കോഴിക്കോട്: വെള്ളിമാട്കുന്ന് ജുവനൈല്‍ഹോമില്‍ നിന്ന് ആറു പെണ്‍കുട്ടികള്‍ ഒളിച്ചോടിയ സംഭവവുമായി ബന്ധപ്പെട്ട് ശിശുക്ഷേമസമിതി തെളിവെടുപ്പ് നടത്തി. സമിതി ചെയര്‍മാന്‍ പി.എം തോമസിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. കുട്ടികളോട് കാര്യങ്ങളെല്ലാം വിശദമായി ചോദിച്ചറിഞ്ഞതായി പി.എം തോമസ് പറഞ്ഞു. ജുവനൈല്‍ഹോമിലെ മോശമായ ജീവിതസാഹചര്യവും ഭൗതിക സാഹചര്യവും ശിശുക്ഷേമസമിതി വിലയിരുത്തി. ചില്‍ഡ്രന്‍ ഹോം സൂപ്രണ്ട്, മറ്റു ജീവനക്കാര്‍ എന്നിവരുമായും ആശയവിനിമയം നടത്തി. രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പി.എം തോമസ് അറിയിച്ചു.
അതേസമയം, ചില്‍ഡ്രന്‍ഹോമിലെ മോശം സാഹചര്യത്തെപ്പറ്റി കുട്ടികള്‍ പരാതി ഉന്നയിച്ചു. ഇവിടെ താമസിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഒളിച്ചോടിയ കുട്ടികളും മറ്റുള്ളവരും പറഞ്ഞു. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കി. ഇക്കാര്യം പരിശോധിക്കുമെന്ന് ശിശുക്ഷേമസമിതി അധികൃതര്‍ പറഞ്ഞു. ജുവനൈല്‍ഹോമില്‍ കഴിയാനാവില്ലെന്നും മറ്റൊരു സ്ഥലത്ത് താമസസൗകര്യം ഒരുക്കണമെന്ന കുട്ടികളുടെ ആവശ്യം പരിശോധിക്കുമെന്ന് ശിശുക്ഷേമ സമിതി അധ്യക്ഷന്‍ അറിയിച്ചു.
അതിനിടെ ഒളിച്ചോട്ടം നടത്തിയവരില്‍ ഒരു പെണ്‍കുട്ടി കൈയിന്റെ ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസ് പിടിയിലായ യുവാക്കള്‍ കുറ്റക്കാരല്ലെന്നും തങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും പെണ്‍കുട്ടികള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
പെണ്‍കുട്ടികളോടൊപ്പം ബംഗളുരുവില്‍ നിന്ന് പൊലീസ് പിടികൂടിയ യുവാക്കളെ കോടതി റിമാന്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ പേരടി വീട്ടില്‍ ഫെബിന്‍ റാഫി(26), കൊല്ലം കണ്ണനെല്ലൂര്‍ കാര്‍ത്തികയില്‍ ടോം തോമസ്(26) എന്നിവരാണ് റിമാന്റിലായത്. ഇവര്‍ പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മദ്യം കുടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
അതിനിടെ ശിശുക്ഷേമസമിതിയില്‍ ആവശ്യമായ ജീവനക്കാരില്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ മാത്രമാണുള്ളത്. മറ്റു തസ്തികകളില്‍ നിയമനം നടത്തുന്നില്ല. ശിശുക്ഷേമസമിതിയുടെ കീഴില്‍ ജില്ലയില്‍ 34 സ്ഥാപനങ്ങളുണ്ട്. ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനമില്ല.