുറത്തുള്ളവരോ കുട്ടികളെ സഹായിച്ചുവോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. സംഭവത്തില്‍ ബാലാകവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.