കാസർകോട്: ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് ജില്ലാതലമത്സരത്തിൽ വൈവിധ്യ വിഷയങ്ങൾ അവതരിപ്പിച്ച് കുട്ടി ശാസ്ത്രജ്ഞർ. ജനവാസ കേന്ദ്രങ്ങളിലേക്ക് ആനകളുടെ കടന്നു കയറ്റത്തിന്റെ കാരണവും പ്രതിവിധിയും തേടി കുട്ടികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
പഞ്ചായത്തുതല ജൈവ വൈവിധ്യങ്ങളുടെ രജിസ്ടർ തയ്യാറാക്കുന്നതിന് മുതൽ കൂട്ടായി ദേശാടനക്കിളികളുടെ മാസം തിരിച്ചുള്ള കലണ്ടറും, പ്രാദേശിക ജൈവ വൈവിധ്യ കലവറയായ ആവിത്തോടുകളുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട പഠനം, ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഫാസ്റ്റ് ഫുഡിന്റെ തിക്തഫലങ്ങളുടെ ഗവേഷണം, മുറിവിനുള്ള ആയുർവേദ മരുന്നായി മുറികൂട്ടി ഉപയോഗിക്കാം എന്നതിനുള്ള പരീക്ഷണഫലങ്ങൾ, അടുക്കത്ത് മോലാം ആമക്കുളം എന്നിവയെ കുറിച്ച് ജൂണിയർ സീനിയർ വിഭാഗങ്ങളിൽ അവതരണങ്ങൾ ഉണ്ടായി. ഇരുപത്തൊമ്പതാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് ജില്ലാ തല മത്സരങ്ങൾ ഗോവയിലെ ധ്രുവ സമുദ്ര പഠന ഗവേഷണ കേന്ദ്രത്തിലെ ഗ്രൂപ്പ് ഡയറക്ടർ കാറടുക്ക സ്വദേശി ഡോ. തമ്പാൻ മേലത്ത് ഉദ്ഘാടനം ചെയ്തു.
കുട്ടികൾ ഏത് കലാലയത്തിൽ പഠിക്കുന്നു എന്നുള്ളതല്ല എന്താണ് അവരുടെ സമീപനം, വീക്ഷണം , നിരീക്ഷണം എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ വളർച്ച എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ. വി. പുഷ്പ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് ജില്ലാ കോഓർഡിനേറ്റർ പ്രൊഫ വി.ഗോപിനാഥൻ, ജിയോളജി അദ്ധ്യാപകൻ ഡോ. എ. ഗോപിനാഥൻ നായർ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രിൻസിപ്പൽ ശാസ്ത്രജ്ഞൻ ഡോ. പി. ഹരി നാരായണൻ , അക്കാഡമിക്ക് കോ ഓർഡിനേറ്റർ പി. എസ്.സന്തോഷ് കുമാർ , ഡോ. എ. എൻ. മനോഹരൻ , ഡോ.പി. പുഷ്പലത , ഡോ. സുബ്രഹ്മണ്യ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.